ADVERTISEMENT

ചെന്നൈ∙ തിങ്കളാഴ്ച ചെന്നൈയിലെത്തുന്ന വി.കെ. ശശികലയുടെ രാഷ്ട്രീയ നീക്കങ്ങൾ പ്രതിരോധിക്കാൻ തിരക്കിട്ട നടപടികളുമായി അണ്ണാഡിഎംകെ. ശശികല അണ്ണാഡിഎംകെ പതാക ഉപയോഗിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു പാർട്ടി ഡിജിപിക്കു പരാതി നൽകി. മന്ത്രിമാരുടെയും മുതിർന്ന നേതാക്കളുടെയും അകമ്പടിയോടെ, പാർട്ടി പ്രസീഡിയം ചെയർമാൻ ഇ. മധുസൂദനനാണു പരാതി നൽകിയത്.

ബെംഗളൂരു ആശുപത്രിയിൽനിന്നു നന്ദി ഹിൽസിലേക്കു യാത്ര ചെയ്ത കാറിൽ ശശികല അണ്ണാഡിഎംകെ കൊടി കെട്ടിയതു വൻ  ചർച്ചയായിരുന്നു. ചെന്നൈയിലേക്കു വരുമ്പോൾ ഇതു സംഭവിച്ചാൽ ക്രമസമാധാന പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. മന്ത്രിമാരായ ഡി.ജയകുമാർ, സി.വി.ഷൺമുഖം, പി.തങ്കമണി, ഡപ്യൂട്ടി കോ-ഓർഡിനേറ്റർമാരായ കെ.പി. മുനുസാമി, വൈദ്യലിംഗം എന്നിവർ സംഘത്തിലുണ്ടായിരുന്നു. 

കാറിൽ അണ്ണാഡിഎംകെ കൊടി കെട്ടിയതിലൂടെ അങ്കത്തിനു തയാറാണെന്ന സന്ദേശമാണു ശശികല നൽകിയത്. മറീനയിലെ ജയലളിത സമാധിയിൽ നാടകീയ സംഭവങ്ങളുണ്ടാകുന്നതു തടയാനുള്ള മുൻകരുതൽ നടപടിയെന്ന നിലയിൽ, അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞു സമാധിയിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. ശശികല അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയാണെന്നും അവർക്കു കൊടി ഉപയോഗിക്കാനുള്ള അധികാരമുണ്ടെന്നും അവരെ അനുകൂലിക്കുന്നവർ പറഞ്ഞിരുന്നു. എന്നാൽ, ശശികലയ്ക്കു പാർട്ടിയുമായി ബന്ധമില്ലെന്നും പ്രാഥമികാംഗത്വം പോലുമില്ലെന്നും നേതാക്കൾ പറഞ്ഞു. 

ജനറൽ സെക്രട്ടറി സ്ഥാനത്തു നീക്കം ചെയ്തതിനെതിരെ ശശികല നൽകിയ പരാതി തിരഞ്ഞെടുപ്പു കമ്മിഷനും ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതാണെന്നു മന്ത്രി സി.വി. ഷൺമുഖം പറഞ്ഞു. ഇന്ത്യയിലെ നിയമ സാധ്യതകൾ കഴിഞ്ഞുവെന്നും ശശികലയ്ക്കു വേണമെങ്കിൽ ഐക്യരാഷ്ട്രസഭയെ സമീപിക്കാമെന്നും ഷൺമുഖം പരിഹസിച്ചു. 

അതേസമയം, ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കം ചെയ്ത ജനറൽ കൗൺസിൽ യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ശശികല നൽകിയ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ശശികല അനുകൂലികൾക്ക് എതിരെ തലങ്ങും വിലങ്ങും അച്ചടക്ക വാൾ 

ശശികല അനുകൂലികൾക്കെതിരെ അണ്ണാഡിഎംകെയിൽ അച്ചടക്ക നടപടി തുടരുന്നു. ബെംഗളൂരുവിലെ റിസോർട്ടിൽ ശശികലയെ സന്ദർശിച്ച അണ്ണാ ഡിഎംകെ കർണാടക സെക്രട്ടറി യുവരാജിനെ പാർട്ടിയിൽ നിന്നു പുറത്താക്കി. പാർട്ടി ആശയങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചതിനാണു നടപടിയെന്നും കോ-ഓർഡിനേറ്റർ ഒ.പനീർസെൽവം, ജോയിന്റ് കോ-ഓർഡിനേറ്റർ എടപ്പാടി കെ. പളനിസാമി എന്നിവർ  പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക നേതാക്കളുൾപ്പെടെ പത്തോളം പേരെ ഇതിനകം ശശികല അനൂകൂല പോസ്റ്ററുകളുടെ പേരിൽ പാർട്ടിയിൽ നിന്നു പുറത്താക്കി.

ശശികലയുമായി അണ്ണാ ഡിഎംകെയ്ക്കു ബന്ധമില്ലെന്ന നിലപാടിലാണു നേതൃത്വം. ശശികലയ്ക്കു പിന്തുണ നൽകുന്നവരോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു സ്വീകരിക്കുന്നത്. അനധികൃത സ്വത്ത് കേസിൽ ശശികലയുടെ  4 വർഷത്തെ ജയിൽ ശിക്ഷ 27നു പൂർത്തിയായിരുന്നു. കോവിഡ് ബാധിച്ചു ബെംഗളൂരുവിൽ ചികിത്സയിലായിരുന്ന അവർ 31നു ആശുപത്രി വിട്ടു.നിലവിൽ ബെംഗളൂരു പ്രാന്തത്തിലുള്ള നന്ദി ഹിൽസിലെ റിസോർട്ടിൽ ക്വാറന്റീനിലാണ്.  വി.കെ.ശശികല 8ന് ചെന്നൈയിലെത്തുമെന്ന് അമ്മ മക്കൾ കഴകം ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരൻ. ശശികല 7ന് എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.  ശശികലയ്ക്കൊപ്പം ജയിൽ ശിക്ഷ അനുഭവിച്ച സഹോദര ഭാര്യ ഇളവരശി 5നാണു മോചിതയാകുന്നത്. 

English Summary: AIADMK leaders seek steps to prevent Sasikala from using party flag

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com