ADVERTISEMENT

തിരുവനന്തപുരം∙ കാപെക്സിലെ (കേരള സ്റ്റേറ്റ് കാഷ്യു വർക്കേഴ്സ് അപെക്സ് ഇൻഡസ്ട്രിയൽ കോ ഓപ്പറേറ്റിവ് സൊസൈറ്റി ലിമിറ്റഡ്) തോട്ടണ്ടി ഇറക്കുമതിയിൽ ഗുരുതരമായ അഴിമതി കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്ത എംഡി: ആർ.രാജേഷിനെ തിരിച്ചെടുത്തു. എംഡിയായി നിയമിക്കരുതെന്ന ധനകാര്യവകുപ്പിന്റെ നിർദേശം മറികടന്നാണ് വ്യവസായ വകുപ്പ് ഉത്തരവിറക്കിയത്.

രാജേഷിനെ 2019ൽ സസ്പെൻഡ് ചെയ്തതിനെത്തുടർന്ന് ധനകാര്യവകുപ്പിലെ അഡി. സെക്രട്ടറിക്കായിരുന്നു കാപെക്സിന്റെ ചുമതല. ചട്ടങ്ങൾ പാലിക്കാതെ തോട്ടണ്ടി ഇറക്കുമതി ചെയ്ത കരാറുകാരന് നൽകാനുള്ള 1.20 കോടി രൂപ നൽകാനാണ് അഡി.സെക്രട്ടറിയെ മാറ്റി വീണ്ടും രാജേഷിനെ നിയമിച്ചതെന്നാണ് ആക്ഷേപമുയരുന്നത്. ഓഫിസിലെത്തിയ ആദ്യദിവസം തന്നെ 14,000 രൂപയുടെ പുതിയ കസേര വാങ്ങിയ എംഡിയുടെ നടപടി വിവാദമായി. സസ്പെൻഷൻ കാലത്തെ മുഴുവൻ ആനുകൂല്യങ്ങളും ആദ്യദിവസംതന്നെ എംഡി ചട്ടവിരുദ്ധമായി എഴുതിയെടുത്തു.

പ്ലാന്റേഷൻ കോർപറേഷനിൽനിന്നോ മറ്റു വകുപ്പുകളുടെ തോട്ടങ്ങളിൽനിന്നോ വാങ്ങാതെ പിഡബ്ല്യുഡി കരാറുകാരനിൽനിന്നാണ് എംഡിയുടെ നേതൃത്വത്തിൽ തോട്ടണ്ടി വാങ്ങിയത്. നാടൻ തോട്ടണ്ടിക്ക് സർക്കാർ സംഭരണവില കിലോയ്ക്കു 123 രൂപയായിരുന്നു. കിലോ 70 രൂപ വിലയുള്ള ആഫ്രിക്കൻ തോട്ടണ്ടി 127 രൂപയ്ക്കാണ് കാപെക്സ് ഇറക്കുമതി ചെയ്തത്. ആറരക്കോടി രൂപയുടേതായിരുന്നു ഇടപാട്.

ധനകാര്യവകുപ്പിന്റെ പരിശോധനയിൽ തോട്ടണ്ടി ഇറക്കുമതിയിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തി. ഒരു കിലോ നാടൻ തോട്ടണ്ടി പോലും കണ്ടെത്താനായില്ലെന്നായിരുന്നു റിപ്പോർട്ട്. രാജേഷിനെതിരെയുള്ള അന്വേഷണം നടക്കുകയാണെന്നും ക്രമക്കേട് കണ്ടെത്തിയാൽ അപ്പോള്‍ നടപടിയെടുക്കാമെന്നുമുള്ള വ്യവസ്ഥയിലാണ് തിരിച്ചെടുത്തിരിക്കുന്നത്.

English Summary: Suspension of R Rajesh Cancelled, again posted as CAPEX MD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com