ADVERTISEMENT

കൊച്ചി∙ മുൻ എംപി എം.ബി. രാജേഷിന്റെ ഭാര്യ ആർ. നിനിതയ്ക്കു കാലടി സംസ്കൃത സർവകലാശാലയിൽ നിയമനം ലഭിച്ചത് റാങ്ക് പട്ടിക അട്ടിമറിച്ചാണെന്നു വ്യക്തമാക്കുന്ന ഇന്റ‍ർവ്യൂ ബോർഡിലെ സബ്ജക്ട് എക്സ്പർട്ടുമാരുടെ കത്ത് മനോരമ ന്യൂസിന്.  മലയാളം അസിസ്റ്റന്റ് പ്രഫസറായി നിയമിക്കാൻ വേണ്ട അക്കാദമിക് യോഗ്യതകൾ നിനിതയ്ക്കു ഇല്ലെന്നു വിദഗ്ധ സമിതി അംഗങ്ങള്‍ കത്തിൽ വ്യക്തമാക്കുന്നു. അനധികൃത നിയമനം മരവിപ്പിച്ച് അര്‍ഹതയുള്ളവര്‍ക്ക് ജോലി നല്‍കണമെന്നും കത്ത് ആവശ്യപ്പെടുന്നു. വിദഗ്ധ സമിതിയിലെ മൂന്ന് സബ്ജക്ട് എക്സ്പർട്ടുമാർ ഒപ്പിട്ട കത്താണ് പുറത്തായത്. 

അഭിമുഖ പരീക്ഷയ്ക്ക് ശേഷം സബ്ജക്ട് എക്സ്പർട്ടുമാർ കൂടിയാലോചിച്ച് തയാറാക്കിയ റാങ്ക് പട്ടിക അട്ടിമറിച്ചാണ് സിന്‍ഡിക്കേറ്റ് നിനിതയ്ക്കു ജോലി നൽകിയെന്ന ആരോപണം സ്ഥിരീകരിക്കുന്നതാണ് കത്തിലെ ഉള്ളടക്കം. ഉയര്‍ന്ന യോഗ്യതകളുള്ള രണ്ടോ അതിലധികമോ പേരെ മറികടന്നാണ് ഇവര്‍ ജോലി കരസ്ഥമാക്കിയതെന്നും കത്ത് പറയുന്നു. ഈ തീരുമാനവും നിയമനവും തെറ്റാണെന്ന് മലയാള സർവകലാശാലയിലെ ഡോക്ടർ ഉമർ തറമേൽ, ഡോക്ടർ ടി. പവിത്രൻ, ഡോക്ടർ കെ.എം. ഭരതൻ എന്നിവർ വ്യക്തമാക്കുന്നു. 

സര്‍വകലാശാല അധികാരികള്‍ക്ക് ഇഷ്ടമുള്ളവര്‍ക്ക് ജോലി നല്‍കാനാണെങ്കില്‍ എന്തിനാണ് വിദഗ്ധ സമിതി എന്നാണ് കത്തിലെ ചോദ്യം. നിനിതയുടെ നിയമനം മരവിപ്പിക്കണമെന്നും അധ്യാപകരെന്ന നിലയില്‍ ഉള്ള ധാര്‍മിക ഉത്തരവാദിത്തം മുന്‍നിറുത്തിയാണ് വിസിക്ക് കത്തെഴുതിയതെന്നും ഡോക്ടർ‍ ഉമർ തറമേൽ, ഡോക്ടർ ടി. പവിത്രൻ, ഡോ. കെ.എം. ഭരതൻ  എന്നിവർ പറഞ്ഞു. ഗവർണർക്കു പരാതി നൽകാനാണ് പട്ടികയിൽ തൊട്ടടുത്തുള്ള ഉദ്യോഗാർഥികളുടെ തീരുമാനം. 

English Summary: MB Rajesh’s wife was not in list: confirms the letter of three subject experts on interview board

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com