ADVERTISEMENT

രു അലർച്ച, മൂടൽമഞ്ഞ്, ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ.. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നല്‍പ്രളയത്തിൽ, ഉറ്റവർ ഒഴുകി പോകുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാനെ പ്രിയപ്പെട്ടവർക്ക് കഴിഞ്ഞുള്ളൂ. 

‘ഞായറാഴ്ച രാവിലെ ജുജു ഗ്രാമത്തിലെ വീട്ടിൽനിന്ന് മഹാതമി ദേവി (42), റേനി ഗ്രാമത്തിൽനിന്ന് വിറകും കന്നുകാലികള്‍ക്ക് തീറ്റയും എടുക്കാൻ ഇറങ്ങിയപ്പോൾ എല്ലാം പ്രസന്നമായിരുന്നു. മൂന്ന് ആൺമക്കളിൽ ഒരാളായ അങ്കിത് (17) അന്ന് വീട്ടിലുണ്ടായിരുന്നു. ഞാൻ അവരെ രാവിലെ 8 മണിക്ക് കണ്ടു. റേനിയിൽ വഴി നിർമിക്കാൻ മൂന്ന് പേരുമായി മുകളിലേക്ക് പോവുകയായിരുന്നു.

അവർ ഹലോ പറഞ്ഞു മുന്നോട്ട് നീങ്ങി. ഒരു മണിക്കൂറിന് ശേഷം വലിയ ഇടിമുഴക്കം ഉണ്ടായി. മുകളിലേക്ക് നോക്കിയപ്പോൾ തെളിഞ്ഞ നീലാകാശം ചാരനിറമായി. എന്റെ അമ്മയെ രക്ഷിക്കൂ എന്ന് അങ്കിത് നിലവിളിക്കുന്നതു കേട്ടു. കുന്നുകളിലൂടെ വെള്ളം കുത്തിയൊലിച്ചു. വെള്ളം വന്നവഴിയിലെ ആളുകൾ, കന്നുകാലികൾ, മരങ്ങൾ എല്ലാം ഒലിച്ചുപോയി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല’– റേ‌നി ഗ്രാമത്തിലെ മുൻ ഗ്രാമപഞ്ചായത്ത് അംഗം സംഗ്രാം സിങ് റാവത്ത് പറഞ്ഞു.

‘ഒരു മീറ്റർ അകലെയുള്ള റേനി ചുക്‌സ ഗ്രാമത്തിലെ അനിത ദേവി (70) കന്നുകാലികളെ മേയ്ക്കുകയായിരുന്നു. കൊച്ചുമകനായ ഗോലു, മരുമകൾ തനുജ എന്നിവരോടൊപ്പമായിരുന്നു അവർ. ഇരുവരെയും രക്ഷിച്ചു. പക്ഷേ, അനിത ദേവിയെ നദി വിഴുങ്ങുന്നത് കാണേണ്ടി വന്നു’– കുന്ദൻ സിങ് (42) പറഞ്ഞു.

ഉയർന്ന സ്ഥലത്തുള്ളവർ പ്രിയപ്പെട്ടവരെ നദി വിഴുങ്ങുന്നത് കണ്ടപ്പോൾ, താഴെയുള്ളർ പരിഭ്രാന്തിയിലായിരുന്നു. ആളുകൾ നിലവിളിക്കുന്നു. പക്ഷേ അവർക്ക് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. വായു കനമുള്ളതും വേഗതയുള്ളതുമായിരുന്നു. ശ്വസിക്കാൻ പ്രയാസം. വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. അവർ വെറുതെ കാത്തിരുന്നു.

അരമണിക്കൂറിനുശേഷം, കാണാതായവരെ അന്വേഷിച്ച് പോകണമെന്ന് റേനി ഗ്രാമത്തിലെ മുതിർന്നവർ പറഞ്ഞു. ഞങ്ങൾ കണ്ടത് ഭയാനക കാഴ്ചയായിരുന്നു. മണിക്കൂറുകൾക്ക് മുന്‍പ്, ആളുകൾ മരം മുറിക്കുകയും കന്നുകാലികളെ മേയ്ക്കുകയും ചെയ്തിരുന്നിടത്ത് അവശിഷ്ടങ്ങൾ മാത്രം. ഞങ്ങളുടെ ഒരാളെയും കണ്ടെത്താൻ കഴിഞ്ഞില്ല– സംഗ്രാം പറഞ്ഞു.

പാലങ്ങൾ ഒഴുകിപ്പോയതിനാൽ പ്രദേശത്തെ ഗ്രാമങ്ങൾ ഒറ്റപ്പെട്ടു. നിരവധി തൊഴിലാളികളും അവരുടെ കുടുംബങ്ങളും പലയിടത്തായി. അതിൽ ഇരുപതോളം പേർ കുന്ദന്റെ വീട്ടിൽ കഴിയുന്നു. ഭൂമിശാസ്ത്രപരമായി ദുർബലമായ പ്രദേശത്തെ ജലവൈദ്യുത പദ്ധതികൾക്കെതിരെ കുന്ദനും സംഗ്രാമും വർഷങ്ങളായി പ്രതിഷേധിക്കുന്നുണ്ട്.

English Summary: ‘We helplessly watched our loved ones washed away’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com