ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 18 ആയി. കാണാതായ 200 പേർക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. തണുപ്പും ചെളിയടക്കമുള്ള അവശിഷ്ടങ്ങൾ കുമിഞ്ഞുകൂടിയതും രക്ഷാപ്രവർത്തനത്തിനു തടസ്സമാകുന്നുണ്ട്. ദേശീയ, സംസ്ഥാന ദുരന്ത പ്രതികരണ സേനകളും ഇന്തോ–ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), കരസേനയുടെ എൻജിനീയറിങ് ടാസ്ക് ഫോഴ്സ് തുടങ്ങിയവരാണു രക്ഷാപ്രവർത്തനം നടത്തുന്നത്.

നന്ദാ ദേവി മഞ്ഞുമലയുടെ ഒരു ഭാഗം ഇടിഞ്ഞാണ് അളകനന്ദയുടെ പോഷകനദിയായ ധൗളിഗംഗയിൽ പ്രളയമുണ്ടായത്. റേനി ഗ്രാമമേഖലയിലുണ്ടായ ദുരന്തത്തിൽ നിർമാണത്തിലുള്ള ഋഷിഗംഗ സ്വകാര്യ ജലവൈദ്യുത പദ്ധതി പൂർണമായി തകർന്നു. എൻടിപിസിയുടെ തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിക്കും സാരമായ കേടുപാടുണ്ട്. എൻടിപിസിയിലെ 148 പേരും ഋഷിഗംഗയിലെ 22 പേരും ഉൾപ്പെടെയുള്ളവരെയാണു കാണാതായത്. ഇവിടെ തുരങ്കത്തിൽ കുടുങ്ങിയ 12 പേരെ ഐടിബിപി രക്ഷിച്ചു.

‘ഞങ്ങളുടെ ടീം പുലർച്ചെ മൂന്നിനെത്തി ദൗത്യം ആരംഭിച്ചു. അത്യാധുനിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ദുഷ്കരമായ പ്രദേശമെന്നതും തണുപ്പേറുന്നതും വെല്ലുവിളിയാണ്. എങ്കിലും ഏറ്റവും മികച്ച പ്രവർത്തനമാണു സംഘാംഗങ്ങൾ നിർവഹിക്കുന്നത്’– എൻഡിആർഎഫ് കമാൻഡന്റ് പ്രവീൺ കുമാർ തിവാരി പറഞ്ഞു. തപോവൻ വിഷ്ണുഗഡ് ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് പൂർണമായും ഒലിച്ചുപോയതായി വ്യോമസേനയുടെ പ്രാഥമിക സർവേ വ്യക്തമാക്കുന്നു.

13 ഗ്രാമങ്ങളെ തമ്മിൽ ബന്ധിപ്പിച്ചിരുന്ന പാലങ്ങൾ ഒഴുക്കിൽപ്പെട്ടു തകർന്നു. ഗ്രാമങ്ങളിൽ വായുമാർഗം ഭക്ഷണപ്പൊതികൾ എത്തിക്കാനുള്ള സൗകര്യം ഏർപ്പാടാക്കിയെന്ന് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ചമോലി ജില്ലയിലെ അപകടസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം വിലയിരുത്തി. അപകടത്തിനു പിന്നാലെ ധൗളിഗംഗയിൽ ജലനിരപ്പ് 3 മീറ്ററോളം ഉയർന്നു. ഗ്രാമവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. സമീപപ്രദേശങ്ങളിൽ അണക്കെട്ടുകളിൽനിന്നു വെള്ളം തുറന്നുവിട്ടാണു നദികളിലെ ജലനിരപ്പ് നിയന്ത്രിക്കുന്നത്.

English Summary: 18 Dead In Uttarakhand Glacier Disaster, Search For 200 People

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com