ADVERTISEMENT

തപോവന്‍∙ ഉത്തരാഖണ്ഡില്‍ മിന്നല്‍പ്രളയത്തില്‍ മണ്ണുവന്നു നിറഞ്ഞ രണ്ടര കിലോമീറ്റര്‍ നീളമുള്ള ടണലില്‍ കുടുങ്ങിക്കിടക്കുന്നത് 35 ജീവനുകള്‍. ഇവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവര്‍ത്തകര്‍ മണ്ണുമാന്തി യന്ത്രങ്ങളുമായി രാവും പകലും ശ്രമം തുടരുയാണ്. 120 മീറ്റര്‍ ഉള്ളിലേക്കു കടന്നുകയറാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു കഴിഞ്ഞു. തുരങ്കത്തിനു പുറത്ത് ഓക്‌സിജന്‍ സിലിണ്ടറുകളും സ്‌ട്രെച്ചറുകളുമായി മെഡിക്കല്‍ സംഘവും ബന്ധുക്കളും കാത്തിരിപ്പിലാണ്.

തുരങ്കത്തിനുള്ളില്‍നിന്ന് ശക്തമായ വെള്ളപ്പാച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയാണ് രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ഐടിബിപി ഡിഐജി അപര്‍ണ കുമാര്‍ പറഞ്ഞു. ടണലിലേക്ക് ഏറ്റവും സുരക്ഷിതവും വേഗത്തിലുള്ള പാത വെട്ടിത്തുറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ന് വൈകിട്ടോടെ കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വരുമെന്ന് അധികൃതര്‍ പറഞ്ഞു. ടണലിനുള്ളില്‍ മണ്ണില്‍ പൂണ്ടുകിടക്കുന്ന വാഹനങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. 

സമയം കടന്നുപോകുന്നതോടെ കുടുങ്ങിയവരെ കണ്ടെത്താനുള്ള സാധ്യത കുറയും. എന്നാല്‍ അദ്ഭുതങ്ങള്‍ സംഭവിക്കാറുണ്ടെന്നും സംസ്ഥാന ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥനായ പീയുഷ് റൗട്ടേല പറഞ്ഞു. ഒന്നിലിധികം ബുള്‍ഡോസറുകളുമായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ വലിയ അളവില്‍ അവശിഷ്ടങ്ങള്‍ അടിഞ്ഞിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും പീയുഷ് പറഞ്ഞു. 

uttarakhand-tunnel2
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ മണ്ണടിഞ്ഞ തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. (ചിത്രം: രാഹുല്‍ ആര്‍ പട്ടം. മനോരമ)

യു ആകൃതിയിലുള്ള ടണിലിനുള്ളില്‍ കടുത്ത ഇരുട്ടാണ്. ടോര്‍ച്ചുകളുടെ മാത്രം സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഉള്ളിലേക്കു കടക്കുന്നത്. ഒരു പ്രവേശനകവാടം മാത്രമുള്ള ടണല്‍ വീണ്ടും രണ്ടു ടണലുകളായി വേര്‍പിരിയുന്നതാണ്. അതുകൊണ്ടു തന്നെ കുടുങ്ങിയവരെ കണ്ടെത്തുക ഏറെ ദുഷ്‌കരമാണ്. ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ടണലിനുളളില്‍ പറത്തിയെങ്കിലും ഇരുട്ടായിരുന്നതിനാല്‍ ആളുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. കുടുങ്ങിക്കിടക്കുന്നവരുമായി ബന്ധപ്പെടാന്‍ ഇതുവരെ കഴിഞ്ഞട്ടില്ലെങ്കിലും പ്രതീക്ഷയുണ്ടെന്ന് ഐടിബിപി അധികൃതര്‍ പറഞ്ഞു. അടിഞ്ഞുകൂടിയിരിക്കുന്ന അവശിഷ്ടങ്ങള്‍ നീക്കി ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമമാണു നടക്കുന്നത്. 

മിന്നല്‍പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച തപോവനില്‍ മാത്രം നൂറ്റന്‍പതോളം പേരെ കാണാതായെന്നാണു നിഗമനം. ഇതില്‍ 35 പേര്‍ തുരങ്കത്തിനുള്ളിലായിരുന്നു. ബാക്കി നൂറിലേറെപ്പേര്‍ സമീപം നിര്‍മാണത്തിലിരുന്ന മറ്റു 2 തുരങ്കങ്ങളില്‍ കുടുങ്ങിയെന്ന സംശയം ബലപ്പെടുന്നു. മേല്‍ക്കൂരയില്ലാത്ത ഈ തുരങ്കങ്ങള്‍ പൂര്‍ണമായി മണ്ണിനടിയിലാണ്. 10 അടി ഉയരത്തിലാണ് ഇവിടെ മണ്ണടിഞ്ഞത്.

uttarakhand-tunnel1
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ മണ്ണടിഞ്ഞ തപോവനിലെ തുരങ്കത്തില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. (ചിത്രം: രാഹുല്‍ ആര്‍ പട്ടം. മനോരമ)

വൈദ്യുതി പ്ലാന്റ് നിര്‍മാണത്തിന്റെ ഭാഗമായി ആയിരത്തിലേറെ സിമന്റ് ചാക്കുകള്‍ തുരങ്കത്തിനു സമീപമുണ്ടായിരുന്നു. പ്രളയത്തില്‍ അവ പൊട്ടിയൊലിച്ച് തുരങ്കത്തിനുള്ളിലേക്ക് ഒഴുകി. തുരങ്കം സിമന്റ് കൊണ്ട് അടഞ്ഞ നിലയിലായി. ഒപ്പം ചെളിയും പാറക്കഷണങ്ങളും. അടിഞ്ഞുകൂടിയ സിമന്റും ചെളിയും പാറക്കഷണങ്ങളും മണ്ണുമാന്തിയന്ത്രം കൊണ്ടു നീക്കാന്‍ സാധിച്ചാല്‍ കരസേന, ഐടിബിപി അംഗങ്ങള്‍, നാവികസേനയുടെ മറീന്‍ കമാന്‍ഡോകള്‍ എന്നിവര്‍ തുരങ്കത്തിലേക്കു കടക്കും. 

uttarakhand-tunnel3
ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയത്തില്‍ മണ്ണടിഞ്ഞ റെനി ജില്ലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. (ചിത്രം: രാഹുല്‍ ആര്‍ പട്ടം. മനോരമ)

അകത്തുള്ളവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു. ഉത്തരാഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ടണലില്‍ കുടുങ്ങിയിരിക്കുന്നത്. ദുരന്തത്തില്‍ 32 പേരാണ് ഇതുവരെ മരിച്ചത്. 170 പേരെ കാണാനില്ല.

English Summary:Rescuers Face Debris, Slush, Risk Of Gushing Water At Uttarakhand Tunnel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com