ADVERTISEMENT

വാഷിങ്ടൻ/നെയ്പീദോ ∙ മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ കർശന നടപടികളുമായി യുഎസ് ഭരണകൂടം. മ്യാൻമറിലെ സൈന്യത്തലവൻമാർക്ക് യുഎസ് ഉപരോധം ഏർപ്പെടുത്തി. ചൊവ്വാഴ്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ പരുക്കേറ്റ ഒരു സ്ത്രീയുടെ നില ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് ഉപരോധം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ബൈഡൻ ഒപ്പ് വച്ചത്. 

ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയമാകേണ്ടി വരുമെന്ന് യുഎസ് നേരത്തെ മ്യാൻമറിനു മുന്നറിയിപ്പ് നൽകിയിരുന്നു. മ്യാൻമറിനു സാമ്പത്തിക സഹായമായി യുഎസ് അനുവദിച്ച ഒരു ബില്യൺ യുഎസ് ഡോളർ സൈന്യം ഉപയോഗിക്കില്ലെന്നു ഉറപ്പു വരുത്തുമെന്നും യുഎസ് അറിയിച്ചു. മ്യാൻമറിലെ അടിച്ചമർത്തൽ അവസാനിപ്പിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും യുഎസ് വീണ്ടും ആവശ്യപ്പെട്ടു. 

ഓങ് സാൻ സൂ ചിയുടെ നേതൃത്വത്തിലുള്ള ജനകീയ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്ത പശ്ചാത്തലത്തിൽ ന്യൂസീലൻഡ് മ്യാൻമറുമായുള്ള എല്ലാ രാഷ്ട്രീയ, സൈനിക സഹകരണവും അവസാനിപ്പിച്ചിരുന്നു. മ്യാൻമർ പ്രശ്നം ചർച്ച ചെയ്യാൻ യുഎൻ മനുഷ്യാവകാശ സമിതി ജനീവയിൽ നാളെ പ്രത്യേക യോഗം ചേരും. ഭരണാധികാരിയും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂ ചിയ്ക്ക് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച ബൈഡൻ മ്യാൻമറിലെ സൈനിക നടപടിക്കെതിരെ രാജ്യാന്തര സമൂഹം മുന്നോട്ടു വരണമെന്ന് ആവശ്യപ്പെട്ടു.

മുതിർന്ന ഭരണകക്ഷി നേതാക്കളെ തടവിലാക്കിയ പട്ടാളം ഒരു വർഷത്തേക്കു സൈനിക ഭരണവും അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുഎസ് വിഷയത്തിൽ നിലപാട് അറിയിച്ചത്. പുതിയ സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിനു മണിക്കൂറുകൾക്കു മുൻപേയായിരുന്ന സായുധസേനാ മേധാവിയായ മിൻ ഓങ് ലെയ്ങ്ങിന്റെ (64) നേതൃത്വത്തിലുള്ള സൈനിക അട്ടിമറി. 

1200-military-coup-myanmar
യാങ്കൂണിൽ പട്ടാളത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനം∙ (Photo by Sai Aung Main / AFP)

നിരോധനവും അടിച്ചമർത്തലും വകവയ്ക്കാതെ ജനാധിപത്യ പുനഃസ്ഥാപനത്തിനായി മ്യാൻമർ തെരുവുകളിൽ പ്രക്ഷോഭം ശക്തി പ്രാപിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ യാങ്കൂൺ, നെയ്പീദോ, മാൻഡലേ എന്നിവിടങ്ങളിൽ തുടർച്ചയായ അഞ്ചാം ദിവസവും ജനം തെരുവിലിറങ്ങി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ കോൺഫെഡറേഷൻ ഓഫ് ട്രേഡ് യൂണിയൻസ് ഓഫ് മ്യാൻമർ (സിടിയുഎം) പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു സമരത്തിനിറങ്ങി. പ്രക്ഷോഭം സമാധാനപരമാണെന്നു വ്യക്തമാക്കാൻ സമരക്കാർ ഇന്നലെ വായു നിറച്ച ടബ്ബുകളുമായാണ് എത്തിയത്. 

ചൊവ്വാഴ്ച പ്രക്ഷോഭകർക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പിൽ ഒരു സ്ത്രീയടക്കം 4 പേർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ലാത്തിച്ചാർജിനും ജലപീരങ്കി, റബർ ബുള്ളറ്റ് പ്രയോഗത്തിനു ശേഷമായിരുന്നു വെടിവയ്പ്. ഓങ് സാൻ സൂചിയുടെ നാഷനൽ ലീഗ് ഫോർ ഡെമോക്രസി പാർട്ടിയുടെ യാങ്കൂണിലെ കേന്ദ്ര ഓഫിസിൽ ചൊവ്വാഴ്ച രാത്രി പട്ടാളം റെയ്ഡ് നടത്തിയിരുന്നു. 

English Summary: Myanmar coup: Joe Biden orders new sanctions against Burmese military leaders

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com