ADVERTISEMENT

ബെയ്ജിങ് ∙ കുട്ടികളുടെ കളിചിരികളില്ലാത്ത പട്ടാള ക്യാംപ് പോലെയാണു ചൈനയെന്നായിരുന്നു ഒരു വിശേഷണം. അതവരുടെ അഭിമാനവുമായിരുന്നു ഏറെക്കാലം. കാലം മുന്നോട്ടുപോയപ്പോൾ പഴയ വിപ്ലവപാതയിൽനിന്ന് ‘സ്നേഹ വിപ്ലവത്തിലേക്ക്’ വഴിമാറാനുള്ള ഒരുക്കത്തിലാണത്രെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി. രാജ്യത്തു കല്യാണവും കുട്ടികളുടെ ജനനവും തുലോം കുറഞ്ഞതുതന്നെ കാരണം.

ഒറ്റക്കുട്ടി നയം കർശനമായി നടപ്പാക്കിയതോടെ ചൈനയിൽ വിവാഹനിരക്ക് കുത്തനെയിടിഞ്ഞു, ഒപ്പം ജനനനിരക്കും. ഇങ്ങനെ പോയാൽ രാജ്യത്തിനു സാമ്പത്തിക, സാമൂഹിക പ്രത്യാഘാതം ഉണ്ടാകുമെന്ന തിരിച്ചറിവിൽ ‘കല്യാണം കഴിച്ച് സ്നേഹിക്കൂ, ജനനസംഖ്യ കൂട്ടൂ’ എന്ന നയം സ്വീകരിച്ചിരിക്കുകയാണു ചൈനയെന്നാണു റിപ്പോർട്ട്. യുവജനങ്ങളെ വിവാഹത്തിനു പ്രേരിപ്പിക്കുക മാത്രമല്ല, ദമ്പതികൾ ഒരുമിച്ചു കഴിയണമെന്നും നിർബന്ധിക്കുകയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ കമ്യൂണിസ്റ്റ് യൂത്ത് ലീഗ് ആണ് ക്യാംപെയ്നിനു നേതൃത്വം കൊടുക്കുന്നത്.

ഒറ്റത്തടിയായി നിൽക്കുന്നവർക്കു പങ്കാളികളെ കണ്ടെത്താൻ സമൂഹ ഡേറ്റിങ് ഇവന്റുകൾ സംഘടിപ്പിക്കുകയാണു കമ്യൂണിസ്റ്റ് യൂത്ത് ലീഗ്. രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാനായി 1979ലാണ് ഒറ്റക്കുട്ടി നയം നിർബന്ധപൂർവം ചൈന കൊണ്ടുവന്നത്. ഇതോടെ വിവാഹങ്ങളും കുറഞ്ഞു. സിവിൽ അഫയേഴ്സ് മന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് 1000 പേരിൽ 6.6 ആളുകൾ മാത്രമാണ് വിവാഹിതരാകുന്നത്. തുടർച്ചയായ ആറാം വർഷമാണു വിവാഹനിരക്കിൽ കുറവ് രേഖപ്പെടുത്തുന്നത്. 2013നെ അപേക്ഷിച്ച് 33 ശതമാനം കുറവാണിത്; 14 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്നതുമാണിത്.

2013ൽ 23.8 ദശലക്ഷം പേരാണു വിവാഹിതരായിരുന്നത്, 2019ൽ ഈ കണക്ക് 13.9 ദശലക്ഷത്തിലേക്കു കൂപ്പുകുത്തി. പതിറ്റാണ്ടുകളോളം തുടർന്ന ഒറ്റക്കുട്ടിനയം 2016ൽ അവസാനിപ്പിച്ചിട്ടും കല്യാണക്കാര്യത്തിൽ ചൈനക്കാർക്കു വലിയ താൽപര്യമില്ലെന്നാണ് ഇതു കാണിക്കുന്നത്. പാരമ്പര്യമായി ആൺകുട്ടികൾക്കാണു ചൈനയിലെ കുടുംബങ്ങൾ പരിഗണന നൽകുന്നത്. ഈ നിലപാടിനെത്തുടർന്ന് ആൺകുട്ടികൾ പെരുകി. ഇപ്പോൾ 30 ദശലക്ഷം പുരുഷന്മാർ പങ്കാളികളെ കിട്ടാതെ വിഷമിക്കുകയാണെന്നും കണക്കുകൾ പറയുന്നു. കല്യാണവും കുട്ടികളുണ്ടാകുന്നതും കുടുംബകാര്യമല്ലെന്നും രാജ്യവ്യവഹാരമാണെന്നും ഉദ്ഘോഷിക്കുകയാണ് ഔദ്യോഗിക മാധ്യമം.

English Summary: China launches match making campaign as marriage and birth rates drop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com