ADVERTISEMENT

‌ന്യൂഡൽഹി∙ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന സേനാപിന്മാറ്റത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സൈന്യം. പാംഗോങ് തടാകത്തിന്‍റെ തെക്ക്, വടക്ക് തീരങ്ങളില്‍നിന്നാണ് പിന്‍മാറ്റം. പാംഗോങ്ങില്‍ സേനാ പിന്മാറ്റത്തിന് ധാരണയായതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും വ്യാഴാഴ്ച രാജ്യസഭയില്‍ അറിയിച്ചിരുന്നു. ‘ചൈന ഏകപക്ഷീയമായി സൈനികബലം കൂട്ടുകയും അതിര്‍ത്തി ലംഘത്തിന് ശ്രമിച്ചതുമാണ് സമാധാനം തകര്‍ത്തത്. അതിര്‍ത്തിയിലെ സാഹചര്യം ഉഭയകക്ഷി ബന്ധത്തെ ബാധിച്ചു. ഇന്ത്യ ശക്തമായി തിരിച്ചടിച്ച് താല്‍പര്യങ്ങളും പരമാധികാരവും സംരക്ഷിക്കുകയായിരുന്നു...’– രാജ്നാഥ് സിങ് പറഞ്ഞു. പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത തേടാന്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചിരുന്നു.

തന്ത്രപ്രധാന മലനിരകളായ ഫിംഗർ 4ൽനിന്ന് ഫിംഗർ 8ന്റെ കിഴക്കൻ മേഖലയിലേക്കായിരിക്കും ചൈനീസ് പിന്മാറ്റം. ഇന്ത്യയാകട്ടെ സ്ഥിരം താവളമായ ഫിംഗർ 3യിലെ ധൻ സിങ് ഥാപ്പ പോസ്റ്റിൽ ക്യാംപ് തുടരും. പുതിയ തീരുമാനം നയതന്ത്രതലത്തിൽ വരുന്നതുവരെ ഫിംഗർ 3നും 8നും ഇടയ്ക്ക് ഇരുവിഭാഗവും പട്രോളിങ് നടത്തില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ഫിംഗർ 4, ഫിംഗർ 8 മലനിരകൾക്കിടയിൽ ബങ്കറുകൾ ഉൾപ്പെടെ ചൈന നിർമിക്കുകയും ഫിംഗർ 4ന് അപ്പുറത്തേക്ക് ഇന്ത്യയുടെ പട്രോളിങ് തടയുകയും ചെയ്തതാണ് കഴിഞ്ഞ വർഷം വൻ സംഘർ‌ഷത്തിലേക്കു നയിച്ചത്.

പാംഗോങ്ങിനു വടക്ക് ഫിംഗർ 4ൽനിന്ന് ഫിംഗർ 8ലേക്ക് ചൈന പിന്മാറണമെന്നതായിരുന്നു ഒൻപതു തവണയായി നടന്ന ചർച്ചകളിലെ ഇന്ത്യയുടെ പ്രധാന ആവശ്യം. പാംഗോങ് തടാകത്തിനു തെക്ക് ഇന്ത്യയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചൈന വഴങ്ങിയ നിലയ്ക്ക് ഇന്ത്യയും അവിടെനിന്നു പിന്മാറും. ഏപ്രിൽ 20 മുതൽ വടക്ക്, തെക്ക് ഭാഗങ്ങളിൽ തുടർന്നുവന്ന എല്ലാ നിർമാണ പ്രവർത്തനങ്ങളും ഇരു വിഭാഗവും അവസാനിപ്പിക്കും. പഴയ നില പുനഃസ്ഥാപിക്കുകയും ചെയ്യും. തടാകത്തിന്റെ വടക്ക്–തെക്ക് ഭാഗങ്ങളിൽനിന്ന് പൂർണമായും ഒഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഇരു രാജ്യങ്ങളിലെയും സീനിയർ കമാൻഡർമാർ സ്ഥിതി വിലയിരുത്താൻ കൂടിക്കാഴ്ച നടത്തും.

എന്നാൽ അതിർത്തിയിലെ അസ്വസ്ഥമായ അന്തരീക്ഷം ഇനിയും തെളിഞ്ഞിട്ടില്ലെന്ന് കരസേനാ മേധാവി ജനറൽ എം.എം. നരവനെ പറഞ്ഞു.‘പല പുതിയ ഭീഷണികളുമുണ്ട്. പാരമ്പര്യത്തെ വെല്ലുവിളിച്ചുള്ള ശത്രുക്കളുടെ കടന്നുകയറ്റം അവസാനിച്ചിട്ടില്ല. അവ വർധിക്കുകയാണു ചെയ്തിരിക്കുന്നത്. ഭാവിയിലുണ്ടായേക്കാവുന്ന വെല്ലുവിളികളെ നേരിടാൻ ഇന്ത്യൻ സൈന്യം തയാറെടുപ്പ് തുടരുകയാണ്. അതിർത്തിയിൽ ഏറെ അടുത്ത, യഥാർഥമായുള്ള, നിലവിലെ അപകടങ്ങൾ ഒരുകാരണവശാലും കണ്ടില്ലെന്നു നടിക്കാനാകില്ല’– ചൈനയുമായി അതിർത്തി പങ്കിടുന്ന നിയന്ത്രണ രേഖയെ പരാമർശിച്ച് നരവനെ വ്യക്തമാക്കി.

India-China-Army-Pangong
കിഴക്കൻ ലഡാക്കിലെ നദിക്കരയിൽനിന്നുള്ള പിന്മാറ്റത്തിനു മുന്നോടിയായി ഇന്ത്യ–ചൈന സൈനികർ കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യൻ ആർമി പുറത്തുവിട്ട ചിത്രം.

വടക്കൻ അതിർത്തിയിലെ നിലവിലെ വികസന പ്രവർത്തനങ്ങൾ സേനയെ ഏറെ സഹായിക്കും. രാജ്യത്തിന്റെ ഭൂപ്രദേശങ്ങളുടെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതിനും അത് സഹായകരമാണ്. വരാനിരിക്കുന്ന യുദ്ധങ്ങൾക്ക് രാജ്യത്തെ സജ്ജമാക്കാനാണ് ഇപ്പോഴത്തെ നിര്‍മാണ പ്രവർത്തനങ്ങൾ. ലഭ്യമായ ബജറ്റിൽ സൈന്യത്തിലെ ആൾബലം ഉൾപ്പെടെ വർധിപ്പിക്കുകയെന്ന വെല്ലുവിളിയും മുന്നിലുണ്ട്.– സെന്റർ ഫോർ ലാൻഡ് വെൽഫെയർ സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൽ നരവനെ പറഞ്ഞു.

‘രാജ്യത്തിന്റെ കര–കടൽ–ആകാശം എന്നിവയെ സംരക്ഷിക്കാനാണ് സൈന്യം ശ്രദ്ധിക്കുന്നത്. എന്നാൽ എതിരാളികളാകട്ടെ ബഹിരാകാശത്തേക്കും സൈബർ ലോകത്തേക്കും യുദ്ധത്തിനായി നമ്മെ വലിച്ചിഴയ്ക്കുകയാണ്. ഭാവി യുദ്ധം ജയിക്കാൻ കര–കടൽ–ആകാശം എന്നിവയുടെ സംരക്ഷണം എന്ന രീതി പോരാതെവരും. ആധുനിക സങ്കേതങ്ങളോടെയുള്ള യുദ്ധത്തിനെ നേരിടാനാണു തയാറെടുക്കേണ്ടത്. ആളില്ലാ വിമാനങ്ങളും ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം സാങ്കേതികതയും ഡ്രോണുകളും ബഹിരാകാശ സംവിധാനങ്ങളുമെല്ലാം ഇനിയുള്ള യുദ്ധത്തിനു വേണ്ടിവരുമെന്നും നരവനെ കൂട്ടിച്ചേർത്തു.

English Summary: Disengagement pact mandates China to move troops to Finger 8 from Finger 4 in Pangong area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com