ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സീനില്‍ ആശങ്ക പ്രകടിപ്പിച്ച ഛത്തിസ്ഗഡിന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ്‌വര്‍ധന്റെ വിശദമായ മറുപടി. കോവാക്‌സീനും കോവിഷീല്‍ഡും സുരക്ഷിതവും ഫലപ്രദവുമാണെന്നും കോവിഡ് മഹാമാരിയെ ചെറുക്കാന്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

മൂന്നാംവട്ട ക്ലിനിക്കല്‍ ട്രയലിന്റെ ഫലം പൂര്‍ത്തിയാകുന്നതു വരെ ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ സംസ്ഥാനത്തേക്ക് അയയ്ക്കരുതെന്നു ചൂണ്ടിക്കാട്ടി ഛത്തിസ്ഗഡ് ആരോഗ്യമന്ത്രി ടി.എസ് സിങ് ദിയോ, ഡോ. ഹര്‍ഷ്‌വര്‍ധനു കത്തെഴുതിയിരുന്നു. വാക്‌സീന്‍ ബോട്ടിലുകളില്‍ കാലപരിധി രേഖപ്പെടുത്താത്തതിലും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഡ് ആശങ്ക അറിയിച്ചിരുന്നു. 

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് ഇതുവരെയുള്ള പരീക്ഷണങ്ങളുടെ ഫലം വിലയിരുത്തി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡാര്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വാക്‌സീന്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു. തുടര്‍ന്നാണ് അടിയന്തര ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ കോവിഷീല്‍ഡിനും കോവാക്സീനും അംഗീകാരം നല്‍കിയത്.

സംസ്ഥാനങ്ങള്‍ക്കു നല്‍കിയിരിക്കുന്ന രണ്ടു വാക്‌സീനുകളും സുരക്ഷിതവും ഫലപ്രദവുമാണ്. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്ക് സുരക്ഷ ഒരുക്കാനായി എത്രയും പെട്ടെന്നു വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. വാക്‌സീന്‍ ബോട്ടിലിന്റെ ലേബലില്‍ ഏതു തീയതി വരെ ഉപയോഗിക്കാമെന്നു രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കത്തില്‍ അറിയിച്ചിട്ടുണ്ട്. വാക്‌സിനേഷനില്‍ ഛത്തിസ്ഗഡ് പിന്നിലാണെന്നും കേന്ദ്രത്തിന് ആശങ്കയുണ്ടെന്നും ഹര്‍ഷ്‌വര്‍ധന്‍ അറിയിച്ചു.

English Summary: Chhattisgarh Asks Centre To Halt Covaxin. Harsh Vardhan's Response

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com