ADVERTISEMENT

കോഴിക്കോട്∙ സ്വർണക്കടത്തുകേസിലൂടെ ശ്രദ്ധേയനായ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമീത്കുമാറിന്റെ വാഹനത്തെ പിന്തുടരുകയും തടഞ്ഞുനിർത്തുകയും ചെയ്തതായുള്ള പരാതിയിൽ പ്രാഥമികാന്വേഷണത്തിൽ കഴമ്പില്ലെന്നു കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞുവെങ്കിലും സംഭവത്തിൽ ആശങ്കകളും സംശയവും അകലുന്നില്ല.

സ്വർണക്കടത്തുകേസിനു പിറകെ പല തവണയായി സമാനമായ നാടകീയ സംഭവങ്ങൾ ആവർത്തിക്കുന്നുവെന്നതു സംശയകരമാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ആരോപണം. അന്വേഷണത്തിനായി കസ്റ്റംസും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കരിപ്പൂരിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട്ടെത്തിയ കമ്മിഷണർ ശനിയാഴ്ച അതിരാവിലെയാണ് കൊച്ചിയിലേക്ക് മടങ്ങിയത്.

∙ സംഭവത്തിന്റെ റൂട്ട് മാപ്പ്

വയനാട് ജില്ലയിലെ ആദ്യ കസ്റ്റംസ് ഓഫിസിന്റെ ഉദ്ഘാടനമാണ് 11ന് കൽപ്പറ്റ ബസ് സ്റ്റാൻഡിന് എതിർവശത്ത് ചിറമ്മൽ ബിൽഡിങ്ങിൽ പ്രവർത്തനം തുടങ്ങിയത്. ഇതോടെ കൊടുവള്ളി, അടിവാരം, ഓമശ്ശേരി മേഖലകൾ കേന്ദ്രീകരിച്ച് ഹവാല, സ്വർണക്കടത്ത് ഇടപാടുകൾ നടക്കുന്നതായി ആരോപണങ്ങളുള്ള സാഹചര്യത്തിൽ കോഴിക്കോട്ടുനിന്നും കൽപ്പറ്റയിൽനിന്നും ഇവ നിയന്ത്രിക്കാവുന്ന തരത്തിലാണ് പുതിയ ഓഫിസിന്റെ പ്രവർത്തനം. ഈ പരിപാടി കഴിഞ്ഞ ശേഷം കരിപ്പൂരിലെ കാർഗോ കോംപ്ലക്സിലേക്കുള്ള യാത്രയിലായിരുന്നു കമ്മിഷണർ.

അടിവാരമിറങ്ങി താമരശ്ശേരി ചുങ്കത്തെത്തിയ ശേഷമാണ് ഇടത്തോട്ടു തിരിഞ്ഞ് കൂടത്തായി, മുക്കം, അരീക്കോട്, കൊണ്ടോട്ടി വഴി കരിപ്പൂരേക്ക് യാത്ര ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ മുക്കത്തെത്തിയപ്പോഴാണ് ഒരു കാറിലും രണ്ടു ബൈക്കിലുമായുള്ള സംഘം പിൻതുടരുന്നതായി സംശയമുയർന്നത്. കസ്റ്റംസ് വാഹനത്തിനൊപ്പം വാഹനമോടിക്കുകയും മറികടക്കുകയും ചെയ്തതോടെയാണ് അപായപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയമുദിച്ചതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.

എടവണ്ണപ്പാറയിൽവച്ച് കസ്റ്റംസ് ഉദ്യോഗസ്ഥർ കാർ റോഡിൽ വിലങ്ങനെയിട്ട് വാഹനങ്ങളിലുള്ളവരെ ചോദ്യം ചെയ്തിരുന്നു. യുവാക്കൾ തട്ടിക്കയറുകയും ചെയ്തു. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർതന്നെ വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചു. ഇതിനുശേഷം പൊലീസിനു പരാതി നൽകിയെങ്കിലും നടപടികളെടുക്കാൻ വൈകി. കസ്റ്റംസ് കമ്മിഷണർ സമൂഹമാധ്യമത്തിൽ സംഭവം വിവരിച്ചതോടെയാണ് പൊലീസും അന്വേഷണത്തിനുമുതിർന്നത്.

സംശയമുണരാനുള്ള പ്രധാന കാരണങ്ങൾ ഇവയാണ്

∙ ഇതു മൂന്നാംതവണയാണ് കസ്റ്റംസ് കമ്മിഷണറുടെ വാഹനത്തെ പിന്തുടരുന്ന സംഭവമുണ്ടായത്. കൊച്ചിയിലെ ഔദ്യോഗിക ഭവനത്തിൽനിന്നു പുറത്തേക്കിറങ്ങവെ ഒരു സംഘം പിൻതുടർന്നിരുന്നു. വെല്ലിങ്ടൺ ഐലൻഡിലേക്കുള്ള യാത്രയ്ക്കിടെയും പിന്നീടൊരിക്കൽ തിരുവനന്തപുരത്തുവച്ചും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു.

∙ കസ്റ്റംസിന്റെ അന്വേഷണ സംഘം പിന്തുടർന്ന വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ച് ഇതുസഹിതമാണ് പരാതി നൽകിയത്. എന്നാൽ പൊലീസ് വളരെ പതുക്കെയാണ് അന്വേഷണം നടത്തുന്നതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. കേസെടുക്കാൻ പൊലീസ് തയാറാവുന്നില്ലെന്ന സംശയമുയർന്നതോടെയാണു സമൂഹമാധ്യമത്തിലൂടെ സംഭവം പങ്കുവച്ചത്.

∙ ഓമശ്ശേരി സ്വദേശികളായ കാർ യാത്രികർ മുക്കത്ത് മരുന്നുവാങ്ങാനുള്ള യാത്രയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ എടവണ്ണപ്പാറ–കൊണ്ടോട്ടി റോഡിൽവച്ചാണ് കമ്മിഷണറുടെ വാഹനത്തിലെ ഉദ്യോഗസ്ഥർ വാഹനയാത്രക്കാരെ തടഞ്ഞത്. കാർ യാത്രക്കാർ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ചെയ്തതായി പരാതിയുണ്ട്.

∙ കാറിൽ പാട്ടുവച്ചതിനാലാണ് ഹോണടിച്ചത് കേൾ‍ക്കാതിരുന്നതെന്നാണ് യാത്രക്കാരായ യുവാക്കൾ പറഞ്ഞത്. എന്നാൽ ഔദ്യോഗിക ചിഹ്നങ്ങളുള്ള ചുവന്ന ബോർഡു വച്ച വാഹനം കാറിലുള്ളവർ ശ്രദ്ധിച്ചില്ലെന്ന വാദം സംശയകരമാണെന്ന് കസ്റ്റംസുകാർ പറയുന്നു.

∙ എറണാകുളം റജിസ്ട്രേഷൻ ഉള്ള വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റിയിട്ടില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

∙ കരിപ്പൂർ റോഡിൽ മുൻപും സ്വർണക്കടത്തുസംഘങ്ങൾ വാഹനത്തെ പിൻ‍തുടരുകയും സ്വർണം കൈക്കലാക്കുകയും ചെയ്ത സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. സ്വർണക്കത്തുകേസിനു പിറകെ ഇത്തരമൊരു സംഭവം കസ്റ്റംസ് കമ്മിഷണർക്കു നേരെയും നടന്നതാണ് സംശയം ഇരട്ടിക്കാനുള്ള പ്രധാന കാരണം.

English Summary: Customs officer alleges attempt to attack his car - follow-up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com