ADVERTISEMENT

ന്യൂ‍ഡൽഹി∙ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വീട്ടിലും ഓഫിസിലും സുരക്ഷ വർധിപ്പിച്ചു. ഡോവലിന്റെ ഓഫിസിന്റെ വിഡിയോ പിടിയിലായ ജയ്ഷെ മുഹമ്മദ് ഭീകരൻ പാക്കിസ്ഥാനിലേക്ക് അയച്ചുവെന്ന വെളിപ്പെടുത്തലിനെ തുടർന്നാണിത്. തലസ്ഥാനത്തെ സർദാർ പട്ടേൽ ഭവൻ, മറ്റു ഉയർന്ന കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തിയതായും പിടിയിലായ ഭീകരൻ പറഞ്ഞു. പാക്കിസ്ഥാനിൽനിന്നുള്ള നിർദേശം അനുസരിച്ചാണ് ഇയാൾ സ്ഥലങ്ങൾ പരിശോധിച്ചതെന്നാണ് വിവരം.

2016ലെ ഉറി സർജിക്കൽ സ്ട്രൈക്ക് മുതൽ പാക്കിസ്ഥാനി ഭീകരസംഘടനകളുടെ നോട്ടപ്പുള്ളിയാണ് ഡോവൽ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സുരക്ഷ നൽകുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ഡോവൽ. പിടികൂടിയ ഭീകരനിൽനിന്ന് ഡോവലിന്റെ ഓഫിസിന്റെ വിശദമായ വിഡിയോ ലഭിച്ചതായും സൂചനയുണ്ട്. സുരക്ഷാ വിന്യാസം ഉൾപ്പെടെയുള്ള വിവരങ്ങളും വിഡിയോയിൽ ഉണ്ടെന്നാണ് സൂചന.

ഫെബ്രുവരി ആറിനാണ് ഷോപ്പിയാൻ സ്വദേശിയായ ഹിദായത് ഉല്ലാ മാലിക്കിനെ പിടികൂടിയത്. ജയ്ഷെ മുഹമ്മദിന്റെ മുൻനിര സംഘടനയായ ലഷ്കറെ മുസ്തഫയുടെ മേധാവിയാണ് മാലിക്. ഇയാളെ അനന്ത്നാഗിൽനിന്നാണ് പിടികൂടിയത്. ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. 2019 ജൂലൈ 31നാണ് മാലിക് ഹിസ്ബുൽ മുജാഹിദ്ദീനിൽ ചേർന്നത്. അതിനു മുൻപ് ജയ്ഷെ മുഹമ്മദിനു വേണ്ടി പ്രവർത്തിച്ചിരുന്നു. 2020 ഫെബ്രുവരിൽ ജയ്ഷിലേക്ക് തിരികെയെത്തി. ഓഗസ്റ്റിലാണ് ലഷ്കറെ മുസ്തഫ രൂപീകരിച്ചത്.

മാലിക്കിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ:

‘2019 മേയ് 24ന് ശ്രീനഗറിൽനിന്ന് ന്യൂഡൽഹിയിലേക്ക് ഇൻഡിഗോ വിമാനത്തിൽ വന്ന മാലിക് എൻഎസ്എ ഓഫിസിന്റെ വിഡിയോ എടുത്തിരുന്നു. സിഐഎസ്എഫ് സുരക്ഷാ വിന്യാസം ഉൾപ്പെടെയുള്ള കാര്യങ്ങളും വിഡിയോയിൽ ഉൾക്കൊള്ളിച്ചു. ഇത് വാട്‌സാപ്പിലൂടെ പാക്കിസ്ഥാനിലെ ഒരാൾക്ക് അയച്ചുകൊടുത്തു. പാക്കിസ്ഥാനിലെ ആളെ ‍ഡോക്ടർ എന്നാണ് ഇയാൾ വിളിക്കുന്നത്. തുടർന്ന് ബസിൽ കശ്മീരിൽ തിരികെയെത്തി.’ 2019ൽ സാംബ സെക്ടർ അതിർത്തി മേഖലയുടെയും വിഡിയോ ഇയാൾ പകർത്തിയിരുന്നു. ഇയാൾക്കൊപ്പം സമീർ അഹമ്മദ് ധറും ഉണ്ടായിരുന്നു. ധറിനെ 2019 പുൽവാമ ഭീകരാക്രമണ കേസിൽ 2020 ജനുവരി 21ന് അറസ്റ്റ് ചെയ്തിരുന്നു.

2020 മേയിലെ ചാവേർ ആക്രമണത്തിനായി ഹുണ്ടായ് സാൻട്രോ കാർ മാലിക് ആണ് സജ്ജമാക്കിക്കൊടുത്തത്. 2020 നവംബറിൽ ഷോപ്പിയാനിലെ ജെ ആൻഡ് കെ ബാങ്കിന്റെ ക്യാഷ് വാനിൽനിന്ന് 60 ലക്ഷം രൂപ തട്ടിയെടുത്തത് താനും ഇർഫാൻ തോക്കർ, ഉമർ മുഷ്താഖ്, റായീസ് മുസ്തഫ എന്നിവരാണെന്നും ഇയാൾ സമ്മതിച്ചു.

പാക്കിസ്ഥാനിൽ താൻ ബന്ധപ്പെടുന്ന 10 പേരുടെ പേര്, കോഡ്, ഫോൺ നമ്പറുകൾ തുടങ്ങിയവയും ഇയാൾ പൊലീസിനു കൈമാറിയിട്ടുണ്ട്.

English Summary: ‘Recced his office’: Jaish terrorist reveals Pak’s plan to target NSA Ajit Doval

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com