ADVERTISEMENT

ശിവസാഗർ (അസം)∙ അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ ഭേദഗതി (സിഎഎ) നിയമം ഒരുകാരണവശാലും നടപ്പാക്കിലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. ബിജെപിയും ആർ‌എസ്‌എസും അസമിനെ ഭിന്നിപ്പിച്ചുവെന്ന് ആരോപിച്ച രാഹുൽ, അസം കരാറിന്റെ എല്ലാ തത്വങ്ങളും കോൺഗ്രസ് സംരക്ഷിക്കുമെന്നും പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിൽ നടന്ന തന്റെ ആദ്യ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ ഗാന്ധി. സിഎഎ എന്നെഴുതിയ സ്കാർഫ് ധരിച്ചായിരുന്നു പരിപാടിയിലുടനീളം രാഹുൽ പങ്കെടുത്തത്.

ജനങ്ങളുടെ ശബ്ദം കേൾക്കുന്ന സ്വന്തം മുഖ്യമന്ത്രിയെയാണ് സംസ്ഥാനത്തിന് ആവശ്യമെന്നും നാഗ്പുരിലും ഡൽഹിയിലും മാത്രം ശ്രദ്ധിക്കുന്ന ഒരാളെയല്ലെന്നും അദ്ദേഹം പറഞ്ഞു. ‘അസം കരാർ സമാധാനം കൊണ്ടുവന്നിട്ടുണ്ട്. അത് സംസ്ഥാനത്തിന്റെ സംരക്ഷകനാണ്. ഞാനും എന്റെ പാർട്ടി പ്രവർത്തകരും കരാറിന്റെ ഓരോ തത്വങ്ങളും സംരക്ഷിക്കും. അതിൽ നിന്ന് ഒരു വ്യതിചലനവും ഉണ്ടാകില്ല. നിയമവിരുദ്ധ കുടിയേറ്റം അസമിലെ ഒരു പ്രശ്നമാണ്. പക്ഷേ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനുള്ള കഴിവ് സംസ്ഥാനത്തെ ജനങ്ങൾക്കുണ്ട്’– രാഹുൽ പറഞ്ഞു.

അസം കരാർ വിഷയത്തിൽ ബിജെപിയും ആർ‌എസ്‌എസും സംസ്ഥാനത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, അസം ഭിന്നിച്ചാൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെയോ ബാധിക്കില്ലെന്നും അസമിലെ  ജനങ്ങളെയും ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളെയുമാണ് ബാധിക്കുകയെന്നും പറഞ്ഞു. സി‌എ‌എയെക്കുറിച്ച് സംസാരിച്ച രാഹുൽ സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു സാഹചര്യത്തിലും നിയമം നടപ്പാക്കില്ലെന്നും പറഞ്ഞു. 

റിമോട്ട് കൺട്രോൾ വഴി ടിവി നിയന്ത്രിക്കാം, പക്ഷേ ഒരു സംസ്ഥാനത്തെ നിയന്ത്രിക്കാൻ അനുവദിക്കരുത്. യുവാക്കൾക്ക് തൊഴിൽ നൽകുന്ന ഒരു മുഖ്യമന്ത്രിയെ വേണം തിരഞ്ഞെടുക്കേണ്ടത്. സംസ്ഥാനത്തെ പ്രകൃതിവിഭവങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും രാജ്യത്തെ രണ്ട് പ്രമുഖ ബിസിനസുകാർക്ക് കേന്ദ്രം വിൽക്കുകയാണെന്നും രാഹുൽ ആരോപിച്ചു. 

അസം കരാർ പ്രകാരം 1971 മാർച്ച് 25 ആണ് പൗരത്വത്തിനുള്ള അവസാന തീയതി (കട്ട് ഓഫ് ഡേറ്റ്). ദേശീയ പൗര റജിസ്റ്റർ നിലവിൽ വന്നപ്പോഴും ഇതുതന്നെ ആയിരുന്നു തീയതി.  എന്നാൽ പൗരത്വ ഭേദഗതി നിയമപ്രകാരം അത് 2014 ഡിസംബർ 31 ആക്കി. അസം കരാറിനെ ഇതോടെ കേന്ദ്രം അസാധുവാക്കി എന്നാണു ജനങ്ങളുടെ പരാതി.

English Summary: Congress will not let CAA be implemented if voted to power in Assam: Rahul

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com