ADVERTISEMENT

കൊച്ചി∙ സ്വകാര്യനിക്ഷേപം മാത്രം ആശ്രയിച്ചല്ല വികസനം സാധ്യമാക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലയെ ഉപയോഗപ്പെടുത്തിയും പരമ്പരാഗതമേഖലയെ നവീകരിച്ചുമാണ് വികസനം സാധ്യമാക്കേണ്ടത്. ബിപിസിഎല്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ പദ്ധതി ഉൾപ്പെടെ അതാണു വ്യക്തമാക്കുന്നത്. നാലര വർഷത്തിനിടെ കേരളത്തിൽ വ്യവസായ വളർച്ചയ്ക്കാണു കേരളം ശ്രമിച്ചതെന്നും പിണറായി പറഞ്ഞു. കൊച്ചിയിൽ 6100 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത പദ്ധതികൾ രാജ്യത്തിനു സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിപിസിഎൽ വിൽപനയ്ക്കുള്ള നടപടികൾ കേന്ദ്രതലത്തിൽ പുരോഗമിക്കുന്നതിനിടെയാണ് പിണറായി കേരളത്തിന്റെ നയം വ്യക്തമാക്കിയത്. 

കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുന്ന എല്ലാ പദ്ധതികളും കേരളവും കേന്ദ്രവും തമ്മില്‍ ഒരുമിച്ചു പ്രവർത്തിച്ചതിന്റെ മികച്ച ഉദാഹരണമാണ്. ജനജീവിതം മെച്ചപ്പെടുത്താൻ സഹകരണ ഫെഡറലിസം എങ്ങനെ സഹായിക്കുമെന്നു വ്യക്തമാക്കുന്നതാണ് ഇത്. കേന്ദ്ര പദ്ധതികളുമായി സഹകരിക്കാൻ കേരളം എല്ലായിപ്പോഴും തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെട്രോകെമിക്കൽ പദ്ധതികൾക്കായി കോടിക്കണക്കിനു രൂപയാണു ചെലവഴിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇന്നലെ കൊച്ചിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉടൻ സ്വകാര്യ മേഖലയ്ക്കു വിറ്റഴിക്കാനിരിക്കുന്ന കമ്പനിയിൽ വൻതുക ചെലവഴിക്കുന്നതുകൊണ്ട് എന്താണു പ്രയോജനമെന്ന ചോദ്യത്തിന്, പൊതു–സ്വകാര്യ പങ്കാളിത്തം (പിപിപി) വികസനത്തിനു സഹായിക്കുമെന്നായിരുന്നു മറുപടി.

റിഫൈനറിയിലെ പോപ്പിലിൻ ഡെറിവേറ്റിവ്സ് പെട്രോകെമിക്കൽ സമുച്ചയം രാജ്യത്തുതന്നെ പൊതു സ്വകാര്യ മേഖലകളിൽ ആദ്യത്തേതാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളം പിപിപി പദ്ധതികളുടെ വിജയത്തിനു മികച്ച ഉദാഹരണമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

English Sumamry: Kerala CM Pinarayi Vijayan's Speech in BPCL Projects Inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com