ADVERTISEMENT

ചമോലി ∙ മിന്നൽപ്രളയം നാശംവിതച്ച ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ 25 ഓളം പേരുടെ ജീവൻ രക്ഷിച്ചത് ഒരു അമ്മയുടെ തുടർച്ചായായ ഫോൺവിളി. ദുരന്തം നേരിട്ടുകണ്ട മംഗശ്രീ ദേവി ആധിയോടെ മകനെ ഫോണിൽ വിളിച്ച്, നിർമാണം നടക്കുന്ന അണക്കെട്ട് പ്രദേശത്തുനിന്നു മാറാൻ പറഞ്ഞതാണു കുറെപ്പേർക്കു ജീവിതത്തിലേക്കുള്ള പിടിവള്ളിയായത്.

തപോവാനിലെ എൻ‌ടി‌പി‌സി ജലവൈദ്യുത പദ്ധതിയിൽ ഹെവി മോട്ടർ വെഹിക്കിൾ ഡ്രൈവറാണ് 27കാരനായ വിപുൽ കൈരേനി. ദുരന്തമുണ്ടായ ഞായറാഴ്ച രാവിലെ ഒൻപതോടെയാണു കൈരേനി തന്റെ ഗ്രാമത്തിൽനിന്നു ജോലിക്കായി ഇറങ്ങിയത്. ഇരട്ടി കൂലിയായ 600 രൂപ കിട്ടുമെന്നതിനാലാണു ഞായറാഴ്ച ജോലിക്കു പോയത്. എന്നാൽ അമ്മയുടെ നിരന്തരമായ ഫോൺ വിളികൾ കൈരേനിയുടെ ജോലി തടസ്സപ്പെടുത്തി. പദ്ധതിപ്രദേശത്തുനിന്ന് മാറണമെന്നു പറയാനായിരുന്നു അമ്മ മംഗശ്രീ ദേവി വിളിച്ചിരുന്നത്.

‘ഞങ്ങളുടെ ഗ്രാമം ഉയരത്തിലാണു സ്ഥിതി ചെയ്യുന്നത്. മിന്നൽപ്രളയമുണ്ടായി വെള്ളപ്പൊക്കമുണ്ടായ സമയത്ത് അമ്മ പുറത്തു ജോലി ചെയ്യുകയായിരുന്നു. ധൗളിഗംഗ നദി കുത്തിയൊലിച്ചു ഞങ്ങളുടെ പണിസ്ഥലത്തേക്കു വരുന്നതു കണ്ടാണ് അമ്മ ഫോൺ വിളിച്ചത്. പർവതം പൊട്ടിത്തെറിക്കുമെന്നു വിശ്വസിക്കാത്തതിനാൽ ആദ്യം വിളികൾ ഗൗരവമായി എടുത്തില്ല, കളിയാക്കുകയും ചെയ്തു. പക്ഷേ അമ്മ വിളിച്ചുകൊണ്ടിരുന്നു. ആ മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെങ്കിൽ ഞാനും രണ്ടു ഡസനോളം സഹപ്രവർത്തകരും പ്രളയത്തിൽ മരിക്കുമായിരുന്നു’– വിപുൽ കൈരേനി പറഞ്ഞു.

uttarakhand-tunnel3

മുന്നറിയിപ്പു ലഭിച്ച ശേഷം, കൈരേനിയും സഹപ്രവർത്തകരും ഓടിപ്പോയി തകർന്നുകിടന്നിരുന്ന ഒരു ഗോവണിയിൽ അഭയം തേടുകയായിരുന്നു. ‘എന്റെ ജീവിതത്തിനു വിപുലിന്റെ അമ്മയോടു കടപ്പെട്ടിരിക്കുന്നു. മാതാപിതാക്കളുടെ മുന്നറിയിപ്പ് ഒരിക്കലും അവഗണിക്കരുതെന്നും പഠിച്ചു’– വൈദ്യുതി ലൈനിൽ തകരാർ പരിഹരിക്കുന്നതിനിടെ കൈരേനി വിളിച്ചതുകൊണ്ടു മാത്രം രക്ഷപ്പെട്ടവരിൽ ഒരാളായ സന്ദീപ് ലാൽ പറഞ്ഞു. ഫെബ്രുവരി ഏഴിനുണ്ടായ ദുരന്തത്തിൽ മരിച്ച 40 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തെന്നും 164 പേരെ കാണാതായെന്നും ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു.

English Summary: 'Had It Not Been For Her Warning': How Woman's Frantic Calls to Son Saved 25 Lives in U'khand Tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com