ADVERTISEMENT

തിരുവനന്തപുരം∙ താൽക്കാലിക ജീവനക്കാരുടെ സ്ഥാനത്ത് പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവരെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ നടത്തുന്ന സമരം ശക്തമാകുന്നു. 19–ാം ദിവസത്തിലേക്കു സമരം കടക്കുന്ന ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലും അനുകൂല തീരുമാനം ഉണ്ടാകാത്തതോടെ, മുട്ടിലിഴഞ്ഞും യാചിച്ചുമുള്ള സമരമുറകളിലേക്കു ഉദ്യോഗാർഥികൾ കടന്നു. സെക്രട്ടേറിയറ്റിനു ചുറ്റും മുട്ടിലിഴഞ്ഞ ഉദ്യോഗാർഥികളിൽ ചിലർ തലകറങ്ങി വീണു. ഇവരെ ആശുപത്രിയിലേക്കു മാറ്റി.

PSC Holders Protest
പിഎസ്‌സി ഉദ്യോഗാർഥികളുടെ മുഖംമൂടി സമരത്തിൽനിന്ന്

ഉദ്യോഗാർഥികൾക്കു പിന്തുണയുമായി ഹയർസെക്കൻഡറി റാങ്ക് ഹോൾഡേഴ്സും രംഗത്തെത്തി. നാഷണൽ ഗെയിംസിലെ വിജയികൾക്കു സർക്കാർ ജോലി വാഗ്ദാനം നൽകിയിരുന്നു. ഇവരും സമരക്കാർക്കു പിന്തുണ അറിയിച്ചെത്തി. വിവിധ രാഷ്ട്രീയ പാർട്ടികളും ഉദ്യോഗാർഥികൾക്കു പിന്തുണയറിയിച്ച് സെക്രട്ടേറിയറ്റിനു മുന്നിലെത്തി പ്രതിഷേധിച്ചു. അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. ഉദ്യോഗാർഥികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കാനാകില്ലെന്നാണ് സർക്കാർ നിലപാട്. സർക്കാർ പ്രതികാര ബുദ്ധിയോടെയാണ് സമരത്തെ കാണുന്നതും ഉദ്യോഗാർഥികളുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

PSC Holders Protest
പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരത്തിൽനിന്ന്

ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലും അനുകൂല തീരുമാനം ഉണ്ടായില്ലെന്നു വ്യക്തമായതോടെയാണ് ഉദ്യോഗാർഥികൾ സമരം ശക്തമാക്കിയത്. ‘മാനസിക സംഘർഷത്തെത്തുടർന്ന് ഉറക്കം നഷ്ടമായ അവസ്ഥയാണ്. രണ്ടരവര്‍ഷമായി മന്ത്രിമാരുടെയും സംഘടനകളുടെയും പുറകേ നടന്നിട്ടും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ സർക്കാർ ഇടപെടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്’– ഉദ്യോഗാർഥിയായ ലയ രാജേഷ് പറയുന്നു.

PSC Holders Protest
പിഎസ്‌സി ഉദ്യോഗാർഥികൾ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തിയപ്പോൾ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാക്കളുടെ മധ്യസ്ഥതയിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായിരുന്നില്ല. റാങ്ക് ലിസ്റ്റിലുള്ള കൂടുതൽപേർക്കു നിയമനം ലഭിക്കാൻ മൂന്ന് ആവശ്യങ്ങളാണ് ഉദ്യോഗാർഥികൾ മുന്നോട്ടു വച്ചത്. ആറു മാസത്തിലേറെയായി താൽക്കാലിക ജീവനക്കാർ ജോലി ചെയ്യുന്ന അടിസ്ഥാന തസ്തികകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റ് വഴി നിയമനം നടത്തുക, ഹയർസെക്കൻഡറി സ്കൂളുകളിൽ വിദ്യാർഥികളുടെ എണ്ണത്തിനനുസരിച്ച് ഓഫിസ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കുക, നൈറ്റ് വാച്ച്മാൻ തസ്തികയിലുള്ളവരുടെ ഡ്യൂട്ടിസമയം 8 മണിക്കൂറാക്കുക. എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നു സർക്കാർ നിലപാടെടുത്തു.

PSC Holders Protest
നാഷനൽ ഗെയിംസിലെ വിജയികൾ ഉദ്യോർഥികൾക്ക് പിന്തുണയുമായി സമരം നടത്തുന്നു.

നിലവിലുള്ള ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോര്‍ട്ടു ചെയ്യാനും അടിസ്ഥാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്കു സ്ഥാനക്കയറ്റം നൽകാനും നടപടി സ്വീകരിച്ചെന്നാണ് സർക്കാർ വാദം. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ആ തസ്തികകൾ പിഎസ്‌സിക്കു വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്നു മുഖ്യമന്ത്രി വകുപ്പുകൾക്കു നിർദേശം നൽകി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ പിഎസ്‌സി നിയമനം നടത്തേണ്ട തസ്തിക ഉണ്ടോയെന്നും പരിശോധിക്കും.

English Summary: PSC holders protest in front of Secretariat continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com