ADVERTISEMENT

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തെ പിന്തുണച്ച സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് ‘ടൂൾകിറ്റ്’ അബദ്ധവശാൽ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് യുവ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ (21) പരിഭ്രാന്തയാക്കിയെന്ന് ഡൽഹി പൊലീസ്. അതേ തുടർ‌ന്ന് കർഷക പ്രക്ഷോഭത്തെ കുറിച്ച് പരാമർശം നടത്തുന്നതിൽ നിന്നു വിട്ടുനിൽക്കാൻ ദിശ രവി ഗ്രേറ്റയോട് ആവശ്യപ്പെട്ടെന്നും പൊലീസ് പറയുന്നു.

അറസ്റ്റു ഭയന്ന് അഭിഭാഷകനെ കാണാൻ ദിശ ആഗ്രഹിച്ചതായും വാട്സാപ് ചാറ്റുകളെ അടിസ്ഥാനമാക്കി പൊലീസ് പറയുന്നു. വാട്‌സാപ് ഗ്രൂപ്പുണ്ടാക്കി ടൂൾകിറ്റ് ഡോക്യുമെന്റ് തയാറാക്കാൻ മുൻകയ്യെടുത്തത് ദിശയും നികിതയും ചേർന്നാണെന്ന് പൊലീസ് ആരോപണം. ഇതു പിന്നീട് ഗ്രേറ്റയ്ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഫെബ്രുവരി 3നാണ് ദിശ ടൂൾകിറ്റ് എഡിറ്റ് ചെയ്തതെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇതിൽ ഒട്ടേറെ പേരും പങ്കാളികളായിട്ടുണ്ട്. ദിശയുടെ മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ദിശയും പങ്കാളികളായ അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബ്, ശാന്തനു മുകുൾ എന്നിവർ ഖലിസ്ഥാൻ അനുഭാവിയായ മോ ധാലിവാൽ മുഖേന പരസ്പരം ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് ആരോപിക്കുന്നു. ദിശ രവിയെ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽനിന്നാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റ ട്യുൻബെർഗ് കർഷക പ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങൾ ‘ടൂൾകിറ്റ്’ എന്ന പേരിൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. ദിശ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തെന്നാണു കേസ്.

രാജ്യദ്രോഹം, മതസ്പർധ വളർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഖലിസ്ഥാൻ ബന്ധം ആരോപിച്ചാണു കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ബെംഗളൂരു മൗണ്ട് കാർമൽ കോളജിൽ ബിബിഎ പൂർത്തിയാക്കിയ ദിശ ഭക്ഷ്യോൽപന്ന കമ്പനിയിൽ കളിനറി എക്സ്‍പീരിയൻസ് മാനേജരായി ജോലി ചെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തുന്ന ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ഇന്ത്യ’ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ്.

English Summary: Disha Ravi panicked when Greta Thunberg leaked toolkit, say police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com