ADVERTISEMENT

മുംബൈ∙ റിപ്പബ്ലിക് ദിനത്തിനു മുൻപ് സൂം മീറ്റിങ് നടത്തിയിരുന്ന കാര്യം സമ്മതിച്ച് അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നികിത ജേക്കബ്. പോയിറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ സ്ഥാപകൻ എം.ഒ. ധലിവാളും ദിഷാ രവി ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകരും സൂം ആപ്പ് വഴിയുള്ള മീറ്റിങ്ങിൽ പങ്കെടുത്തതായും നികിത വിവാദമായ ടൂൾകിറ്റ് ഡോക്യുമെന്റ് കേസിൽ വ്യക്തമാക്കി.

എക്സ്റ്റിങ്ഷൻ റിബല്യൻ ഇന്ത്യയുടെ വോളണ്ടിയർമാരാണ് ടൂൾകിറ്റ് തയാറാക്കിയതെന്നാണ് നികിതയുടെ അഭിഭാഷകൻ മുംബൈ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഗ്രേറ്റ ട്യുൻബെർഗുമായി വിവരങ്ങൾ കൈമാറിയെന്ന ആരോപണവും നികിത നിഷേധിച്ചു. ടൂൾ കിറ്റ് എന്നത് വിവരങ്ങൾ അറിയിക്കുന്നതിനുള്ള ‘ഇൻഫർമേഷനൽ പാക്ക്’ മാത്രമാണ്. അക്രമം ഉണ്ടാക്കുന്നതിനായിരുന്നില്ല അത്.

ബോധവത്കരണം നടത്തുന്നതിനായി ടൂള്‍കിറ്റുകൾ പ്രചരിപ്പിക്കുന്നതിലോ, എഡിറ്റ് ചെയ്യുന്നതിലോ, ചർച്ച ചെയ്യുന്നതിലോ, ഗവേഷണം നടത്തുന്നതിലോ മതം, രാഷ്ട്രീയം, സാമ്പത്തികം എന്നിവയുമായി ബന്ധപ്പെട്ട അജൻഡയില്ലെന്നും നികിത വാദിക്കുന്നു. നാല് ആഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുത്. ഡൽഹി പൊലീസ് കേസിന്റെ എഫ്ഐആറിന്റെ പകർപ്പ് വേണമെന്നും നികിതയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അറസ്റ്റിൽനിന്ന് നാല് ആഴ്ചത്തേക്കു സംരക്ഷണം തേടി നികിത ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. നികിതയ്ക്കെതിരെ ജാമ്യമില്ലാ വാറന്റാണു ഡൽഹി പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിനത്തിനു മുൻപ് ദിശയും മറ്റു രണ്ടുപേരും ചേർന്ന് കർഷകരുടെ ട്രാക്ടർ റാലിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതിനായി സൂമിൽ യോഗം ചേർന്നിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. ഫെബ്രുവരി 11ന് ഡല്‍ഹി പൊലീസ് സംഘം മുംബൈയിലെത്തി നികിതയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു.

English Summary: Lawyer Nikita Jacob Says Did Attend Zoom Meet, "No Motive" In 'Toolkit'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com