ADVERTISEMENT

മുംബൈ ∙ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിൽ ഡൽഹി പൊലീസ് കേസെടുത്ത മലയാളി അഭിഭാഷക നികിത ജേക്കബ് ആരാണെന്ന അന്വേഷണത്തിലാണു സമൂഹ മാധ്യമങ്ങളും പുറത്തുള്ളവരും. അഭിഭാഷക രംഗത്ത് ഏഴ് വർഷത്തെ പ്രവൃത്തി പരിചയമുള്ള 30കാരിയാണ് നികിത. സർക്കാരിതര സംഘടനയിലൂട‍െ (എൻ‌ജി‌ഒ) പരിസ്ഥിതി ആക്ടിവിസത്തിൽ പങ്കെട‌ുത്ത ഇവർക്ക് രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ലെന്നാണു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ആക്ടിവിസ്റ്റ് ദിശ രവി, നികിത തുടങ്ങിയവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ വാദം. ഖലിസ്ഥാൻ ബന്ധമെന്ന വാദം ആവർത്തിച്ച പൊലീസ്, പാക്ക് ചാരസംഘടന ഐഎസ്ഐയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പുണെയിലെ ഐ‌എൽ‌എസ് ലോ കോളജിൽനിന്നു ബിരുദം നേടിയ നികിത, സിവിൽ കേസുകൾ മാത്രമാണു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ആശ്ചര്യജനകമാണെന്നു നികിതയോടൊപ്പം അവസാനം ജോലി ചെയ്ത മുതിർന്ന അഭിഭാഷകൻ ഗിരീഷ് ഗോഡ്ബോലെ പറഞ്ഞു. ‘ഏകദേശം 3 വർഷത്തോളം നികിത എന്റെ ജൂനിയറായി ജോലി ചെയ്തു. ജോലിയിൽ മിടുക്കിയായിരുന്നു. എപ്പോഴെങ്കിലും ഒരു ക്രിമിനൽ കേസ് അവൾ നേരിടേണ്ടി വരുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല’– ഗോഡ്ബോലെ പറഞ്ഞു.

നികിതയ്ക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായി ബന്ധമുണ്ടെന്നാണു ഡൽഹി പൊലീസ് അവകാശപ്പെടുന്നത്. എന്നാൽ നികിതയെ അറിയില്ലെന്ന് ആം ആദ്മി പാർട്ടിയുടെ ദേശീയ വക്താവ് പ്രീതി ശർമ മേനോൻ പ്രതികരിച്ചു. ‘മുംബൈയിൽ ഞങ്ങൾ ഈ പേര് കേട്ടിട്ടില്ല. ഈ പേരിൽ ഞങ്ങളുടെ പാർട്ടിയിൽ ആരുമില്ല, ഞങ്ങളുടെ നിയമസംഘത്തിലും ഇങ്ങനെയൊരാളില്ല’– പ്രീതി വ്യക്തമാക്കി. നികിത പാർട്ടി അംഗമല്ലെന്ന് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും പറഞ്ഞു.

നികിതയുടെ പരിസ്ഥിതി ആക്ടിവിസത്തോടുള്ള താൽപ്പര്യത്തെക്കുറിച്ച് ഐ‌എൽ‌എസ് ലോ കോളജിലെ സഹപാഠികളിൽ ഭൂരിഭാഗത്തിനും അറിവില്ല. നിയമ സഹായത്തിനായി നികിത അടുത്തിടെ തന്നെ വിളിച്ചിരുന്നതായി മറ്റൊരു മുതിർന്ന അഭിഭാഷകൻ പറഞ്ഞു. ‘അടുത്തിടെ വിളിച്ചു സഹായം തേടിയപ്പോൾ അവൾ കരയുകയായിരുന്നു. സഹായിക്കാമെന്നു വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് വിളിച്ചില്ല’– പേരു വെളിപ്പെടുത്താൻ തയാറാകാത്ത അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഡൽഹി സൈബർ സെൽ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി നികിതയുടെ സമൂഹമാധ്യമ പ്രൊഫൈലുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. തന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി അടുത്തിടെ നികിത പരാതിപ്പെട്ടിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞു. എസ്‌കെ ലീഗൽ അസോസിയേറ്റ്‌സിനൊപ്പം രണ്ടു വർഷത്തോളം പ്രവർത്തിച്ചതായും ബോംബെ ഹൈക്കോടതിയിൽ സിവിൽ വാണിജ്യ വ്യവഹാരങ്ങൾ കൈകാര്യം ചെയ്തതായും ലിങ്ക്ഡ്ഇൻ അക്കൗണ്ടിൽ പറയുന്നു.

1200-greta-disha-ravi
ഗ്രേറ്റ ട്യുൻബെർഗ്, ദിശ രവി

കരാർ അടിസ്ഥാനത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ലീഗൽ കൺസൾട്ടന്റായും ജോലി ചെയ്തു. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ടൂൾകിറ്റ് രേഖ തയാറാക്കുന്നതിൽ നികിതയ്ക്കു പങ്കുണ്ടെന്നും ഖലിസ്ഥാൻ അനുകൂല ഘടകങ്ങളുമായി നേരിട്ട് ബന്ധമുണ്ടെന്നും ഡൽഹി പൊലീസ് ആരോപിക്കുന്നു. ഫെബ്രുവരി 11ന് സ്‌പെഷ്യൽ സെൽ സംഘം വീട്ടിൽ തിരച്ചിൽ നടത്തിയതിനു പിന്നാലെ നികിത ഒളിവിലാണെന്നു ഡൽഹി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

English Summary: Who is Nikita Jacob, lawyer allegedly involved in Greta Thunberg, Disha Ravi's 'toolkit' case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com