വി.എസ്.സുനിൽകുമാറിന് പകരക്കാരനാര്; തൃശൂർ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും
Mail This Article
തൃശൂർ ∙ മന്ത്രി വി.എസ്.സുനില്‍കുമാറിനു പകരക്കാരനായി തൃശൂരില്‍ ആരു മല്‍സരിക്കും? തൃശൂരിലെ ഇടതുമുന്നണി നേതൃത്വത്തിനു മുന്നിലുള്ള ഈ ചോദ്യത്തിന് ഉത്തരമായിട്ടില്ല. തൃശൂര്‍ സീറ്റ് സിപിഎം ഏറ്റെടുത്തു പകരം ഇരിങ്ങാലക്കുട സിപിഐയ്ക്കു കൈമാറാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. അങ്ങനെ വന്നാല്‍, തൃശൂരില്‍ മുന്‍ എംഎല്‍എ എം.കെ.കണ്ണന്‍ സ്ഥാനാര്‍ഥിയാകും.
സുനില്‍കുമാര്‍ സ്ഥാനാര്‍ഥിയാകില്ലെന്ന് ഉറപ്പായി. പിന്നെ, ആര്‍ക്കാണു ജയസാധ്യത. സിപിഐയില്‍നിന്ന് തൃശൂരില്‍ മല്‍സരിക്കാന്‍ ഒട്ടേറെ പേരുണ്ട്. ഈ സീറ്റില്‍ സിപിഎമ്മിനും നോട്ടമുണ്ട്. സിഎംപിയില്‍നിന്ന് സിപിഎമ്മില്‍ എത്തിയ ജില്ലാ സെക്രട്ടേറിയറ്റംഗം എം.കെ.കണ്ണനു വേണ്ടിയാണു തൃശൂര്‍ സീറ്റ് ഉന്നമിടുന്നത്. തൃശൂര്‍ തന്നാല്‍ പകരം ഇരിങ്ങാലക്കുട നല്‍കാമെന്നാണു വാഗ്ദാനം.
സംസ്ഥാനതലത്തില്‍ ഇത്തരമൊരു ചര്‍ച്ച ഇരുപാർട്ടികളും തുടങ്ങിവച്ചിട്ടുണ്ട്. 1980ല്‍ തൃശൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എം.കെ.കണ്ണന്‍ മല്‍സരിച്ച് ജയിച്ചിട്ടുണ്ട്. അന്ന്, എ.കെ.ആന്റണി എല്‍ഡിഎഫിനൊപ്പമായിരുന്നു. പിന്നീട്, തൃശൂര്‍ സീറ്റ് 34 വര്‍ഷം കോണ്‍ഗ്രസിന്റെ ഉള്ളംകയ്യിലായിരുന്നു.
അതു പിടിച്ചെടുത്തതാകട്ടെ കഴിഞ്ഞ തവണ വി.എസ്.സുനില്‍കുമാറാണ്. ഇരിങ്ങാലക്കുട സീറ്റ് സിപിഐയ്ക്കു നല്‍കണമെങ്കില്‍ കേരള കോണ്‍ഗ്രസിന്റെ സമ്മതംകൂടി വേണം. കേരള കോണ്‍ഗ്രസിന് ചാലക്കുടി വിട്ടു കൊടുത്ത് ഇരിങ്ങാലക്കുട സിപിഐയ്ക്കു നല്‍കാനുള്ള ചര്‍ച്ചകളാണ് പുരോഗമിക്കുന്നത്.
English Summary: CPM may take over Thrissur seat from CPI