ADVERTISEMENT

തിരുവനന്തപുരം∙ കോവളം മുതൽ ബേക്കൽ വരെയുള്ള പശ്ചിമതീര ജലപാതയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും ജനപ്രതിനിധികളും കയറിയ സിയാലിന്റെ സോളർ ബോട്ട് ‘വേമ്പനാട്’ യാത്ര തുടങ്ങിയത് കേരളത്തിന്റെ ജലഗതാഗതത്തിന്റെ ഭാവിയിലേക്കു കൂടിയാണ്. നിർമാണത്തിനും യാത്രയ്ക്കും പരിപാലനത്തിനും മറ്റു ബോട്ടുകളെക്കാൾ ചെലവു കുറഞ്ഞ സോളർ ബോട്ടുകളായിരിക്കും കേരളത്തിലെ കായലുകളിലും പുഴകളിലും തോടുകളിലും ഭാവിയിൽ നിറയുക.

സിയാലിനു വേണ്ടി അരൂരിലെ സമുദ്ര ഷിപ്‌യാർഡ് ആണ് വേമ്പനാട് നിർമിച്ചത്. കൊച്ചി സർവകലാശാലയിലെ ഷിപ്പിങ് ടെക്നോളജി വിഭാഗമാണ് ഡിസൈൻ തയാറാക്കിയത്. 24 പേർക്കു യാത്ര ചെയ്യാവുന്ന ബോട്ടിന്റെ നിർമാണച്ചെലവ് 1.3 കോടി രൂപ. 8 മണിക്കൂർ വെയിലുകൊണ്ടാൽ ഫുൾ ചാർജ് ആകുന്ന ബോട്ടിൽ 6 മണിക്കൂർ സഞ്ചരിക്കാം. അത്യാവശ്യസാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ബാറ്ററി സ്റ്റോറേജ് വേറെയുമുണ്ട്. ഡീസലിന്റെ വില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ യാത്രാച്ചെലവ് വൻതോതിൽ കുറയ്ക്കാൻ സോളർ ബോട്ടിനു കഴിയും. എൻജിനും മോട്ടർഭാഗങ്ങളും ലളിതമായതിനാൽ പരിപാലനച്ചെലവും കുറയും.

കേരളത്തിലെ അതിമനോഹരമായ ഓളപ്പരപ്പുകളിൽ ഏതാണ്ട് നിശബ്ദമായി യാത്ര ചെയ്യാനാകും എന്നതാണ് സോളർ ബോട്ടിന്റെ മേന്മ. 24 സീറ്റുകളിലെ പകുതി എയർ കണ്ടീഷൻഡ് ആണ്. വോൾവോ ബസുകളിലേതിനു സമാനമാണ് സീറ്റിങ്. 15 മീറ്ററാണ് ആകെ നീളം. വീതി 3 മീറ്റർ. വീതി കുറഞ്ഞ ജലപാതകളിൽ പോലും സുഗമമായി സഞ്ചരിക്കാനാകുന്ന വിധം ഡ്രാഫ്റ്റ് 0.8 മീറ്റർ മാത്രം. ഉയരം 2.61 മീറ്റർ. പരമാവധി വേഗം 10 നോട്ടിക്കൽ മൈൽ. ലിഥിയം അയൺ ബാറ്ററിയുടെ ശേഷി 76 കിലോവാട്ട്. ബയോ ടോയ്‌ലറ്റ് ആയതിനാൽ ജലമലിനീകരണം തീരെയില്ല. ഡീസൽ ഒട്ടും ഉപയോഗിക്കാത്തതിനാൽ എണ്ണ വെള്ളത്തിൽ കലരുമെന്ന പേടിയും വേണ്ടെന്ന് സമുദ്ര ചെയർമാൻ ഡോ.എസ്.ജീവൻ പറഞ്ഞു. 

കോവളം–ബേക്കൽ ജലപാതയിൽ ചെറിയ തോടുകളിലൂടെയും വർക്കല പോലുള്ള ടണലുകൾക്കുള്ളിലൂടെയും എളുപ്പത്തിൽ ബോട്ടിൽ യാത്ര ചെയ്യാനാകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം വേളി മുതൽ കഠിനംകുളം വരെയാണ് ജലപാതയിലൂടെ ബോട്ട് സർവീസ് തുടങ്ങുന്നത്. ഇതു വിജയിച്ചാൽ ജലപാത കടന്നുപോകുന്ന മറ്റു ജില്ലകളിലും സോളർ ബോട്ടുകൾ ഇറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജലപാതാ നവീകരണത്തിനു നേതൃത്വം നൽകുന്ന കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് മേധാവി വി.ജെ.കുര്യൻ പറഞ്ഞു. 

Content Highlights: Vembanad solar boat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com