സർക്കാർ പിന്മാറ്റത്തിൽ നിരാശ: യാക്കോബായ സഭ; സെക്രട്ടേറിയറ്റ് സമരം അവസാനിപ്പിച്ചു
Mail This Article
തിരുവനന്തപുരം ∙ യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനു കരട് ബിൽ വരെ തയാറാക്കിയ ശേഷം നിയമ നിർമാണത്തിൽനിന്നു സർക്കാർ പിന്മാറിയതിൽ യാക്കോബായ സഭയ്ക്കു ശക്തമായ പ്രതിഷേധവും നിരാശയും വേദനയും ഉണ്ടെന്നു മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്.
തികച്ചും നിർഭാഗ്യകരമായ ഈ സാഹചര്യത്തിൽ ഇനി സർക്കാരിൽനിന്ന് എന്തെങ്കിലും സഭ പ്രതീക്ഷിക്കുന്നില്ലെന്നും സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തി വന്ന സമര പരിപാടികൾ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
നിയമനിർമാണത്തിൽനിന്ന് സർക്കാർ പിന്നോട്ട് പോയി. ചൊവ്വാഴ്ച പ്രത്യേക സുനഹദോസ് ചേരും. രാഷ്ട്രീയകാര്യ സമിതി രൂപീകരിക്കാനും തീരുമാനമായതായി സഭാ വൃത്തങ്ങൾ അറിയിച്ചു. അരമനകളില്‍ രാഷ്ട്രീയക്കാരെയും സ്ഥാനാര്‍ഥികളെയും പ്രവേശിപ്പിക്കില്ല. സഭ ചിലരുടെ വോട്ടുബാങ്കാണെന്ന തോന്നല്‍ അവസാനിപ്പിക്കും. സര്‍ക്കാരിനെതിരെയും യാക്കോബായ സഭാനേതൃത്വം രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
വരും നാളുകളിൽ ചില രാഷ്ട്രീയ നിലപാടുകൾ എടുക്കേണ്ടി വന്നേക്കും. ചര്‍ച്ചയ്ക്കു വിളിക്കാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്നും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പറഞ്ഞു. വിശ്വാസികളുടെ മനസ്സില്‍ മുറിവുണ്ടായി. സര്‍ക്കാരില്‍ ഇനി വിശ്വാസമില്ല. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Jacobite Church ends fasting in front of Secretariat