ADVERTISEMENT

ലക്നൗ∙ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യമായി ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ ദയാഹർജിയുമായി പന്ത്രണ്ടുകാരനായ മകന്‍. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി റാംനാഥ് കോവിന്ദിനെ ഷബ്നം അലിയുടെ മകൻ മുഹമ്മദ് താജ് സമീപിച്ചു. എന്റെ അമ്മയോട് എനിക്ക് സ്നേഹമാണ്. പ്രസിഡന്റ് അങ്കിളിനോട് ഒരേയൊരു ആവശ്യമേ എനിക്കുള്ളൂ, എന്റെ അമ്മയെ തൂക്കിലേറ്റരുത് – താജ് മാധ്യമങ്ങളോട് പറഞ്ഞു.

‘പ്രസിഡന്റ് അങ്കിൾ എന്റെ അമ്മ ഷബ്നത്തിന് മാപ്പു നൽകണം’ – സ്ലേറ്റിലെഴുതി കസേരയിൽ കയറിനിന്ന് മാധ്യമങ്ങൾക്കു മുന്നിലെത്തി താജ്. രാഷ്ട്രപതിയാണ് അമ്മയോട് ക്ഷമിക്കേണ്ടത്. എനിക്ക് വിശ്വാസമുണ്ട്. എപ്പോഴോക്കെയാണോ ഞാൻ കാണാൻ പോകുന്നത്, എന്നെ കെട്ടിപ്പിടിച്ച് എന്താണ് വിശേഷം എന്നു ചോദിക്കും. എന്താണ് ചെയ്യുന്നത്? സ്കൂൾ എന്നു തുറക്കും? പഠനം എങ്ങനെ പോകുന്നു? അമ്മയേയും അച്ഛനേയും ബുദ്ധിമുട്ടിക്കുന്നില്ലല്ലോ – എന്നൊക്കെയാണ് അമ്മ ചോദിക്കാറുണ്ടായിരുന്നതെന്നും താജ് പറയുന്നു.

ഷബ്നത്തിന്റെ ഏകമകനായ താജ് ബുലന്ദ്ഷഹറിലെ സുശാന്ത് വിഹാർ കോളനിയിൽ സംരക്ഷകൻ ഉസ്മാൻ സെയ്ഫിക്കൊപ്പമാണ് താമസം. താജിന് നല്ല വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് തങ്ങൾ പരിശ്രമിക്കുന്നുണ്ടെന്ന് ഉസ്മാൻ സെയ്ഫി പറഞ്ഞു. നല്ലൊരു മനുഷ്യനാക്കുന്നതിനും ശ്രമിക്കുന്നുണ്ടെന്നും ഉസ്‍മാൻ പറയുന്നു. ജയിലിലാണ് താജ് ജനിക്കുന്നത്. ആറു വയസ്സായതോടെ അംറോഹ ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം ഉസ്മാൻ സെയ്ഫി താജിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

2008 ഏപ്രിലില്‍ കുടുംബത്തിലെ ഏഴംഗങ്ങളെ കാമുകന്റെ സഹായത്തോടെ കോടാലിക്കു വെട്ടിക്കൊന്ന കേസിലെ പ്രതി ഷബ്‌നത്തിനെയാണു തൂക്കിലേറ്റുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയില്‍ സ്ത്രീകളെ തൂക്കിലേറ്റാനുള്ള ഏക ജയിലിലാണ് ശിക്ഷ നടപ്പാക്കുന്നത്. ഷബ്‌നത്തിന്റെ വധശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് ദയാഹര്‍ജി പ്രസിഡന്റ് നിരസിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ കുറ്റവാളിയെ തൂക്കിലേറ്റുന്നത്.

ഉത്തര്‍പ്രദേശിലെ അംരോഹയില്‍ ഭവന്‍ഖേദിയെന്ന ഗ്രാമത്തിലാണ് 2008 ഏപ്രില്‍ 14ന് രാത്രിയാണ് കേസിനാസ്പദമായ ക്രൂരകൃത്യം അരങ്ങേറിയത്. കാമുകനായ സലിമിനൊപ്പം ചേര്‍ന്ന് ഷബ്‌നം സ്വന്തം മാതാപിതാക്കളെയും രണ്ട് സഹോദരന്മാരെയും സഹോദര ഭാര്യയെയും സഹോദരിയെയും മരുമകനെയും മഴു ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു. കുടുംബാംഗങ്ങള്‍ക്കു പാലില്‍ മയക്കുമരുന്നു ചേര്‍ത്തു നല്‍കിയതിനു ശേഷമായിരുന്നു കൊടുംക്രൂരത. സലിമുമായുള്ള പ്രേമബന്ധത്തിനു കുടുംബാംഗങ്ങള്‍ തടസം നിന്നതാണ് കൊലയ്ക്കു കാരണം. രണ്ടുവര്‍ഷത്തെ വിചാരണയ്ക്കു ശേഷം അംരോഹ കോടതി 2010 ജൂലൈയില്‍ ഷബ്‌നത്തിനും സലിമിനും വധശിക്ഷ വിധിച്ചു. തുടര്‍ന്ന് ഇവര്‍ മേല്‍ക്കോടതികളെ സമീപിച്ചെങ്കിലും ശിക്ഷ ശരിവയ്ക്കുകയായിരുന്നു.

English Summary: 12-Year-Old Son Of Death Row Convict Shabnam Ali Asks President For Mercy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com