കേരളത്തിൽ ഐസിഎംആർ മാതൃകയിൽ പഠനം; രോഗ വ്യാപനം കുറയുന്നു: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ കോവിഡ് വ്യാപനം കണ്ടെത്താന്‍ കേരളം സ്വന്തമായി സിറോ പ്രിവലന്‍സ് പഠനം തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഐസിഎംആറിന്റെ പഠനം പ്രകാരം കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കുറവ് രോഗികൾ ഉണ്ടായിട്ടുള്ളത്. ഐസിഎംആർ നടത്തിയ പ്രിവലൻസ് പഠനത്തിൽ ഒരു സംസ്ഥാനത്തിലെ മുഴുവൻ ജില്ലകളും പഠനവിധേയമാക്കാറില്ല. എന്നാൽ കേരളത്തിലെ മുഴുവൻ ജില്ലകളിലും പഠനം നടത്താനാണ് സർക്കാർ തീരുമാനം. സാംപിളുകൾ ശേഖരിക്കുകയാണ്. അന്തിമഫലം വൈകാതെ ലഭ്യമാകും.
കേരളത്തിലെ കോവിഡ് വ്യാപനത്തെ കുറിച്ച് സമഗ്രചിത്രം ലഭിക്കാൻ ഈ പഠനം സഹായിക്കും. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗവ്യാപനം കുറഞ്ഞതോതിലും താമസിച്ചുമാണ് കേരളത്തിൽ ഉണ്ടായത്. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ അതിനു മുൻപുള്ള മാസങ്ങളേക്കാൾ കൂടിയ നിരക്കിൽ രോഗം വ്യാപിച്ചു.
എന്നാൽ സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ രോഗികളുടെ എണ്ണം 5.8 ശതമാനം കുറഞ്ഞു. നിയന്ത്രണങ്ങളിൽ ഉണ്ടായ ഇളവുകൾ അതിന് കാരണമായിട്ടുണ്ടാകാം. ഇക്കാര്യത്തിൽ വ്യക്തിപരവും സാമൂഹികപരവുമായ സുരക്ഷ മുൻനിർത്തി കർശന ജാഗ്രത പുലർത്താനുള്ള ഉത്തരവാദിത്തം നാം എറ്റെടുക്കണം.
രോഗപ്രതിരോധത്തിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണു വാക്സിനേഷൻ. വാക്സിനേഷൻ സർക്കാർ തലത്തിൽ മുന്നോട്ട് പോകുകയാണ്. അത് ലഭ്യമാകുന്ന നിലയ്ക്ക് സ്വീകരിക്കാൻ എല്ലാവരും തയാറാകണം. അനാവശ്യ ആശങ്കകൾ വേണ്ട. വാക്സിനേഷനുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാരിനെയും ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary : Kerala conducting ICMR model seroprevalance test, says Pinarayi Vijayan