ADVERTISEMENT

ന്യൂഡൽഹി ∙ ആർജിത പ്രതിരോധശേഷി എന്നത് ഇന്ത്യയില്‍ മിത്ത് മാത്രമാണെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. ഇന്ത്യയിലെ ജനം സുരക്ഷിതരാകണമെങ്കിൽ ജനസംഖ്യയുടെ 80 ശതമാനം പേരിലെങ്കിലും ആന്റിബോ‍ഡി ഉണ്ടായിരിക്കണം. മഹാരാഷ്ട്രയിൽ‌ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം പിടിപെട്ടാൽ ഇതു കൂടുതൽ ബുദ്ധിമുട്ടിലാകും. കാരണം ഇത് കൂടുതൽ അപകടകാരിയും വേഗത്തിൽ പടരുന്നതുമാണ്.

വൈറസിനെതിരെ ആന്റിബോഡി വികസിപ്പിച്ചിട്ടുള്ളവരെപ്പോലും വീണ്ടും രോഗിയാക്കാൻ ഈ വൈറസ് വകഭേദത്തിനു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ 240 വകഭേദങ്ങളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ നിലവിലെ കോവിഡ് വ്യാപനത്തിനു കാരണം ഇതാണെന്ന് മഹാരാഷ്ട്ര കോവിഡ് ടാസ്ക് ഫോഴ്സ് അംഗം ഡോ. ശശാങ്ക് ജോഷി അറിയിച്ചു. മഹാരാഷ്ട്രയ്ക്കു പുറമേ കേരളം, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, പഞ്ചാബ് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം ഉയരു‌കയാണ്.

ആളുകളിൽ ആർജിത പ്രതിരോധ ശേഷി ഉണ്ടാക്കിയെടു‌ക്കുകയെന്നത് അനുസരിച്ചാണ് കേന്ദ്ര സർക്കാരിന്റെ വാക്സിനേഷന്‍ പ്രവർത്തനം മുന്നോട്ടു പോകുന്നത്. വൈറസിലെ പുതിയ വകഭേദങ്ങൾക്കു പ്രതിരോധ ശേഷിയെ മറികടക്കാനാകുമെന്നും ഡോ. ഗുലേറിയ വ്യക്തമാക്കി. വാക്സിനേഷനിലൂടെയോ രോഗം വന്നതുമൂലമോ പ്രതിരോധ ശേഷി കൈവന്ന ഒരാളെ അപകടത്തിലാക്കാൻ അവയ്ക്കു സാധിക്കും.

പരിശോധന കൂടുതൽ വ്യാപിപ്പിക്കുക, കോൺടാക്ട് ട്രേസിങ് നടത്തുക, രോഗം ബാധിച്ചവരെ മാറ്റി നിർത്തുക തുടങ്ങിയ കാര്യങ്ങളാണ് എത്രയും പെട്ടെന്ന് ഇന്ത്യ ചെയ്യേണ്ടത്. പുതിയ വകഭേദങ്ങൾക്കെതിരെ വാക്സീൻ ഫലപ്രദമാണെങ്കിലും ശേഷി കുറവായിരിക്കും. ആളുകൾക്കു രോഗബാധയുണ്ടാകുന്നതു തടയാൻ സാധിച്ചില്ലെങ്കിലും അതു തീവ്രമാകാതെ നോക്കാനാകും. എങ്കിലും ആളുകൾ ഉറപ്പായും വാക്സീൻ എടുത്തിരിക്കണമെന്നും ഗുലേറിയ വ്യക്തമാക്കി.

English Summary: New Indian Strains Of COVID-19 Could Be More Infectious, Says AIIMS Chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com