ഇഎംസിസി കമ്പനിയുമായുള്ള ധാരണാപത്രം റദ്ദാക്കി; നടപടി മുഖ്യമന്ത്രിയുടെ നിർദേശത്തിൽ
Mail This Article
തിരുവനന്തപുരം∙ ഇഎംസിസി കമ്പനി ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനുമായുണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ചാണ് തീരുമാനം. 400 ട്രോളറുകളും 5 മദർഷിപ്പുകളും നിർമിക്കാനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായിരുന്നു ധാരണാപത്രം. ധാരണാപത്രിത്തിലേക്ക് നയിച്ച കാര്യങ്ങൾ വിശദമായി അന്വേഷിക്കും. പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. അന്വേഷണത്തിന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസിന് ചുമതല.
യുഎസ് കമ്പനിയായ ഇഎംസിസിയും കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും (കെഎസ്ഐഎൻസി) തമ്മിലുള്ള ധാരണാപത്രം പുനഃപരിശോധിക്കാൻ കോർപറേഷന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. സർക്കാർ നയത്തിനു വിരുദ്ധമായാണോ ധാരണാപത്രം ഒപ്പിട്ടത് എന്നാകും പരിശോധിക്കുക. കോർപറേഷൻ എംഡി എൻ. പ്രശാന്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്.
ഇഎംസിസി– കെഎസ്ഐഎൻസി ധാരണാപത്രം അനുസരിച്ച് 400 ട്രോളറുകളും 5 മദർഷിപ്പുകളുമാണു നിർമിക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ‘അസെൻഡ്’ നിക്ഷേപക സംഗമത്തിന്റെ ഭാഗമായി 5000 കോടി രൂപയുടെ പദ്ധതിക്കു ധാരണാപത്രം ഒപ്പിട്ടിരുന്നതിനാലാണ് ട്രോളർ നിർമാണം ഏറ്റെടുത്തതെന്നാണ് കെഎസ്ഐഎൻസിയുടെ നിലപാട്. കേരളത്തിന്റെ ആഴക്കടലിൽ മത്സ്യബന്ധനം നടത്താനുള്ള പദ്ധതി എന്നു ധാരണാപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
English Summary : Govt. repeals EMCC contract on deep sea trawling