ADVERTISEMENT

ആലപ്പുഴ∙ എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. മുന്നണിയിൽ ഉൾപ്പെടുത്താതെ തുടർച്ചയായി അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് എൽഡിഎഫ് ബന്ധം വിടുന്നത്. ഏതു മുന്നണിയുമായി തുടർന്നു സഹകരിക്കുമെന്ന കാര്യം തീരുമാനിച്ചിട്ടില്ല. കെ.ആർ.ഗൗരിയമ്മ യോഗത്തിൽ പങ്കെടുത്തില്ല. ഗൗരിയമ്മയുടെ ബന്ധുവും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.സി. ബീനാകുമാരി ഉൾപ്പെടെ 3 പേർ വിയോജനം അറിയിച്ചു.

എൽഡിഎഫിന്റെ തീരുമാനത്തിനായി കാത്തിരിക്കണമെന്നായിരുന്നു അവര‍ുടെ അഭിപ്രായം. കെ.ആർ. ഗൗരിയമ്മയുടെ നേതൃത്വത്തിൽ ജെഎസ്എസ് യുഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച് എൽഡിഎഫുമായി സഹകരിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് 2014ൽ സമാന്തര ജെഎസ്എസ് (രാജൻബാബു വിഭാഗം) രൂപീകരിച്ചു പോയ എ.എൻ.രാജൻബാബുവാണ് നിലവിൽ ജനറൽ സെക്രട്ടറി. കഴിഞ്ഞ മാസം ചേർന്ന സംസ്ഥാന സമ്മേളനത്തിൽ ഗൗരിയമ്മയെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റിയാണ് രാജൻബാബു ആ സ്ഥാനത്തെത്തിയത്.

നിലവിൽ ഗൗരിയമ്മ സംസ്ഥാന പ്രസിഡന്റാണ്. വർക്കിങ് പ്രസിഡന്റ് സഞ്ജീവ് സോമരാജന്‍ അധ്യക്ഷത വഹിച്ചു. എ.എൻ.രാജൻബാബു റിപ്പോർട്ട് അവതരിപ്പിച്ചു. ബാലരാമപുരം സുരേന്ദ്രൻ, കാട്ടുകുളം സലീം, ആർ.പൊന്നപ്പൻ, പി.സി.ബീനാകുമാരി, പി.സി.ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

രാജൻബാബുവിനെ പുറത്താക്കി

എൽഡിഎഫ് വിടാനുള്ള തീരുമാനമെടുത്ത ജെഎസ്എസ് സംസ്ഥാന കമ്മിറ്റി യോഗത്തിനു പിന്നാലെ സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ച് എ.എൻ. രാജൻ ബ‍ാബുവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി കെ.ആർ. ഗൗരിയമ്മ പത്രക്കുറിപ്പ് ഇറക്കി. ഗൗരിയമ്മയുടെ അറിവോ സമ്മതമോ ഇല്ലാതെ ചേർന്ന യോഗമാണ് എൽഡിഎഫ് വിടാൻ തീരുമാനിച്ചത്. നേരത്തെ ജെഎസ്എസിൽ നിന്നു വിട്ട ശേഷം യുഡിഎഫിലും എൻഡിഎയിലും പ്രവർത്തിച്ച രാജൻ ബാബുവിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും നിരുപാധികമാണ് ജെഎസ്എസിലേക്കു തിരിച്ചെടുത്തതെന്നും പാർട്ടി വിരുദ്ധ പ്രവർത്തനത്തിനു പുറത്താക്കുന്നുവെന്നും ഗൗരിയമ്മ അറിയിച്ചു.

English Summary: JSS State Committee Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com