ADVERTISEMENT

കാസര്‍കോട്∙ ശബരിമലയില്‍ പെണ്‍പിള്ളേരെ കയറ്റിയത് തെറ്റായി പോയെന്ന സി.ദിവാകരന്റെ കുറ്റസമ്മതത്തില്‍ സിപിഐയും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് യുവതികളെ സന്നിധാനത്ത് കയറ്റിയതെന്ന് ദിവാകരന്‍ പരസ്യമായി സമ്മതിച്ച സ്ഥിതിക്ക് വിശ്വാസികളോട് മാപ്പ് പറയാന്‍ സിപിഎം തയാറാവണം. 

മനീതിസംഘം ഉള്‍പ്പെടെ എല്ലാ അരാജകവാദികളെയും ശബരിമലയിലേക്ക് കൊണ്ടുവന്നത് സര്‍ക്കാരാണെന്ന് ബിജെപി ആദ്യമേ പറഞ്ഞിരുന്നു. ശബരിമലയിൽ പെൺപിള്ളേരെ കയറ്റേണ്ട കാര്യമില്ലായിരുന്നുവെന്ന് മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ; അഭിമുഖത്തിലൂടെയാണ് സി. ദിവാകരൻ വെളിപ്പെടുത്തിയത്. 

ചെയ്തത് തെറ്റാണെന്ന് സമ്മതിക്കാതെ ജനങ്ങളെ കബളിപ്പിക്കുകയാണ് സര്‍ക്കാരെന്ന് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല സമരകാലത്ത് ഉമ്മന്‍ ചാണ്ടി കുറ്റകരമായ മൗനമാണ് അവലംബിച്ചത്. വിശ്വാസികള്‍ വേട്ടയാടപ്പെട്ടപ്പോള്‍ സംഘപരിവാര്‍ അക്രമം അവസാനിപ്പിക്കണമെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്. ഇതൊന്നും വിശ്വാസികള്‍ മറക്കില്ല.

ആഴക്കടല്‍ മത്സ്യബന്ധനത്തെ പറ്റിയുള്ള ആരോപണത്തില്‍നിന്നും രമേശ് ചെന്നിത്തല പിന്‍മാറിയത് ആരെ രക്ഷിക്കാനാണെന്ന് സുരേന്ദ്രന്‍ ചോദിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിയോടെയാണ് വിദേശ കമ്പനികളുമായി കരാര്‍ ഒപ്പിടേണ്ടത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമാണ് കരാര്‍ ഒപ്പിട്ടത്. ഗുരുതരമായ ഈ സംഭവത്തില്‍ ആരെയെങ്കിലും ബലിയാടാക്കി ഒളിച്ചോടരുത്. 

മന്ത്രിമാരുടെയും സ്പീക്കറുടേയും വിദേശയാത്രകള്‍ എല്ലാം ദുരൂഹമാണ്. 21 തവണ സ്പീക്കര്‍ ദുബായില്‍ പോയി. എന്തിനാണ് പോയതെന്ന് അന്വേഷിക്കണം. ആഴക്കടല്‍ മത്സ്യബന്ധനത്തിലടക്കം എല്ലാ കരാറുകളും വിദേശത്താണ് ഒപ്പിട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അനധികൃതമായ സ്വത്തുവകകളെ പറ്റി അന്വേഷിക്കണം. ഇവിടെ അഴിമതി സംസ്‌കാരം ശക്തമായിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്ലാ മന്ത്രിമാരും യഥാര്‍ത്ഥ സ്വത്ത് വിവരം വ്യക്തമാക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഡോളര്‍ കടത്തില്‍ സ്പീക്കറും മന്ത്രിമാരും ആരോപണവിധേയരാണ്. പ്രോട്ടോകോള്‍ ഓഫീസര്‍ വിദേശത്തുള്ള കുറ്റവാളികള്‍ക്ക് പോലും ഗ്രീന്‍ ചാനല്‍ സംവിധാനം ഒരുക്കി കൊടുത്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശ്രീധരപൊതുവാള്‍ ഉള്‍പ്പെടെ വിവിധ നേതാക്കള്‍ വിജയയാത്രയ്ക്കിടെ പാര്‍ട്ടിയില്‍ ചേരുമെന്നും സുരേന്ദ്രന്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.

English Summary: K Surendran BJP on C Divakaran's statement on Sabarimala women entry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com