ADVERTISEMENT

ചണ്ഡിഗഡ് ∙ കർഷക സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്നെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് ആക്ടിവിസ്റ്റ് നൊദീപ് കൗർ. പഞ്ചാബ്–ഹരിയാന ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് പൊലീസിനെതിരെ ഗുരുതരമായ ആരോപണം. കഴിഞ്ഞമാസം സോനിപത്തിൽനിന്ന് അറസ്റ്റിലായ കൗർ ഹരിയാനയിലെ കർണാൽ ജയിലിലാണ് ഇപ്പോഴുള്ളത്.

തന്റെ വൈദ്യപരിശോധന ശരിയായി നടത്തിയില്ല. ഇതു ക്രിമിനൽ നട‌പടിച്ചട്ടത്തിലെ 54-ാം വകുപ്പിന്റെ ലംഘനമാണ്. കൊലപാതകശ്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം സമർപ്പിച്ച എഫ്‌ഐ‌ആറിൽ തെറ്റായി പ്രതിയാക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നും പഞ്ചാബിലെ മുക്താർ ജില്ലയിൽനിന്നുള്ള 23 കാരിയായ കൗർ ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നതു ഹൈക്കോടതി 24ലേക്കു മാറ്റി. 

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തെ പിന്തുണച്ചതിനു തന്നെ ഉന്നംവയ്ക്കുകയും വ്യാജമായി കേസിൽ കുടുക്കുകയുമായിരുന്നു എന്നും ആരോപിച്ചു. മജ്‌ദൂർ അധികാർ സംഘടൻ (എം‌എ‌എസ്) അംഗമാണിവർ. സോനിപത്ത് ജില്ലയിലെ കുണ്ട്‍ലിയിൽ കർഷകരെ അണിനിരത്തുന്നതിൽ സജീവമായിരുന്നെന്നാണ് ഇവർക്കെതിരായ ആരോപണം. ചില തൊഴിലാളികളുടെ വേതന പ്രശ്നം തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12ന് കൗറും എംഎഎസ് അംഗങ്ങളും ഫാക്ടറിയിലേക്ക് മാർച്ച് നടത്തിയിരുന്നു.

മാർ‌ച്ചിനെ നേരിടാൻ വ്യവസായിക ഉടമകളുടെ കൂട്ടായ്മയായ കുണ്ട്‍ലി ഇൻഡസ്ട്രിയൽ ഏരിയ നിർദേശിച്ച സംഘമാണു മുൻകൈയെടുത്തത്. ഇതിനിടയിൽ, പൊലീസുമെത്തി. പൊലീസ് കൗറിന്റെ തലമുടിയിൽ പിടിച്ച് വലിച്ചിഴച്ചു. ഇതു പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു, അന്തരീക്ഷം കലുഷിതമായി. പൊലീസ് ലാത്തി വീശിയതോടെ സ്ഥിതി വഷളായി. സംഭവത്തിൽ തന്നെ മാത്രമാണു പിടികൂടിയതെന്നും സ്റ്റേഷനിൽവച്ചു ക്രൂരമായി മർദിച്ചെന്നും ഹർജിയിൽ കൗർ ആരോപിച്ചു.

English Summary: Activist Nodeep Kaur Beaten Up At Police Station, Bail Plea Alleges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com