‘വനം’ ഇല്ലാത്ത ഏക ജില്ലയെന്ന പദവി നഷ്ടപ്പെട്ടു; ആലപ്പുഴയിൽ ഇനി ‘ഗാന്ധിവനം’
Mail This Article
തിരുവനന്തപുരം∙ തൃശൂർ ജില്ലയിലെ പാവറട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന പെരിങ്ങാട് പുഴയും തണ്ണീർത്തടങ്ങളും ഉൾപ്പെടുന്ന പ്രദേശത്തെത്തെയും ആലപ്പുഴ ജില്ലയിലെ പുറക്കാട് വില്ലേജിൽ ഉൾപ്പെട്ട ഗാന്ധിവനം മേഖലയെയും റിസർവ് വനമായി പ്രഖ്യാപിച്ചു. ഇതോടെ വനമില്ലാത്ത ഏക ജില്ല എന്ന ആലപ്പുഴയുടെ വിശേഷണം അപ്രസക്തമായി.
തൃശൂർ ചാവക്കാട് പാവറട്ടി പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 234.18 ഏക്കർ സ്ഥലം കണ്ടൽക്കാടുകൾ നിറഞ്ഞതും പാരിസ്ഥിതിക സവിശേഷതകൾ ഉള്ളതുമാണ്. 250ലേറെ ഇനം പക്ഷികൾ കാണപ്പെടുന്ന ഇവിടം ജൈവവൈവിധ്യ സമ്പുഷ്‍ഠവുമാണ്. നിരന്തരമായ കയ്യേറ്റ ശ്രമങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന ഈ മേഖലയെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവിലാണ് ഈ പ്രദേശത്തെ റിസർവായി പ്രഖ്യാപിച്ചത്.
ആലപ്പുഴ ജില്ലയുടെ പാരിസ്ഥിതിക സന്തുലനം നിലനിർത്തുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്ന പ്രദേശമാണ് പുറക്കാട് വില്ലേജിലെ 600 ഏക്കർ വരുന്ന തണ്ണീർത്തടം. ഈ പ്രദേശം ഏറ്റെടുത്ത് ഗാന്ധിവനം സ്ഥാപിക്കാൻ 1994ൽ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും കാലതാമസം ഉണ്ടായി. ഒരു പാടു പേരുടെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പ്രദേശം ഏറ്റെടുത്ത് പരിസ്ഥിതിക്ക് ഇണങ്ങുന്നതും ജനങ്ങൾക്ക് പ്രയോജനം നൽകുന്നതുമായ വിധത്തിലാണ് ‘ഗാന്ധിവനം’ എന്ന പേരിൽ റിസർവായി പ്രഖ്യാപിച്ചത്.
English Summary: Peringad and Gandhivanam Listed as Reserved Forests