തൊഴിലുറപ്പിലും വരും മേൽനോട്ടക്കാരാകാൻ ‘സ്വന്തക്കാർ’; വഴിയൊരുക്കി സർക്കാർ
Mail This Article
പാലക്കാട് ∙താൽക്കാലികക്കാരുടെ സ്ഥിരപ്പെടുത്തൽ വിവാദത്തിനിടയിൽ തൊഴിലുറപ്പുപദ്ധതിയിലും സ്വന്തക്കാരെ മേറ്റു(മേൽനോട്ടക്കാർ) മാരായി നിയമിക്കാൻ വഴിയൊരുക്കി സർക്കാർ. കുടുംബശ്രീ എഡിഎസിൽ നിന്നു മേറ്റുമാരെ തിരഞ്ഞെടുക്കാനുള്ള തദ്ദേശവകുപ്പിന്റെ തീരുമാനമാണ് വിവാദമായിരിക്കുന്നത്. എഡിഎസുകൾ ഭൂരിഭാഗവും സിപിഎം നിയന്ത്രണത്തിലായതിനാൽ മറ്റുള്ളവർക്കും, കാര്യക്ഷമതയുമുളള തൊഴിലാളിക്കും മേറ്റായി നിയമനം ലഭിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
കേന്ദ്രസർക്കാർ പദ്ധതിയും സിപിഎം പാർട്ടി വളർത്താൻ ഉപയോഗിക്കുന്നതായി അവർ കുറ്റപ്പെടുത്തുന്നു. തൊഴിലുറപ്പ് ജോലിയുടെ മേൽനോട്ടം നടത്തി, തൊഴിലാളികൾക്കും തദ്ദേശസ്ഥാപനത്തിനുമിടയിലെ കണ്ണിയായി പ്രവർത്തിക്കുന്നയാളാണ് മേറ്റ്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഗ്രാമസഭ ചേർന്ന് കുടുംബശ്രീക്കാരായ തൊഴിലാളികളിൽ നിന്നാണ് ഈ തസ്തികയിൽ നിയമനം നടത്തിയതെങ്കിലും അതിനെതിരെ പ്രതിഷേധം ഉയർന്നതോടെ കൂടുതൽ ദിവസം തൊഴിലെടുക്കുന്നയാളുടെ കുടുംബത്തിലെ യോഗ്യരായ വ്യക്തിയെ നിയമിക്കാൻ തീരുമാനിച്ചു.
അതാണ്, ഇപ്പോൾ കുടുംബശ്രീ എഡിഎസിനായി സംവരണം ചെയ്തിരിക്കുന്നത്. വാർഡിലെ നിശ്ചിത യോഗ്യതയുള്ള എഡിഎസ് ജനറൽബോഡി അംഗങ്ങളായ 12 പേരുടെ പാനൽ തയാറാക്കി അതിൽ നിന്നു മേറ്റുമാരെ നിയമിക്കാനാണു തീരുമാനം. നിയമമനുസരിച്ച് തൊഴിലാളിയുടെ കൂലിയാണ് മേറ്റിനും നൽകേണ്ടതെങ്കിലും പുതിയ ഉത്തരവനുസരിച്ച് ദിവസം 700 രൂപ ലഭിക്കും. ജോലിസ്ഥലത്ത് 40 പേർക്ക് ഒരു മേറ്റ് എന്നതാണു കണക്ക്.
അതിൽകൂടുതൽ തൊഴിലാളികളുണ്ടെങ്കിൽ 2 മേറ്റ് വേണം. ഒടുവിലത്തെ കണക്കനുസരിച്ച് സംസ്ഥാനത്ത് 15,57,022 പേരാണ് സജീവ തൊഴിലാളികളെന്നതിനാൽ നിരവധി പേർക്ക് മേൽനോട്ടക്കാരായി നിയമനം ലഭിക്കും. എന്നാൽ, നടപടിയിൽ അപാകതകളും വിവേചനവുമില്ലെന്നും വ്യവസ്ഥയില്ലാതെ കിടന്ന മേറ്റ് നിയമന നടപടികൾക്കും അവരുടെ പ്രവർത്തന രീതിക്കും അടുക്കും ചിട്ടയും ഉണ്ടാക്കുന്നതാണ് പുതിയ തീരുമാനമെന്നുമാണ് അധികൃതരുടെ വാദം.
English Summary: Compliants over MGNREGA appointments