സർക്കാർ ജോലി തൊഴിലില്ലായ്മയ്ക്ക് പരിഹാരമല്ല: എ.വിജയരാഘവന്‍
Mail This Article
തിരുവനന്തപുരം∙ സര്‍ക്കാര്‍ സര്‍വീസിലെ ജോലി തൊഴിലില്ലായ്മയ്ക്ക് ഒരിക്കലും പരിഹാരമല്ലെന്ന് സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്‍. ഉദാരവല്‍ക്കരണ നയങ്ങള്‍ കാരണം സര്‍വമേഖലയിലും തൊഴില്‍ കുറയുമ്പോള്‍ യുവതീയുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് കണ്ണുനട്ടിരിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ സര്‍ക്കാരിന് എല്ലാവര്‍ക്കും ജോലി നല്‍കി പ്രശ്നം പരിഹരിക്കാനാവില്ല. യുഡിഎഫും ബിജെപിയും ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കി നാട്ടില്‍ കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയാണെന്നും വിജയരാഘവന്‍ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഇക്കാര്യത്തിൽ സാധ്യമായതെല്ലാം ചെയ്തിട്ടുണ്ട്. 1.59 ലക്ഷം നിയമനം പിഎസ്‌സി വഴി നടത്തി. അരലക്ഷത്തോളം തസ്തിക സൃഷ്ടിച്ചു. കൃഷിയിലും അനുബന്ധ മേഖലകളിലുമായി ലക്ഷക്കണക്കിന് അവസരങ്ങൾ ഉണ്ടാക്കി. അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന ബൃഹദ് പദ്ധതിയാണ് ബജറ്റിലൂടെ സർക്കാർ മുന്നോട്ടുവച്ചത്. ഇതെല്ലാം മനസിലാക്കുമ്പോൾ യുഡിഎഫും ബിജെപിയും നടത്തുന്ന കള്ളക്കളിയുടെ ശരിയായ ചിത്രം കിട്ടും.
സംസ്ഥാന സർക്കാരിനെതിരായ അപവാദപ്രചാരണം മുഖ്യ അജൻഡയാക്കിയ യുഡിഎഫും ബിജെപിയും ഉദ്യോഗാർഥികളെ തെറ്റിദ്ധരിപ്പിച്ച് സമരരംഗത്തിറക്കി നാട്ടിൽ കലാപം അഴിച്ചുവിടാൻ ശ്രമിക്കുകയാണ്. അഞ്ച് വർഷം പൂർത്തിയാക്കുന്ന സർക്കാരിനെതിരെ ന്യായമായ ഒരു വിമർശനവും ഉന്നയിക്കാൻ കഴിയാത്തതുകൊണ്ടാണ് പ്രതിപക്ഷം അപവാദങ്ങളെ ആശ്രയിക്കുന്നത്. നാലേമുക്കാൽ വർഷവും തികച്ചും നിഷേധാത്മക നിലപാടാണ് എല്ലാ വികസന പ്രശ്നത്തിലും പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ളത്. യുഡിഎഫിന്റെ ജാഥയിലുടനീളം മുഴങ്ങിയ പ്രഖ്യാപനങ്ങളും വികസനത്തെയും പുരോഗതിയെയും തടസപ്പെടുത്തുന്നതായിരുന്നുവെന്നും വിജയരാഘവൻ ലേഖനത്തിൽ പറയുന്നു.
English Summary: Government job is not a solution for unemployment says A Vijayaraghavan