ADVERTISEMENT

ജയ്പുര്‍∙ മൂന്നു മാസത്തെ ഇടവേളയ്ക്ക് ശേഷം മുന്‍മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ വീണ്ടും രാജസ്ഥാനിലെത്തി. സജീവരാഷ്ട്രീയത്തില്‍നിന്ന് അകന്ന് കഴിഞ്ഞ മൂന്നുമാസമായി വസുന്ധര രാജെ ഡല്‍ഹിയില്‍ കഴിയുകയായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയയുമായുള്ള കലഹത്തെ തുടര്‍ന്നാണ് സംസ്ഥാന രാഷ്ട്രീയത്തില്‍നിന്ന് വസുന്ധര വിട്ടുനിന്നത്. സംസ്ഥാനത്ത് നിര്‍ണായകമായ നാല് ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വസുന്ധരയുടെ മടങ്ങിവരവ് എന്നത് ഏറെ ശ്രദ്ധേയമാണ്.

ചൊവ്വാഴ്ച പാര്‍ട്ടിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍നിന്ന് റോഡ് മാര്‍ഗമാണ് വസുന്ധര ജയ്പുരിലെത്തിയത്. വഴിനീളെ അനുയായികള്‍ ജയ്‌വിളികളുമായി കാത്തുനിന്നിരുന്നു. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഒരു മണിക്കൂര്‍ വൈകിയാണ് അവര്‍ യോഗത്തിനെത്തിയത്. മുമ്പ് നടന്ന യോഗങ്ങളില്‍ വസുന്ധര പങ്കെടുത്തിരുന്നില്ല. 

രാജസ്ഥാനിലേക്കു മടങ്ങും മുമ്പ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ തുടങ്ങി പല മുതിര്‍ന്ന നേതാക്കളുമായും വസുന്ധര കൂടിക്കാഴ്ച നടത്തിയിരുന്നു. വസുന്ധരയ്ക്ക് സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടുതല്‍ സ്ഥാനം നല്‍കണമെന്നാണ് അനുയായികളുടെ ആവശ്യം. വസുന്ധരയുടെ അടുപ്പക്കാര്‍ക്കും നിലവില്‍ പ്രധാന സ്ഥാനങ്ങളൊന്നും നല്‍കിയിട്ടില്ല. 

ബിജെപിയിലെ തമ്മിലടി കഴിഞ്ഞയാഴ്ച മറനീക്കിയിരുന്നു. നിയമസഭയില്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് കാട്ടി വസുന്ധര അനുഭാവികളായ 20 എംഎല്‍എമാര്‍ സതീഷ് പൂനിയയ്ക്ക് കത്തയച്ചിരുന്നു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള അരുണ്‍ സിങ്ങിനെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്ര നേതൃത്വം രാജസ്ഥാനിലേക്ക് അയച്ചിരുന്നു. 

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയെ ആര് നയിക്കും എന്നതിനെ ചൊല്ലി പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷായുമായി ഉണ്ടായ അഭിപ്രായഭിന്നതയാണ് വസുന്ധരയ്ക്ക് തിരിച്ചടിയായത്. ഷാ നിര്‍ദേശിച്ചയാളെ വസുന്ധര എതിര്‍ത്തതോടെ ആറുമാസത്തോളം തസ്തിക ഒഴിഞ്ഞുകിടന്നു. എന്നാല്‍ തുടര്‍ന്ന് ദേശീയ പ്രചാരണരംഗത്തുനിന്ന് വസുന്ധരയെ പൂര്‍ണമായി ഒഴിവാക്കുകയായിരുന്നു. അഭിപ്രായഭിന്നതകള്‍ ഉണ്ടെങ്കിലും രാജസ്ഥാനില്‍ വസുന്ധരയ്ക്കുള്ള ജനപ്രീതി അപ്പാടെ തള്ളിക്കളയാന്‍ ദേശീയനേതൃത്വത്തിനു കഴിയില്ലെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

English Summary: Vasundhara Raje In Rajasthan After 3 Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com