ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ, ഫുർഫുറ ഷെരീഫിലെ ആത്മീയ നേതാവ് അബ്ബാസ് സിദ്ദിഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടിനെ (ഐഎസ്എഫ്) ഒപ്പം കൂട്ടാൻ ഇടത്-കോൺഗ്രസ് സഖ്യം നീക്കം നടത്തുന്നതിനിടെ, തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമിടാൻ അഖിലേന്ത്യാ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി. ഫെബ്രുവരി 25 ന് ബംഗാളിലെ മെറ്റിയബ്രൂസിൽ നടക്കുന്ന റാലിയോടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിക്കും.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന ഡയമണ്ട് ഹാർബർ നിയോജകമണ്ഡലത്തിലാണ് മെറ്റിയബ്രൂസ്. മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജി ആ മണ്ഡലത്തിൽനിന്നുള്ള ലോക്സഭാ എംപിയാണ്.

റാലിക്ക് നേതൃത്വം നൽകുന്ന ഉവൈസി, അബ്ബാസ് സിദ്ദിഖിയെ സന്ദർശിച്ച് തുടർനടപടികളെക്കുറിച്ച് ചർച്ച ചെയ്യും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറച്ച് സീറ്റുകൾ നേടിയ ഒവൈസി ആദ്യമായാണ് ബംഗാളിൽനിന്ന് മത്സരിക്കുന്നത്. തന്റെ പാർട്ടിക്കു വേണ്ടി എല്ലാ തീരുമാനങ്ങളും സിദ്ദിഖി എടുക്കുമെന്ന് ജനുവരിയിൽ സംസ്ഥാന സന്ദർശന വേളയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

‘അവാസ് ഉത്താനകെ വക്ത് ആ ചുക്ക ഹെയ്ൻ’ (നിങ്ങളുടെ ശബ്ദം ഉയർത്താനുള്ള സമയം വന്നിരിക്കുന്നു) എന്ന മുദ്രാവാക്യമെഴുതിയ എഐഎംഐഎം  പോസ്റ്ററുകള്‍ ഇതിനകം സംസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബംഗാളിലെ തിരഞ്ഞെടുപ്പ് കാര്യങ്ങൾ നോക്കാൻ പാർട്ടി മൂന്നു പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദ് മുനിസിപ്പാലിറ്റി മുൻ മേയർ മുഹമ്മദ് മജിദ് ഹുസൈൻ, സംസ്ഥാന എഐഎംഐഎം പ്രസിഡന്റ് സമീറുൽ ഹസൻ, എഐഎംഐഎം ദേശീയ വക്താവ് അസിം വഖാർ എന്നിവർക്കാണ് ചുമതല.

സംസ്ഥാനത്തൊട്ടാകെ 70-80 സ്ഥാനാർഥികളെയെങ്കിലും നിർത്താൻ കഴിയുമെങ്കിൽ ഇടതു-കോൺഗ്രസ് സഖ്യത്തിൽ ചേരുമെന്ന് അബ്ബാസ് അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, അവരുടെ സഖ്യത്തിൽ ചേരാൻ ഒവൈസിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ കോൺഗ്രസ് അബ്ബാസിനോട് ആവശ്യപ്പെട്ടിരുന്നു.

ബംഗാളിലെ 2.50 കോടി മുസ്‌ലിം ജനസംഖ്യയിൽ 40 ശതമാനം വോട്ടർമാരും ‘ദിയോബണ്ടി’ വിഭാഗക്കാരാണ്. ‘ബരേൽവി’ വിഭാഗത്തിൽ 30 ശതമാനം വോട്ടർമാരും ‘അഹൽ-ഹദീസ്’ വിഭാഗത്തിൽ 25 ശതമാനം വോട്ടർമാരുമുണ്ട്. ബംഗാളിൽ ഉവൈസിയെ പിന്തുണയ്ക്കുന്നവരിൽ വലിയൊരു വിഭാഗം അഹൽ-ഇ ഹദീസ്, ബറേൽവി വിഭാഗങ്ങളിൽപെട്ടവരാണ്. ഇത് സംസ്ഥാനത്തെ ആകെ മുസ്‌ലിം ജനസംഖ്യയിൽ 55 ശതമാനം വരും.

English Summary: West Bengal: Asaduddin Owaisi to start poll campaign from Feb 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com