ADVERTISEMENT

ലണ്ടൻ ∙ 14,000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പു കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന രത്നവ്യാപാരി നീരവ് മോദിയെ (49) ഇന്ത്യയിലേക്കു നാടുകടത്തും. ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയിൽ കേസ് പരിഗണിച്ച ജില്ലാ ജഡ്ജി സാമുവേൽ ഗൂസ്, നീരവിനെതിരെ ഇന്ത്യ ഹാജരാക്കിയ തെളിവുകൾ സ്വീകാര്യമാണെന്നു വ്യക്തമാക്കി.

‘നീരവ് മോദി കുറ്റവാളിയാണ് എന്നതിനു ധാരാളം തെളിവുണ്ട്. ആ തെളിവുകളില്‍ ഞാൻ സംതൃപ്തനാണ്. നാടു കടത്തിയാൽ നീരവിനു നീതി കിട്ടില്ലെന്നതിനു തെളിവൊന്നുമില്ല. നീരവ് നേരിട്ടാണു വായ്പാത്തട്ടിപ്പ് നടത്തിയത്. ഇദ്ദേഹത്തിന്റെ കമ്പനികളിൽ വ്യാജ പങ്കാളികളാണ് ഉള്ളതെന്നതു സിബിഐ അന്വേഷിക്കുകയാണ്. നീരവ് നടത്തുന്ന നിഴൽ കമ്പനികളാണിത്. ന്യായമായ ഇടപാടുകൾ നടന്നതായി കാണുന്നില്ല. പ്രഥമദൃഷ്ട്യാ സാമ്പത്തിക ക്രമക്കേട് നടന്നതായി കാണാനാകും’– ജഡ്ജി അഭിപ്രായപ്പെട്ടു. മുംബൈയിലെ ജയിലിലെ സൗകര്യങ്ങള്‍ പര്യാപ്തമാണെന്നും കോടതി പറഞ്ഞു.

‌‌‌കോവിഡും ഇന്ത്യയിലെ ജയിൽ സാഹചര്യങ്ങളും തന്റെ മാനസികാരോഗ്യം മോശമാക്കും എന്നതടക്കം നീരവ് ഉന്നയിച്ച വാദങ്ങൾ തള്ളിയാണു കോടതിയുടെ ഉത്തരവ്. നീരവിനെതിരായി ഇന്ത്യ 16 വാല്യം തെളിവ് ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടി. രണ്ടു വർഷത്തേളം നീണ്ട നിയമപോരാട്ടം ഇതോടെ അവസാനിക്കുമെന്നാണു കരുതുന്നത്. കോടതിയുടെ റൂളിങ് യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന് അയച്ചു കൊടുക്കും. ഹൈക്കോടതിയിൽ അപ്പീൽ പോകുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നാണു റിപ്പോർട്ട്. വാൻഡ്സ്‍വർത്ത് ജയിലിൽനിന്ന് വിഡിയോ കോൺഫറൻസ് വഴിയാണു നീരവ് കോടതി നടപടികളിൽ പങ്കെടുത്തത്.

പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്നു വ്യാജരേഖകൾ ഹാജരാക്കി കോടിക്കണക്കിനു രൂപ വായ്പയെടുത്തു മുങ്ങിയ നീരവ് മോദി 2019 മാർച്ചിലാണു ലണ്ടനിൽ അറസ്റ്റിലായത്. നീരവിനെ നാടുകടത്തുന്നതിൽ മനുഷ്യാവകാശ ലംഘനമില്ലെന്നു ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസ് കോടതിയെ അറിയിച്ചിരുന്നു. നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 14,000 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാണു കേസ്. തട്ടിപ്പിലൂടെ സമ്പാദിച്ച പണത്തിന്റെ ഒരു ഭാഗം സഹോദരി പൂർവി മോദിയുടെ അക്കൗണ്ടിലെത്തിയെന്നും ഇഡി ആരോപിക്കുന്നു.

വൻകിട ബിസിനസുകാർക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്സ് ക്രെഡിറ്റ് (ലെറ്റർ ഓഫ് കംഫർട്) രേഖകൾ ഉപയോഗിച്ചാണു നീരവ് വിദേശത്തു തട്ടിപ്പു നടത്തിയത്. പിഎൻബിയുടെ ജാമ്യത്തിന്റെ ബലത്തിൽ വിദേശത്തെ ബാങ്കുകളിൽനിന്നു വൻതോതിൽ പണം പിൻവലിച്ചു. ഈ പണം തിരിച്ചടയ്ക്കാത്തതു മൂലം ബാധ്യത, ജാമ്യം നിന്ന പിഎൻബിക്കായി. നീരവ് മോദി, ഭാര്യ ആമി, സഹോദരൻ നിഷാൽ, ബിസിനസ് പങ്കാളിയും അമ്മാവനുമായ മെഹുൽ ചിന്നുഭായ് ചോക്സി എന്നിവർ പിഎൻബിയെ കബളിപ്പിച്ച് 280 കോടി രൂപ തട്ടിയ കേസുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദ പരിശോധനയിലാണ് 2011 മുതലുള്ള വൻ ക്രമക്കേടുകൾ പുറത്തു വന്നത്.

English Summary: Nirav Modi Can Be Extradited To India, Says UK Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com