ADVERTISEMENT

കൊല്ലം ∙ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തൂത്തുവാരിയ ജില്ലയാണ് കൊല്ലം. ആ നേട്ടം ഇത്തവണയും ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. ആകെയുള്ള 11 സീറ്റിലും വിജയിച്ചായിരുന്നു ഇടതു മുന്നണിയുടെ തിളക്കമാർന്ന വിജയം. അതേസമയം, ഇത്തവണ അധികാരത്തിൽ തിരിച്ചെത്തണമെങ്കിൽ കൊല്ലത്തു വിജയം ഉറപ്പിച്ചേ തീരുവെന്ന വിലയിരുത്തൽ യുഡിഎഫ് നേതൃത്വത്തിൽ ശക്തമായുണ്ട്. അതിനാൽ ഇത്തവണ അവിടെ പല അപ്രതീക്ഷിത സ്ഥാനാർഥികളെയും പ്രതീക്ഷിക്കാം.

കഴിഞ്ഞ തവണ നാലു വീതം മണ്ഡലങ്ങളില്‍ സിപിഎമ്മും സിപിഐയും വിജയിച്ചപ്പോള്‍ ഓരോ സീറ്റില്‍ വീതം കേരള കോണ്‍ഗ്രസ് ബിയും സിഎംപിയും ആര്‍എസ്പി (ലെനിനിസ്റ്റ്) ഉം വിജയിച്ചു. ചവറ ഒഴികെയുളള പത്തു മണ്ഡലങ്ങളിലും കഴിഞ്ഞ തവണത്തെ പോലെ തന്നെ സീറ്റ് വിഭജനം നടക്കാനാണു സാധ്യത. അതേസമയം, സീറ്റ് വച്ചുമാറുന്നതു സംബന്ധിച്ച സാധ്യതകളും തള്ളിക്കളയാനാകില്ല. ചവറയില്‍ മത്സരിച്ച സിഎംപി അരവിന്ദാക്ഷന്‍ വിഭാഗം സിപിഎമ്മില്‍ ലയിച്ചതിനാല്‍ ആ സീറ്റ് കൂടി സിപിഎമ്മിനു ലഭിക്കും.

പത്തനാപുരം, കൊട്ടാരക്കര സീറ്റുകള്‍

സ്ഥിരം മണ്ഡലമായ പത്തനാപുരത്തിനു പകരം കെ.ബി.ഗണേഷ് കുമാർ ഇത്തവണ കൊട്ടാരക്കരയിൽ മത്സരിച്ചേക്കുമെന്നു വാർത്തകൾ വന്നിരുന്നു. തിരഞ്ഞെടുപ്പു രംഗത്ത് മൂന്ന് ടേം പൂർത്തിയാക്കിയ ഐഷ പോറ്റി ഇത്തവണ മത്സരരംഗത്തില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ബാലകൃഷ്ണപിള്ളയുടെ പഴയ തട്ടകമായ കൊട്ടാരക്കരയിലേക്ക് ഗണേഷ് കുമാറിനെ കൊണ്ടുവരാനുള്ള സാധ്യതകൾ വിലയിരുത്തപ്പെട്ടത്. എന്നാൽ വിജയസാധ്യത ഏറെയുള്ള സ്ഥിരം മണ്ഡലത്തിൽനിന്നു കൊട്ടാരക്കരയിലേക്കു മാറി മത്സരിക്കാനുളള സമ്മതം ഗണേഷ് കുമാർ അറിയിച്ചിട്ടില്ല.

Ganesh-Kumar
ഗണേഷ് കുമാർ

യുഡിഎഫിലായിരുന്നപ്പോള്‍ കേരള കോണ്‍ഗ്രസ് (ബി)മത്സരിച്ചിരുന്ന രണ്ട് സീറ്റുകളാണ് കൊട്ടാരക്കരയും പത്തനാപുരവും. 2001 മുതല്‍ പത്തനാപുരത്തു നിന്നുള്ള എംഎല്‍എയായ ഗണേഷ് ഇത്തവണ കൊട്ടാരക്കരയിൽ മത്സരിച്ചാൽ പകരം കെ.എൻ.ബാലഗോപാൽ പത്തനാപുരത്ത് ഇടതു സ്ഥാനാർഥി ആകാനാണു സാധ്യത. ഗണേഷ് കൊട്ടാരക്കരയിലേക്ക് മാറുകയും ബാലഗോപാല്‍ പത്തനാപുരത്തു മത്സരിക്കുകയും ചെയ്താല്‍ രണ്ട് സീറ്റുകളും എൽഡിഎഫിനു നിലനിര്‍ത്താന്‍ കഴിയുമെന്നാണ് ഇടതുകേന്ദ്രങ്ങളുടെ വിലയിരുത്തൽ.

1977 മുതല്‍ 2001 വരെ തുടര്‍ച്ചയായ ഏഴു തവണ ആര്‍.ബാലകൃഷ്ണ പിള്ള വിജയിച്ച മണ്ഡലമാണു കൊട്ടാരക്കര. എട്ടാം അങ്കത്തില്‍ 2006 ലാണ് ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ കാലിടറിയത്. ഐഷ പോറ്റിക്കെതിരെ പന്ത്രണ്ടായിരത്തിലേറെ വോട്ടിനായിരുന്നു 2006 ല്‍ ബാലകൃഷ്ണപിള്ളയുടെ പരാജയം. മണ്ഡലത്തില്‍ സിപിഎമ്മിന്‍റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ചവറയിൽ സുജിത് വിജയനു സാധ്യത

ജില്ലയിൽ ആദ്യം യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ മണ്ഡലമാണ് ചവറ. യുഡിഎഫ് സ്ഥാനാർഥിയും ആർഎസ്പി നേതാവുമായ ഷിബു ബേബി ജോൺ മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിൽ പ്രചാരണ പ്രവർത്തനങ്ങളിൽ മുന്നേറുകയാണ്. അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ സുജിത് വിജയനാണ് സിപിഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ മുന്നിൽ. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച വിജയൻ പിള്ള, ഷിബു ബേബി ജോണിനെ ആറായിരത്തിലധികം വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് എംഎൽഎ ആയത്. 

1200-shibu-baby-john
ഷിബുബേബി ജോൺ

ബിജെപിയുടെ സാന്നിധ്യം

2016 തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി എൻഡിഎ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂർ. ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാറാണു രണ്ടാം സ്ഥാനത്തെത്തിയത്. ഇത്തവണയും ഗോപകുമാർ മത്സരിക്കുന്ന ചാത്തന്നൂരിൽ ബിജെപി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മറ്റു സീറ്റുകൾ സംബന്ധിച്ചും ചർച്ചകൾ നടക്കുന്നു. കഴിഞ്ഞ തവണ കൊല്ലം ജില്ലയിൽ എൻഡിഎ ശക്തമായ സാന്നിധ്യം അറിയിച്ച ഏക മണ്ഡലമാണ് ചാത്തന്നൂർ.

1200-flag-bjp

English Summary: Kerala Assembly Election - Kollam District Round Up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com