ADVERTISEMENT

തിരുവനന്തപുരം ∙ കെ.എം.മാണിയുടെ പ്രതിമ അനാഛാദനം ചെയ്തതിനു പിന്നാലെ വിമർശിച്ചവർക്ക് മറുപടിയുമായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഇതെല്ലാം നിയമസഭാ സ്പീക്കർ ആയിരിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണ‌െന്നും എത്ര അധിക്ഷേപിച്ചാലും ഇത്തരം മര്യാദകൾ പാലിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു. 

അന്തരിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് (എം) നേതാവുമായ കെ.എം.മാണിയുടെ പ്രതിമ കഴിഞ്ഞദിവസമാണ് ശ്രീരാമകൃഷ്ണൻ അനാഛാദനം ചെയ്തത്. പാലായിൽ നടന്ന ചടങ്ങിൽ മാണിയുടെ കുടുംബവും പാർട്ടി പ്രവർത്തകരും എത്തിയിരുന്നു. ഇതിന് പിന്നാലെ ‌മുൻപ് നിയമസഭയിൽ മാണിക്കെതിരെ എൽഡിഎഫ് നടത്തിയ പ്രതിഷേധത്തിന്റേയും അക്രമത്തിന്റേയും ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

കുറിപ്പിന്റെ പൂർണരൂപം: 

കേരള നിയമസഭയിൽ സാമാജികനായി അരനൂറ്റാണ്ട് പിന്നിട്ട കെ.എം.മാണിയുടെ പ്രതിമ, അദ്ദേഹം 13 തവണ വിജയിച്ച പാലായിൽ സ്ഥാപിച്ചത് അനാഛാദനം ചെയ്യാൻ കെ.എം.മാണി ഫൗണ്ടേഷൻ ഭാരവാഹികൾ ക്ഷണിച്ചപ്പോൾ, നിയമസഭാ സ്പീക്കർ എന്ന നിലയ്ക്ക് പങ്കെടുക്കണമെന്ന് തീരുമാനിച്ചു. അതേതെങ്കിലും രാഷ്ട്രീയ നിലപാടുമായോ, ഐക്യമോ അനൈക്യമോ ആയി ബന്ധപ്പെട്ട കാര്യമല്ല.

നിയമസഭയിൽ അരനൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിയെ ആദരിക്കുന്ന ചടങ്ങ് തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ചപ്പോൾ അതിനും ക്ഷണം സ്വീകരിച്ച് പങ്കെടുത്തിരുന്നു. മുസ്‌ലിം യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ കമ്മറ്റിയുടെ ക്ഷണം സ്വീകരിച്ച് മുൻ സ്പീക്കർ കെ.എം.സീതിസാഹിബിനെ സംബന്ധിച്ച പുസ്തക പ്രകാശന ചടങ്ങിലും പങ്കെടുത്തിട്ടുണ്ട്.

ഇതെല്ലാം നിയമസഭാ സ്പീക്കർ ആയിരിക്കുമ്പോൾ പാലിക്കേണ്ട സാമാന്യ മര്യാദയാണ്. ഇതിന്റെ പേരിൽ പുണ്ണ് മാന്തി വ്രണമാക്കുന്നവരോട് ഒരു വാക്ക് – നിങ്ങൾ എത്ര അധിക്ഷേപിച്ചാലും ഇത്തരം മര്യാദകൾ പാലിക്കുക തന്നെ ചെയ്യും. പാലാ കൊട്ടരമറ്റത്ത് കെ.എം.മാണിയുടെ പൂർണകായ പ്രതിമ അനാഛാദനം ചെയ്തു. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കനാണ് ചടങ്ങിന് അധ്യക്ഷത വഹിച്ചത്. യൂത്ത് ഫ്രണ്ടിന്റെ മുൻകൈയിൽ ഇടുക്കി സ്വദേശികളായ ഷിജോ ജോണും ലൈജു ജെയിംസുമാണ് പ്രതിമ നിർമിച്ചത്. അവർക്ക് പ്രത്യേക അഭിനന്ദനങ്ങൾ.

English Summary: P Sreeramakrishnan on Unveiling of KM Mani's Statue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com