സർക്കാരിന്റെ ആർഭാടങ്ങളുടെ ചെലവ് ജനങ്ങളിൽ അടിച്ചേൽപ്പിക്കുന്നു: എം.കെ.മുനീർ

Mail This Article
കോഴിക്കോട്∙ യഥാർഥ ഇന്ധനവിലയേക്കാൾ നികുതി വർധിപ്പിച്ച് ഈടാക്കി, പൊതുജനങ്ങളുടെ ദുരിതത്തിൽ ആനന്ദം കണ്ടെത്തുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമെന്ന് എം.കെ.മുനീർ എംഎൽഎ. മുസ്‌ലിം ലീഗ് സൗത്ത് മണ്ഡലം കമ്മിറ്റി ഇന്ധന വിലവർധനയ്ക്കെതിരെ വാഹനങ്ങൾ കെട്ടി തൂക്കി നടത്തിയ വാഹനങ്ങളുടെ കൂട്ട ആത്മഹത്യ സമര പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ ആർഭാടങ്ങളുടെ ചെലവ് ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയാണ് മുഖ്യമന്ത്രി. ഉപദേശകരുടെ സഹായത്തോടെ ഭരിക്കുന്ന അദ്ദേഹം നിത്യോപയോഗസാധന വില കുറയ്ക്കാനെങ്കിലും ഇന്ധന നികുതി കുറയ്ക്കാൻ തയാറായില്ല. ഇന്ത്യയിൽനിന്ന് ഇന്ധനം വാങ്ങുന്ന നേപ്പാളിൽ 65 രൂപയ്ക്ക് വിൽപന നടത്തുന്ന പെട്രോൾ വാങ്ങാൻ അതിർത്തി പ്രദേശങ്ങളിലെ ഇന്ത്യക്കാർ അവിടെ പോവുകയാണ്. ഇത് രാജ്യത്തിന് അപമാനമാണെന്നും മുനീർ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് എസ്.വി.ഉസ്മാൻ കോയ അധ്യക്ഷനായിരുന്നു. ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.മൊയ്തീൻകോയ, ജന: സെക്രട്ടറി എ.വി.അൻവർ, സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, എ.ടി.മൊയ്തീൻകോയ, എം.എ.നിസാർ തുടങ്ങിയവർ പ്രസംഗിച്ചു.
English Sumamry: MK Muneer on fuel price hike