കോവിഡ്: അറവുശാലകളുടെ ഭക്ഷ്യസുരക്ഷാ ഓഡിറ്റ് പാളി
Mail This Article
തൃശൂർ∙ അറവുശാലകളിലും ബേക്കറികളിലും കേന്ദ്ര ഭക്ഷ്യ സുരക്ഷാ വകുപ്പു പ്രഖ്യാപിച്ച ഭക്ഷ്യ സുരക്ഷാ ഓഡിറ്റ് പാളി. മാംസത്തിന്റെയും പലഹാരങ്ങളുടെയും ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കാൻ രാജ്യമൊട്ടുക്ക് പ്രഖ്യാപിച്ച ഫുഡ് സേഫ്റ്റി സർവേ മാർച്ച് 31നകം സർവേ പൂർത്തിയാക്കാനായിരുന്നു തീരുമാനം.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ, കേരളമടക്കം പല സംസ്ഥാനങ്ങളിലും ഓഡിറ്റ് സംഘം പരിശോധന പോലും നടത്തിയിട്ടില്ല. മാർച്ച് 31നകം സംഘം എത്തുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്.അതേസമയം, ഒരു കാരണവശാലും ഓഡിറ്റ് തീയതി നീട്ടില്ലെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) തീരുമാനം.
അറവുശാലകളിലെയും വിപണന കേന്ദ്രങ്ങളിലെയും ശുചിത്വം, മൃഗങ്ങളെ കൊല്ലുന്ന രീതി, സ്ഥലസൗകര്യം, ശേഖരണ സ്ഥലം, ഉപയോഗിക്കുന്ന വസ്തുക്കൾ തുടങ്ങിയവയാണ് ഓഡിറ്റിനു വിധേയമാക്കുന്നത്. സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് ഓഡിറ്റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.
കൊറോണ വൈറസിന്റെ ഉറവിടം ചൈനയിലെ മത്സ്യ, മാംസ വ്യാപാര കേന്ദ്രമാണെന്ന സംശയം ബലപ്പെട്ടതോടെയാണ് ഇന്ത്യയിൽ അറവുശാലകളിലും മധുരപലഹാര ഉൽപാദന കേന്ദ്രങ്ങളിലും ഗുണനിലവാരം നിശ്ചയിക്കാൻ ഫുഡ് സേഫ്റ്റി ഓഡിറ്റിനു തീരുമാനമായത്.
കേരളത്തിൽ കാസർകോട്, എറണാകുളം, തിരുവനന്തപുരം, വയനാട് ജില്ലകളിലാണ് ഓഡിറ്റ് നിശ്ചയിച്ചിട്ടുള്ളത്. കൂത്താട്ടുകളം മീറ്റ് പ്രൊഡ്ക്ട്സ്, പൂക്കോട് ഫാം എന്നിവിടങ്ങളിലാണ് പ്രധാനമായും ഓഡിറ്റ് നടക്കുന്ന സ്ഥാപനങ്ങൾ. ഓഡിറ്റിനു ശേഷം സ്വകാര്യ മാംസ വ്യാപാരികൾക്കും ഗുണനിലാവാര സർട്ടിഫിക്കറ്റ് നൽകാൻ നടപടിയുണ്ടാവുമെന്നു സൂചനയുണ്ട്.
English Summary : Food safety audit of slaughter houses