ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ, മൊബൈല്‍, സ്റ്റാറ്റിക് ലബോറട്ടറികളില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധനക്കുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുതുക്കി. നിലവില്‍ സര്‍ക്കാര്‍, അംഗീകൃത സ്വകാര്യ ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും പരിശോധനകള്‍ കൂടുതല്‍ ഊര്‍ജസ്വലമാക്കുന്നതിനു വേണ്ടിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത്.

സര്‍ക്കാര്‍ ലാബുകളുടെ പരിശോധനാശേഷിക്കപ്പുറം ആര്‍ടിപിസിആര്‍ പരിശോധനകള്‍ക്കായി സാംപിളുകൾ വന്നാല്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്കായി അയ്ക്കാം. വിമാനത്താവളത്തിലെ രാജ്യാന്തര യാത്രക്കാരുടെ ആര്‍ടിപിസിആര്‍ പരിശോധന സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. ഈ സേവനം നല്‍കുന്ന അംഗീകൃത ലാബുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 448 രൂപ നിരക്കില്‍ റീ ഇമ്പേഴ്‌സ് ചെയ്യുന്നതാണ്. ഈ ലാബുകളെല്ലാം 24 മണിക്കൂറിനകം തന്നെ പരിശോധന നടത്തി വിവരം അപ്‌ലോഡ് ചെയ്യേണ്ടതാണ്.

കോവിഡ് തീവ്രതയുള്ള പ്രദേശങ്ങളില്‍ വേഗത്തില്‍ പരിശോധന നടത്തി രോഗമുള്ളവരെ കണ്ടെത്തുന്നതിനായാണ് കെഎംഎസ്‌സിഎല്‍ മുഖേന ആര്‍ടിപിസിആര്‍ മൊബൈല്‍ ലബോറട്ടറികള്‍ സ്ഥാപിച്ചത്. ജില്ലകളില്‍ സ്‌പോട്ടുകള്‍ നിര്‍ണയിച്ചാണ് മൊബൈല്‍ ലബോറട്ടികള്‍ പ്രവര്‍ത്തിക്കുന്നത്. വിമാനത്താവളം, കണ്ടെയ്ൻമെന്റ് സോണുകള്‍, ക്ലസ്റ്ററുകള്‍, ജോലി സ്ഥലങ്ങള്‍, പ്രൈമറി കോണ്ടാക്‌ട് ഉള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് മൊബൈല്‍ ലബോറട്ടറികളുടെ സേവനം ലഭ്യമാകുന്നത്. 

സാംപിള്‍ എടുക്കുന്നത് മുതല്‍ പരിശോധന, റിസള്‍ട്ട് അപ്‌ലോഡ്, വേസ്റ്റ് മാനേജ്‌മെന്റ് എന്നിവയിലെല്ലാം കൃത്യമായ മാര്‍ഗനിര്‍ദേശം പാലിക്കേണ്ടതാണ്. 24 മണിക്കൂറിനകം പരിശോധനാഫലം അപ്‌ലോഡ് ചെയ്യണം. പോസിറ്റീവാണെങ്കില്‍ എത്രയും വേഗം അറിയിക്കുകയും സര്‍വൈലന്‍സ് ടീം അവരെ ഏറ്റെടുക്കയും വേണം. ആര്‍ടിപിസിആര്‍ പരിശോധനക്കായി എല്ലാ ചെലവുകളും ഉള്‍പ്പെടെ മൊബൈല്‍ ലബോറട്ടറികള്‍ 448 രൂപ മാത്രമേ വാങ്ങാന്‍ പാടുള്ളൂ.

English Summary : RT PCR test guidelines revised

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com