ADVERTISEMENT

തിരുവനന്തപുരം∙ തലസ്ഥാന ജില്ല പിടിച്ചാൽ സംസ്ഥാന ഭരണം പിടിക്കാം എന്നാണ് ചരിത്രം. ഭരണസിരാകേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ലയിലെ വോട്ടർമാരായതിനാൽ രാഷ്ട്രീയത്തിലെ അടവുമുറകൾ വോട്ടർമാർക്കിടയിൽ അത്ര വിലപ്പോകാത്ത ജില്ല കൂടിയാണിത്. വ്യക്തമായ രാഷ്ട്രീയ, സാഹചര്യവിശകലനത്തോടെയാണ് ഇവിടെ വിധിയെഴുത്ത്.

തലസ്ഥാന ജില്ല പിടിക്കാൻ യുഡിഎഫും എൽഡിഎഫും തന്ത്രങ്ങൾ മെനയുമ്പോൾ ബിജെപിയുടെ പ്രതീക്ഷയ്ക്കും ഒട്ടും കുറവില്ല. 2016 ലെ തിരഞ്ഞെടുപ്പിൽ ഒ.രാജഗോപാലിലൂടെ കേരളത്തിലാദ്യമായി നേമം മണ്ഡലത്തിൽ താമര വിരിയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി.

ഇതര ജില്ലകളിൽനിന്ന് വന്ന വിവിധ ജനവിഭാഗങ്ങൾ ചേക്കേറി കൂടുകെട്ടിയ മണ്ണാണ് നഗരപ്രദേശത്തിന്റേതെന്നതിനാൽ പ്രവചനാതീതമാണ് രാഷ്ട്രീയക്കൂറ്. സാഹചര്യങ്ങൾക്കനുസരിച്ച് നഗരവോട്ടർമാരുടെ മുന്നണികൾക്കുള്ള പിന്തുണയും മാറിമറിയും. ഇടതിനു വലതിനും വളക്കൂറുള്ള മണ്ണാണ് മറ്റുള്ള പ്രദേശങ്ങൾ. നഗരത്തിന്റെ പലഭാഗങ്ങളിലും ബിജെപിക്കു സ്വാധീനമുണ്ട്. നിർണായക ശക്തിയായ തീരദേശമേഖല ഒരു ഭാഗത്ത് അതിരായി നീണ്ടുകിടക്കുമ്പോൾ മറുവശത്ത് കോട്ടകെട്ടി സഹ്യപർവതവും നിലകൊള്ളുന്നു.

പ്രശസ്തരെ തുണച്ച്, തഴഞ്ഞ്

ശക്തൻമാരെ ദുർബലരാക്കിയും അപ്രതീക്ഷിത സ്ഥാനാർഥികളെ വിജയിപ്പിച്ചും വോട്ടെണ്ണൽ ദിനത്തെ ത്രസിപ്പിക്കുന്ന ചരിത്രം കൂടിയുണ്ട് തലസ്ഥാന ജില്ലയ്ക്ക്. രാഷ്ട്രീയത്തിലെ കരുത്തനായ ആർ.ശങ്കർ പരാജയപ്പെട്ട ചിറയിൻകീഴ് ലോക്സഭാ മണ്ഡലത്തിൽ വിജയിച്ച് വയലാർരവി നേതൃത്വത്തെ ഞെട്ടിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം 32. വിശ്വപൗരനെന്നറിയപ്പെട്ട വി.കെ.കൃഷ്ണമേനോനും പിന്നീട് ശശിതരൂരും വിജയിച്ചത് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലാണ്.

കെ. കരുണാകരനും പി.കെ.വാസുദേവൻ നായരും വിജയിച്ചപ്പോൾ എം.എൻ. ഗോവിന്ദൻനായരും ഒഎൻവി കുറുപ്പും പരാജയപ്പെട്ടതും തിരുവനന്തപുരം മണ്ഡലത്തിൽതന്നെ. 1982ൽ മാളയ്ക്കൊപ്പം കെ.കരുണാകരൻ മത്സരിച്ചു വിജയിച്ചത് നേമത്താണ്.

2016 ൽ എൽഡിഎഫ്, 2019 ൽ യുഡിഎഫ്

ജില്ലയിൽ രണ്ട് ലോക്സഭാ മണ്ഡലങ്ങൾ – ആറ്റിങ്ങലും തിരുവനന്തപുരവും. രണ്ടും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തുണച്ചത് യുഡിഎഫിനെ. നിയമസഭാ മണ്ഡലങ്ങൾ പരിഗണിച്ചാൽ നഗരപ്രദേശങ്ങൾ ഉൾപ്പെടുന്നത് തിരുവനന്തപുരം, വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെടുമങ്ങാട്, അരുവിക്കര, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര എന്നിവയാണ് ജില്ലയിലെ മറ്റ് നിയമസഭാ മണ്ഡലങ്ങൾ. അതിൽ തിരുവനന്തപുരം, അരുവിക്കര, കോവളം നിയമസഭാ മണ്ഡലങ്ങളിൽ യുഡിഎഫ്. നേമത്ത് ബിജെപി എന്നിവ ഒഴിച്ചുനിർത്തിയാൽ ബാക്കി 10 മണ്ഡലങ്ങളും എൽഡിഎഫിനൊപ്പം. കെ.മുരളീധരനിലൂടെ യുഡിഎഫിന്റെ പക്കലുണ്ടായിരുന്ന വട്ടിയൂർക്കാവിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭാ മേയർ കൂടിയായിരുന്ന വി.കെ. പ്രശാന്തിനെ രംഗത്തിറക്കിയ പരീക്ഷണത്തിൽ എൽഡിഎഫിനായിരുന്നു വിജയം. വർഷങ്ങളായി എൽഡിഎഫ് ഭരിച്ച ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം അടൂർപ്രകാശിലൂടെ യുഡിഎഫും സ്വന്തമാക്കി.

തദ്ദേശ തിരഞ്ഞെടുപ്പിൽ 26 ജില്ലാ പഞ്ചായത്തു ഡിവിഷനുകളിൽ ആറെണ്ണം മാത്രമാണ് യുഡിഎഫിനു ലഭിച്ചത്. 11 ബ്ലോക്കിൽ പത്തിലും എൽഡിഎഫ് വിജയിച്ചു. ഗ്രാമപഞ്ചായത്തിൽ 637 വാർഡിൽ എൽഡിഎഫ് വിജയിച്ചപ്പോൾ 402 വാർഡിൽ യുഡിഎഫ് വിജയിച്ചു. ബിജെപി വിജയിച്ചത് 194 വാർഡിൽ. മുനിസിപ്പാലിറ്റി സീറ്റുകൾ നോക്കിയാൽ എൽഡിഎഫ് 75, യുഡിഎഫ് 38, ബിജെപി 31. കോർപറേഷനിൽ എൽഡിഎഫ് 51, യുഡിഎഫ് 10, ബിജെപി 34 എന്നിങ്ങനെയാണ് രാഷ്ട്രീയ ബലാബലം.

തദ്ദേശവോട്ടിൽ എൽഡിഎഫ് തിളക്കം

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണികൾക്കു കിട്ടിയ വോട്ടനുസരിച്ച് ജില്ലയിലെ 14 നിയമസഭാ മണ്ഡലത്തിൽ 12 എണ്ണവും എൽഡിഎഫിനൊപ്പമാണ്. നിയമസഭയിൽ യുഡിഎഫിനൊപ്പമുള്ള അരുവിക്കര, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളിലും എൽഡിഎഫിനാണ് ലീഡ്. എൽഡിഎഫിന്റെ നെയ്യാറ്റിൻകര മണ്ഡലത്തിൽ യുഡിഎഫിനും.

തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 1546 വാർഡുകളിലെ പ്രകടനം അനുസരിച്ചുള്ള കണക്കാണിത്. നേമത്ത് എൽഡിഎഫ് രണ്ടാം സ്ഥാനത്താണ്. എന്നാൽ, മണ്ഡലത്തിലെ ബിജെപി ലീഡ് കുറഞ്ഞു. കഴക്കൂട്ടത്ത് രണ്ടാം സ്ഥാനം നിലനിർത്തിയതിനു പുറമേ വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്തേക്കു കയറി. ബാക്കിയുള്ള 10 മണ്ഡലങ്ങളിൽ മൂന്നാം സ്ഥാനത്തും.

സ്ഥാനാർഥിചർച്ചകളിൽ മുന്നണികൾ

നിലവിലെ എംഎൽഎമാർ ഇവരാണ്: വർക്കല–വി.ജോയ്, ആറ്റിങ്ങൽ–ബി.സത്യൻ, ചിറയിൻ‌കീഴ്–വി.ശശി, വാമനപുരം–ഡി.കെ.മുരളി, കഴക്കൂട്ടം–കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവ്– വി.കെ.പ്രശാന്ത്, തിരുവനന്തപുരം–വി.എസ്.ശിവകുമാർ, നേമം–ഒ.രാജഗോപാൽ, അരുവിക്കര–കെ.എസ്.ശബരീനാഥൻ, പാറശാല–സി.കെ.ഹരീന്ദ്രൻ, കാട്ടാക്കട–ഐ.ബി.സതീഷ്, കോവളം–എം.വിൻസെന്റ്, നെയ്യാറ്റിൻകര–കെ.ആൻസലൻ.

സ്ഥാനാർഥി ചർ‌ച്ചകൾ എൽഡിഎഫിൽ ആരംഭിക്കുന്നതേയുള്ളൂ. ജില്ലാ കമ്മറ്റി യോഗങ്ങൾ മാർച്ച് ഒന്നിന് ആരംഭിക്കും. രണ്ടു തവണ മത്സരിച്ച ആറ്റിങ്ങൽ എംഎൽഎ ബി.സത്യൻ മാറാനിടയുണ്ട്. മറ്റുള്ളവരെ നിലനിർത്താനാണ് സാധ്യത. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.എ.വിനീഷാണ് പരിഗണനയിൽ. നേമത്തും തിരുവനന്തപുരത്തും ശക്തരായ സ്ഥാനാർഥികളെ നിർത്തി മണ്ഡലം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് സിപിഎം. അരുവിക്കരയിൽ വി.കെ.മധു ഉൾപ്പെടെയുള്ള നേതാക്കളിൽ നിന്നാകും സ്ഥാനാർഥിയെ കണ്ടെത്തുക.

ജില്ല പിടിച്ച് അധികാരത്തിലെത്തുകയെന്ന ലക്ഷ്യത്തോടെയാണ് യുഡിഎഫ് പ്രചാരണത്തിനിറങ്ങുന്നത്. അടുത്തിടെ മത്സ്യബന്ധന മേഖലയിലുണ്ടായ വിവാദങ്ങൾ തീരദേശത്ത് നേട്ടമാകുമെന്നു പ്രതീക്ഷിക്കുന്നു. പതിവു മുഖങ്ങൾക്കു പകരം ജയസാധ്യതയുള്ളവരെയാണ് നേതൃത്വം തേടുന്നത്. നേമവും വട്ടിയൂർക്കാവും കീഴടക്കാൻ പ്രമുഖരുടെ പേരുകൾ ഉയർന്നു കേൾക്കുന്നു. ഉമ്മൻചാണ്ടിയുടെ പേര് നേമത്ത് പ്രചരിച്ചെങ്കിലും അതിൽ അടിസ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വട്ടിയൂർക്കാവിൽ നെതർലൻഡ്സ് മുൻ അംബാസിഡർ വേണുരാജാമണിയുടേയും കഴക്കൂട്ടത്ത് ഓൾ ഇന്ത്യാ പ്രഫഷനൽ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡോ.എസ്.എസ്.ലാലും പരിഗണിക്കുന്നവരിൽ ഉൾപ്പെടുന്നു.

ബിജെപി ഏറെ പ്രതീക്ഷവച്ചു പുലർത്തുന്ന ജില്ല കൂടിയാണ് തിരുവനന്തപുരം. നേമത്ത് വിജയിക്കാനായതിനു പിന്നാലെ കഴക്കൂട്ടത്തും വട്ടിയൂർക്കാവിലും രണ്ടാം സ്ഥാനത്തെത്താനും നെടുമങ്ങാടും കാട്ടാക്കടയിലും 30,000ൽ അധികം വോട്ടു നേടാനും പാർട്ടിക്കു കഴിഞ്ഞതാണ് ആത്മവിശ്വാസം ഉറപ്പിക്കുന്നത്. നേമത്ത് ഒ.രാജഗോപാലിനു പകരം മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ് പരിഗണിക്കുന്നത്. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരൻ മത്സരിക്കുന്നില്ലെങ്കിൽ ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കും. കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും വട്ടിയൂർക്കാവിൽ വി.വി.രാജേഷും മത്സരിക്കാനാണ് സാധ്യത. ബിജെപിയിൽ അടുത്തിടെ ചേർന്ന ‘മെട്രോമാൻ’ ശ്രീധരനെ ഇവിടെ മൽസരിപ്പിക്കാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. മറ്റു മണ്ഡലങ്ങളുടെ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുന്നു.

Content Highlights: Kerala Assembly Elections, Thiruvananthapuram Constituency, UDF, LDF, BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com