ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കൽ കോളേജ്  ഡോക്ടർമാരുടെ അലവൻസ് പരിഷ്കരണം (NPA, PCA) അടക്കമുള്ള ശമ്പളകുടിശിക നൽകാത്തതിലും എൻട്രി കേഡർ, കരിയർ അഡ്വാൻസ്മെന്റ് പ്രൊമോഷന്റെ കാലയളവ് അടക്കമുള്ള അപാകതകൾ പരിഹരിക്കാത്തതിലും പ്രതിഷേധിച്ചു കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രതിഷേധസമരങ്ങൾ സംഘടിപ്പിക്കുന്നു. ഡോക്ടർമാർക്ക് കുടിശിക ആയി കിട്ടാനുള്ള ശമ്പളവും അലവൻസുകളും പൂർണ്ണമായി നൽകാത്തത് പ്രതിഷേർധാർഹമാണ്. സംസ്ഥാനത്തെ മറ്റെല്ലാ ജീവനക്കാർക്കും കാലതാമസം കൂടാതെ ശമ്പള വർധന നൽകിയപ്പോൾ, സ്വന്തം ജീവൻ പോലും അവഗണിച്ചു സംസ്ഥാനത്തെ കോവിഡ് ദുരന്തത്തിൽ നിന്നു കര കയറ്റാൻ പ്രയത്നിച്ച മെഡിക്കൽ കോളേജ് ഡോക്ടർമാർക്ക് അർഹമായ ആനുകൂല്യങ്ങൾ പോലും നൽകിയില്ല. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്ക് 2016 ൽ ലഭിക്കേണ്ട ശമ്പളപരിഷ്കരണം  2020 വരെ നീണ്ടു പോയി. ഈ കാലയളവിൽ കിട്ടേണ്ട അലവൻസുകൾ അടക്കമുള്ള ശമ്പള കുടിശിക ലഭിച്ചില്ലെന്നും കെജിഎംസിടിഎ ആരോപിക്കുന്നു.

പ്രതിഷേധ പരിപാടികൾ ഇവ:

മാര്‍ച്ച് 3ന്‌ കെജിഎംസിടിഎ സംസ്ഥാനതലത്തിൽ വഞ്ചനദിനം ആചരിക്കുന്നു. അന്നേ ദിവസം എല്ലാ മെഡിക്കൽ കോളേജിലും  പ്രിൻസിപ്പൽ ഓഫിസിനു മുന്നിലും തിരുവനന്തപുരത്തു ഡിഎംഇ ഓഫിസിനു മുന്നിലും പ്രതിഷേധജാഥയും ധർണയും നടത്തും. രോഗി പരിചരണത്തെയും, അധ്യാപനത്തെയും ബാധിക്കില്ല. കോവിഡ് പ്രോട്ടോകോൾ പാലിക്കും.

മാര്‍ച്ച് 3 മുതൽ മെഡിക്കൽ കോളേജ് ഡോക്ടർമാർ  ചട്ടപ്പടി സമരം അനിശ്ചിതകാലം നടത്തും. ഈ കാലയളവിൽ വിഐപി ഡ്യൂട്ടി, പേ വാർഡ് ഡ്യൂട്ടി, നോൺ കോവിഡ് -നോൺ എമർജൻസി മീറ്റിങ്ങുകൾ എന്നിവ ബഹിഷ്കരിക്കും. അധികജോലികൾ ബഹിഷ്കരിക്കും. രോഗികളുമായോ അധ്യാപനവുമായോ ബന്ധമില്ലാത്ത എല്ലാ ജോലികളും ബഹിഷ്കരിക്കും.

മാര്‍ച്ച് 3 മുതൽ അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികൾക്കും പൊതുജനങ്ങൾക്കും വിശദീകരണകുറിപ്പ് നൽകുകയും ചെയ്യും. എന്നിട്ടും തീരുമാനം ഒന്നുമില്ലെങ്കിൽ, മാര്‍ച്ച് 10നു സെക്രട്ടേറിയറ്റിനു മുന്നിൽ വൈകിട്ട് 6.30 നു കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാരും മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. പിന്നെയും തീരുമാനം ഇല്ലെങ്കിൽ മാർച്ച്‌ 17ന് ഒരു ദിവസം  24 മണിക്കൂർ ഒപിയും എലെക്റ്റീവ് ശസ്ത്രക്രിയകളും, അധ്യാപനവും ബഹിഷ്കരിക്കും. അത്യാഹിതസർവീസുകൾ,  ലേബർ റൂം, കാഷ്വാലിറ്റി, അടിയന്തിരശസ്‌ത്രക്രിയകൾ, വാർഡ് ഡ്യൂട്ടി, കോവിഡ് ചികിത്സ എന്നിവ മുടക്കം കൂടാതെ നടത്തും.

English Summary: All Kerala Medical College doctors to protest
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com