ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് രണ്ടാം ഘട്ട കോവി‍ഡ് വാക്സിനേഷന്റെ രണ്ടാം ദിനത്തിൽ വാക്സീൻ സ്വീകരിച്ച് മന്ത്രിമാർ. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കണ്ണൂരിൽ വാക്സീൻ സ്വീകരിച്ചു. മന്ത്രിമാരിൽ വാക്സീൻ സ്വീകരിക്കുന്ന ആദ്യത്തെ ആളാണ് കടന്നപ്പള്ളി. ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ഇ.ചന്ദ്രശേഖരനും വാക്സീൻ സ്വീകരിച്ചു. ശൈലജയുടെ ഭർത്താവും വാക്സീൻ സ്വീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കോവിഡ്-19 വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്നാണ് ഇവർ കോവിഡ് വാക്‌സീന്‍ സ്വീകരിച്ചത്.

സംസ്ഥാനത്ത് വാക്‌സിനേഷന്‍ സുഗമമായി നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതുവരെ നാല് ലക്ഷത്തിലധികം പേര്‍ വാക്‌സീനെടുത്തു കഴിഞ്ഞു. ആര്‍ക്കും തന്നെ ഗുരുതര പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയിരത്തിലധികം സെന്ററുകള്‍ വാക്‌സീനെടുക്കാന്‍ വിവിധ ജില്ലകളില്‍ തയാറാക്കിയിട്ടുണ്ട്. ഇതുകൂടാതെ പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് മാസ് വാക്‌സിനേഷന്‍ കേന്ദ്രം സംഘടിപ്പിച്ചിരുന്നു. അതുപോലെ മാസ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ സാധ്യതയും നോക്കുന്നതാണ്. ഇതോടെ കൂടുതല്‍ ആളുകള്‍ക്ക് ഒരേസമയം വാക്‌സീന്‍ നല്‍കാന്‍ സാധിക്കും. മുന്‍ഗണനാക്രമം അനുസരിച്ച് എല്ലാവരും വാക്‌സീന്‍ എടുക്കേണ്ടതാണ്. പേര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്തുവേണം വാക്‌സീന്‍ എടുക്കാന്‍. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ നേരിയ സാങ്കേതിക തടസമുണ്ടെങ്കിലും മറ്റ് തടസങ്ങളൊന്നും തന്നെ കേരളത്തിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

E Chandrasekharan
മന്ത്രി ഇ.ചന്ദ്രശേഖരൻ കോവിഡ് വാക്സീൻ സ്വീകരിക്കുന്നു

കേരളത്തിലെ കോവിഡ് പ്രതിരോധം വളരെ ശാസ്ത്രീയമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലാണ് ആദ്യം കോവിഡ് തുടങ്ങിയതെങ്കിലും പീക്ക് ഏറ്റവും അവസാനമുണ്ടായത് ഇവിടെയാണ്. മറ്റ് സ്ഥലങ്ങളില്‍ പെട്ടന്ന് ഗ്രാഫ് ഉയര്‍ന്നതിന്റെ ഫലമായി മരണസംഖ്യയും കൂടിയിരുന്നു. അതേസമയം കേരളത്തിലെ മരണ സംഖ്യ ഇപ്പോഴും 0.4 ശതമാനമാണ്. മാത്രമല്ല കോവിഡ് സമയത്ത് മറ്റ് മരണങ്ങളും കൂടിയിട്ടില്ല എന്നത് നിതാന്ത ജാഗ്രതയോടെ എല്ലാ വകുപ്പുകളും ഇടപെട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ്. ഇത് ലോകത്ത് തന്നെ അപൂര്‍വമാണ്. ഐസിഎംആറിന്റെ സിറോ സര്‍വയന്‍സ് പഠനത്തില്‍ കേരളത്തില്‍ രോഗം വന്നു പോയവരുടെ എണ്ണം വളരെ കുറവായിരുന്നു. രോഗം വരാന്‍ സാധ്യതയുള്ളവര്‍ കൂടുതലുള്ളതിനാല്‍ ഇനിയും ജാഗ്രത തുടരേണ്ടതാണ്. അതിനാല്‍ വാക്‌സീന്‍ എടുക്കുമ്പോള്‍ ഏറ്റവുമധികം ഗുണം കിട്ടുന്നതും കേരളത്തിനാണ്.

വാക്‌സീന്റെ ആദ്യ ഡോസ് എടുത്ത് കഴിഞ്ഞാല്‍ പ്രതിരോധമായെന്ന് കരുതരുത്. 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് എടുക്കണം. അതുകഴിഞ്ഞ് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി കൈവരികയുള്ളൂ. അത്രയും ദിവസം ജാഗ്രത തുടരേണ്ടതാണ്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും തൊട്ടടുത്ത ദിവസങ്ങളില്‍ വാക്‌സീന്‍ എടുക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഡി.എം.ഒ. ഡോ. കെ.എസ്. ഷിനു, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സാറ വര്‍ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാക്സീൻ സ്വീകരിക്കുന്നു. ചിത്രം: ധനേശ് അശോകൻ
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി വാക്സീൻ സ്വീകരിക്കുന്നു. ചിത്രം: ധനേശ് അശോകൻ

തിരുവനന്തപുരം ജില്ലയിൽ 877 പേർക്ക് ഇന്നലെ വാക്സീൻ നൽകി. വാക്സിനേഷൻ സാധാരണ നിലയിലാകാൻ 4 ദിവസം വേണ്ടിവരുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഓൺലൈനായും ആരോഗ്യ കേന്ദ്രങ്ങളിൽ നേരിട്ടും അക്ഷയ കേന്ദ്രങ്ങളിലും റജിസ്റ്റർ ചെയ്യാം. ഗുരുതര രോഗങ്ങളുള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഓൺലൈനായി അപ്‌ലോ‍‍ഡ് ചെയ്യാൻ സൗകര്യമുണ്ട്. ഇപ്പോൾ വിതരണത്തിനുള്ളതു 4 ലക്ഷം കോവിഷീൽഡ് വാക്സീനാണ്. 21 ലക്ഷം വാക്സീൻ ഉടൻ എത്തുമെന്നു കേന്ദ്രം അറിയിച്ചിട്ടുണ്ട്.

English Summary: Kerala Ministers takes covid vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com