ശശികല രാഷ്ട്രീയം ഉപേക്ഷിച്ചു; 'ജയയുടെ പാര്‍ട്ടി ജയിക്കട്ടെ, പാരമ്പര്യം തുടരട്ടെ'
Mail This Article
ചെന്നൈ ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അണ്ണാ ഡിഎംകെ മുൻ ജനറൽ സെക്രട്ടറിയുമായ വി.കെ.ശശികല രാഷ്ട്രീയം വിട്ടു. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെയാണ് ശശികലയുടെ അപ്രതീക്ഷിത നീക്കം. ഡിഎംകെയെ തറപറ്റിച്ചു അണ്ണാഡിഎംകെ സർക്കാരിനെ തിരികെ കൊണ്ടുവരാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കണമെന്ന് അനുയായികൾക്കായി പുറത്തിറക്കിയ പ്രസ്താവനയിൽ അവർ അറിയിച്ചു.
‘ജയ (തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത) ജീവനോടെ ഇരുന്നപ്പോൾ പോലും ഞാൻ അധികാരത്തിന്റെ പിന്നാലെ പോയിട്ടില്ല. അവർ മരിച്ചു കഴിഞ്ഞപ്പോഴും അങ്ങനെ ചെയ്യില്ല. ഞാൻ രാഷ്ട്രീയും പൊതുപ്രവർത്തനവും അവസാനിപ്പിക്കുകയാണ്. ജയയുടെ പാർട്ടി ജയിക്കട്ടെയെന്നും അവരുടെ പാരമ്പര്യം തുടരട്ടെയെന്നും പ്രാർഥിക്കുന്നു’– ശശികല വ്യക്തമാക്കി.
അനധികൃത സ്വത്തു സമ്പാദന കേസിൽ അറസ്റ്റിലായ ശശികല നാലു വർഷത്തെ ജയിൽവാസത്തിനു ശേഷമാണ് ഫെബ്രുവരിയിൽ ചെന്നൈയിൽ തിരികെയെത്തിയത്. രാഷ്ട്രീയത്തിൽ സജീവമാകുമെന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ആദ്യ പ്രസ്താവനയിൽ ശശികല അറിയിച്ചിരുന്നു. ശശികല തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാകുമെന്നും വരെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ശശികലയുടെ പിന്മാറ്റം അണ്ണാ ഡിഎംകെയുടെ രാഷ്ട്രീയ മോഹങ്ങൾക്ക് ഊർജമേകും.
English Summary : Expelled AIADMK Chief VK Sasikala Quits Politics Ahead Of Tamil Nadu Polls