മഹാരാഷ്ട്രയിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പൊലീസ് നൃത്തം ചെയ്യിപ്പിച്ചു; അന്വേഷണം
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിലെ ഒരു ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറിയ പൊലീസ് പെൺകുട്ടികളെ വിവസ്ത്രരാക്കി നൃത്തം ചെയ്യിപ്പിച്ചതായി പരാതി. ജൽഗാവിലെ ഹോസ്റ്റലിലുണ്ടായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നാലംഗ കമ്മിറ്റിയെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞു. നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ മറുപടി.
പുറത്തുനിന്നുള്ളവരും ചില പൊലീസുകാരും കേസ് അന്വേഷിക്കാനെന്ന വ്യാജേന ഹോസ്റ്റലിലേക്കു വരികയും കുറച്ചു പെൺകുട്ടികളെ ബലമായി വിവസ്ത്രരാക്കുകയും നൃത്തം ചെയ്യിപ്പിക്കുകയും ചെയ്തെന്നാണു പരാതിയെന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട്. വിഷയം സർക്കാർ ഗൗരവത്തോടെ എടുത്തിട്ടില്ലെന്നു ബിജെപി ആരോപിച്ചു.
‘വളരെ നിർഭാഗ്യകരമായ സംഭവമാണിത്. ഇതേപ്പറ്റി അന്വേഷിക്കാൻ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട നാലംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാണു നിർദേശിച്ചിട്ടുള്ളത്. റിപ്പോർട്ട് പരിശോധിച്ച് നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും’– അനിൽ ദേശ്മുഖ് വ്യക്തമാക്കി. ഇതു വെറുമൊരു വാർത്തയല്ലെന്നും ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണെന്നും തക്കതായ നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.
English Summary: Girls Allegedly Stripped, Made To Dance By Cops; Maharashtra Orders Probe