ADVERTISEMENT

ന്യൂഡൽഹി∙ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു തുടങ്ങിയവർക്കെതിരായ റെയ്ഡുകളിൽ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി ആദായനികുതി വകുപ്പ്. ഇതുവരെ നടത്തിയ റെയ്ഡുകളിൽ തപ്‌സി പന്നു 5 കോടി രൂപയുടെ നികുതിയിലും അനുരാഗ് കശ്യപിന്റെ മുൻ പ്രൊഡക്‌ഷൻ ഹൗസിൽ 300 കോടി രൂപയുടെ നികുതിയിലും ക്രമക്കേട് നടന്നതായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.

തപ്സിയുടെ വീട്, ഓഫിസ്, അനുരാഗ് കശ്യപിന്റെ പ്രൊഡക്‌ഷൻ ഹൗസ് ഫാന്റം ഫിലിംസ് എന്നിവിടങ്ങളിലാണ് ബുധനാഴ്ച റെയ്ഡ് ആരംഭിച്ചത്. ഫാന്റം ഫിലിംസിനെതിരായ നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി മുംബൈയിലെയും പുണെയിലെയും 28 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഇക്കൂട്ടത്തിൽ റിലയൻസ് എന്റർടൈൻമെന്റ് ഗ്രൂപ്പ് സിഇഒ ഷിഭാഷിഷ് സർക്കാർ, സെലിബ്രിറ്റി ടാലന്റ് മാനേജ്‌മെന്റ് കമ്പനികളായ ക്വാൺ, എക്‌സിഡ് എന്നിവയുടെ ചില എക്സിക്യൂട്ടീവുകള്‍, ഫാന്റം ഫിലിംസിലെ ചില ജീവനക്കാർ, പ്രൊമോട്ടർമാർ സംവിധായകനും നിർമാതാവുമായ വിക്രമാദിത്യ മോട്വാനെ, നിർമാതാവ് വികാസ് ബഹൽ, നിർമാതാവും വിതരണക്കാരനുമായ മധു മന്തേന എന്നിവരും ഉൾപ്പെടും.

വിവിധ സ്ഥലങ്ങളിൽനിന്ന് വാട്സാപ് ചാറ്റ്, ഇമെയിൽ, രേഖകൾ, കംപ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. പുണെയിൽ വച്ച് തപ്സിയേയും അനുരാഗ് കശ്യപിനെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ബോക്സ് ഓഫിസ് കളക്‌ഷനുമായി താരതമ്യപ്പെടുത്തുമ്പോൾ 300 കോടി രൂപയുടെ പൊരുത്തക്കേട് വിശദീകരിക്കാൻ ഫാന്റം ഫിലിംസ് കമ്പനി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്നും ആദായനികുതി വകുപ്പ് അറിയിച്ചു. 2018ൽ ഫാന്റം ഫിലിംസ് അടച്ചുപൂട്ടിയിരുന്നു.

അനുരാഗ് കശ്യപും തപ്‌സി പന്നുവും കേന്ദ്ര സർക്കാരിനെ പരസ്യമായി വിമർശിക്കുന്നവരാണ്. വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രക്ഷോഭവും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അതേസമയം, കോൺഗ്രസ് എംപി രാഹുൽ‌ ഗാന്ധി ഉൾപ്പെടെയുള്ളവർ റെയ്ഡ് നടത്തിയതിനെ വിമർശിച്ച് രംഗത്തെത്തി.

English Summary: "Crores" Hidden, Say Officials On Anurag Kashyap, Tapsee Pannu Raids

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com