ADVERTISEMENT

ചണ്ഡിഗഡ് ∙ ‘ലൗ ജിഹാദ്’ തടയാനുള്ള നിയമ നിർമാണവുമായി ഹരിയാനയിലെ ബിജെപി സർക്കാർ മുന്നോട്ടു പോകുമ്പോൾ എതിർപ്പുയർത്തി സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടി (ജെജെപി). ലൗ ജിഹാദ് എന്ന പ്രയോഗത്തെ അംഗീകരിക്കുന്നില്ലെന്നു പറഞ്ഞ ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല, നിയമനിർമാണത്തെ പിന്തുണയ്ക്കില്ലെന്നും വ്യക്തമാക്കി.

‘ലൗ ജിഹാദ് പ്രയോഗത്തോടു യോജിപ്പില്ല. നിർബന്ധിത മതപരിവർത്തനം തടയാനുള്ള നിയമമാണു വേണ്ടത്. അതിനെ ഞങ്ങൾ പിന്തുണയ്ക്കുന്നു. ആരെങ്കിലും സ്വയമോ വിവാഹത്തിനു ശേഷം പങ്കാളിയുടെ മതത്തിലേക്കോ മാറുന്നതിനു യാതൊരു തടസ്സവുമില്ല.’–  ദുഷ്യന്ത് ചൗട്ടാല ദേശീയ മാധ്യമത്തോടു പറഞ്ഞു. മു‍സ്‍ലിം യുവാക്കൾ ഹിന്ദു യുവതികളെ വിവാഹം ചെയ്തു ബലമായി മതം മാറ്റുന്നുവെന്നാണു ലൗ ജിഹാദ് എന്നതു കൊണ്ട് അതിന്റെ പ്രചാരകർ ഉദ്ദേശിക്കുന്നത്.

കർഷക പ്രക്ഷോഭത്തിന്റെ പേരിൽ ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്നതിനു പിന്നാലെയാണു ലൗ ജിഹാദ് നിയമത്തിലും ജെജെപി വിമതസ്വരം ഉയർത്തിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കൃഷി നിയമങ്ങൾ കർഷകർ പറയന്നതുപോലെ പുനഃപരിശോധിക്കണം എന്നാണു ചൗട്ടാലയുടെ നിലപാട്. കർഷകരെ കേട്ടില്ലെങ്കിൽ താൻ രാജിവയ്ക്കുമെന്നും ഇദ്ദേഹം ഭീഷണി മുഴക്കിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന ഉത്തർ പ്രദേശ്, മധ്യപ്രദേശ്, കർണാടക സംസ്ഥാനങ്ങളിൽ ലൗ ജിഹാദ് നിയമം അടുത്തിടെ പാസാക്കിയിരുന്നു.

English Summary: "Don't Agree With 'Love Jihad' Term": Ally As BJP In Haryana Plans Law

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com