ADVERTISEMENT

മുംബൈ ∙ രാജ്യം ഉറ്റുനോക്കുന്ന ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നു പ്രഖ്യാപിച്ച ശിവസേന, തൃണമൂൽ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ മമത ബാനർജിക്കു പിന്തുണ അറിയിച്ചു. മമതയെ ‘യഥാർഥ ബംഗാൾ കടുവ’ എന്നു വിശേഷിപ്പിച്ച സേന, ദീദിക്ക് അത്യുജ്വല വിജയം ആശംസിച്ചു.

‘ഒരുപാട് പേർ ആകാംക്ഷയോടെ അറിയാൻ ആഗ്രഹിക്കുന്നതാണ് ബംഗാളിൽ സേന മത്സരിക്കുന്നുണ്ടോ എന്നത്. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ദീദിയോട് ഐക്യപ്പെട്ടു നിൽക്കാനും അവർക്കെതിരെ മത്സരിക്കേണ്ടെന്നുമാണു തീരുമാനം. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുമായി സംസാരിച്ച ശേഷമുള്ള നിലപാടാണിത്. ദീദിയും മറ്റുള്ളവരും എന്ന തരത്തിലാണ് മത്സരം. മമതയ്ക്കെതിരെ എല്ലാ ശക്തികളും നിരന്നിരിക്കുന്നു. യഥാർഥ ബംഗാൾ കടുവയായ മമതയ്ക്ക് ‘ഗർജിക്കുന്ന’ വിജയം ആശംസിക്കുന്നു’– മുതിർന്ന നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവുത്ത് വ്യക്തമാക്കി.

ഏറെക്കാലമായി ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന 2019ൽ ആണു മുന്നണി വിട്ടത്. തുടർന്നു കോൺഗ്രസിന്റെയും എൻസിപിയുടെയും കൂടെ ചേർന്നു മഹാരാഷ്ട്ര വികാസ് അഘാഡി സഖ്യം രൂപീകരിച്ചു സർക്കാരുണ്ടാക്കി. ബംഗാളിൽ മമതയെ താഴെയിറക്കി ഏതുവിധേനയും ഭരണത്തിലേറാനുള്ള കഠിനശ്രമത്തിലാണു ബിജെപി. ഈ സാഹചര്യത്തിലാണു സേനയുടെ നിലപാട് പ്രഖ്യാപനം എന്നതു ശ്രദ്ധേയമാണ്. ഏതാനും ദിവസം മുൻപ് ആർജെഡിയുടെ തേജസ്വി യാദവും മമതയും തമ്മിലും കൂടിക്കാഴ്ച നടന്നിരുന്നു.

English Summary: "Didi Vs All": Sena Says Won't Fight In Bengal, Will Back Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com