കോവിഡ് വാക്സീൻ എന്നു വരുമെന്ന ആകാംക്ഷയ്ക്കൊപ്പം എല്ലാവരുടെയും ആശങ്ക വാക്സീനെന്തു വില വരുമെന്നതിലായിരുന്നു. തൽക്കാലത്തേക്കെങ്കിലും ഇക്കാര്യത്തിൽ ആശ്വാസത്തിന്റെ വിലയിട്ടിരിക്കുകയാണ് കേന്ദ്ര സർക്കാർ. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്കു വാക്സീൻ ലഭ്യമാക്കുന്ന രാജ്യമെന്ന ഖ്യാതി വാക്സീൻ കുത്തിവയ്പിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു. ഇതുവരെ കുത്തിവച്ച വാക്സീന്റെ 95 ശതമാനത്തിലധികവും സൗജന്യമായി നൽകാൻ ഇന്ത്യയ്ക്കായി.
ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കും വാക്സീൻ നൽകിയ ആദ്യ ഘട്ടത്തിൽ പൂർണമായും സൗജന്യമായിരുന്നു വാക്സീൻ വിതരണം. കഴിഞ്ഞദിവസം 60നു മുകളിലുള്ളവർക്കും 45–59 പ്രായക്കാരിൽ മറ്റു ഗുരുതര രോഗമുള്ളവർക്കും വാക്സീൻ നൽകുന്ന രണ്ടാം ഘട്ടത്തിനു തുടക്കമിട്ടു. ഇതിലും സർക്കാർ സംവിധാനങ്ങളിലൂടെയുള്ള വാക്സീൻ വിതരണം പൂർണമായും സൗജന്യമാക്കി. സ്വകാര്യ ആശുപത്രികളിലൂടെയുള്ള വാക്സീൻ ഡോസ് ഒന്നിനു പരമാവധി 250 രൂപയിൽ കൂടരുതെന്ന് നിർദേശിക്കുകയും ചെയ്തു.
ലോകം നൽകുന്ന വില
ലഭ്യമായ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും വില കൂടിയ വാക്സീൻ ചൈനയിലെ സിനോവാക് ബയോടെക് നിർമിച്ച വാക്സീനാണ്. ഒറ്റ ഡോസിന് 2200 രൂപയാണ് വില. ലോകത്ത് ഏറ്റവുമധികം രാജ്യങ്ങളിൽ വിതരണം ചെയ്യുന്ന ഫൈസർ ബയോൺടെക് വാക്സീന് 1400 രൂപയും മൊഡേണ വാക്സീന് 1300 രൂപയുമാണ് വില. ഇന്ത്യയിലും വൈകാതെ ലഭ്യമാകുന്ന പ്രതീക്ഷിക്കപ്പെടുന്ന റഷ്യയുടെ സ്പുട്നിക് വാക്സീന് 730 രൂപ വരെയാകും വില. ഇന്ത്യയിൽ ഉപയോഗിക്കുന്ന, കോവിഷീൽഡിന് രാജ്യാന്തര വിപണിയിൽ പല വിലയാണ്. സൗദി അറേബ്യയിലും ദക്ഷിണാഫ്രിക്കയിലും 390 രൂപയ്ക്ക് കോവിഷീൽഡ് ലഭ്യമാകുമ്പോൾ ബ്രസീലിൽ 370 രൂപ നൽകണം.

ഇന്ത്യയുടെ വില
ഇന്ത്യയിൽ ഉപയോഗിക്കുന്ന 2 വാക്സീനുകളും (കോവിഷീൽഡ്, കോവാക്സീൻ) 250 രൂപയിൽ കൂടരുതെന്നാണു കേന്ദ്ര സർക്കാരിന്റെ നിർദേശം. കേന്ദ്ര സർക്കാരിന്റെയും വിവിധ ഏജൻസികളുടെയും ഫണ്ടിങ് തുടക്കത്തിൽ കമ്പനികൾക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണം. വാക്സീൻ എടുക്കുന്നതു സംബന്ധിച്ചു ചിലരിലെങ്കിലും ആശങ്ക നിലനിൽക്കെ വില പരമാവധി താഴ്ത്തി കൂടുതൽ പേരെ വാക്സീനോട് അടുപ്പിക്കുകയെന്ന സമീപനമാണ് ഇക്കാര്യത്തിൽ സർക്കാരിന്റേത്. വാക്സീൻ സ്വീകാര്യത ഉറപ്പിക്കുന്ന മുറയ്ക്കു കമ്പനികൾക്കു സ്വീകാര്യമായ വില അനുവദിക്കുമെന്ന സൂചന സർക്കാർ തന്നെ നൽകുന്നുണ്ട്.
കോവിഡ് വരുത്തിയ വിന
അസാധാരണ സാഹചര്യം പരിഗണിച്ച്, ഇന്ത്യയിൽ വില നിസ്സാരമെങ്കിലും കോവിഡ് വാക്സീന് ലോകവിപണിയിൽ താരതമ്യേന കൂടിയ വിലയാണ്. ഹ്യൂമൻ പാപ്പിലോമ വൈറസ് അണുബാധയ്ക്കെതിരായ വാക്സീന് 2200 മുതൽ 2700 രൂപ വരെയാണ് ഡോസ് ഒന്നിനു വില. ന്യൂമോകോക്കൽ വാക്സീൻ തദ്ദേശീയമായി വികസിപ്പിച്ച ആശ്വാസം വിലയിലും പ്രതിഫലിക്കുമെങ്കിലും ഇന്ത്യയിൽ വ്യാപകമായി ഉപയോഗിച്ചു വന്നിരുന്നത് ഫൈസറും എംഎസ്ഡിയും വികസിപ്പിച്ച വാക്സീനുകളാണ്. ഫൈസർ വാക്സീന് 3200 രൂപ വരെ നൽകേണ്ടി വന്നിരുന്നു. പകർച്ചപ്പനിക്കെതിരായ വാക്സീനുകൾക്കും 500 മുതൽ 1500 വരെ വിലയുണ്ട്. ഹെപ്പറ്റൈറ്റീസ് ബിക്കെതിരായ വാക്സീനുകൾക്ക് 100 രൂപയിൽ താഴെയാണ് വില. വാക്സീനുകൾ വ്യാപക ഉപയോഗത്തിലേക്കു വരുമ്പോൾ വില കുറയുകയാണ് സ്വാഭാവിക രീതി.
വിലയിൽ അതൃപ്തി
കുത്തിവയ്ക്കുന്ന ഓരോ ഡോസ് വാക്സീനിലും 150 രൂപ കമ്പനികൾക്കും 100 രൂപ വാക്സീൻ നൽകുന്ന ആശുപത്രിക്കുള്ള സർവീസ് ചാർജുമാണ്. ആകെ വില 250 രൂപയാക്കി നിശ്ചയിച്ചതിൽ വാക്സീൻ കമ്പനികൾക്കും നിസ്സാര ലാഭത്തിനു കുത്തിവയ്പു നൽകേണ്ടി വരുന്നതിൽ സ്വകാര്യ ആശുപത്രികളിൽ ഒരുവിഭാഗത്തിനും അതൃപ്തിയുണ്ടെന്നു വ്യക്തമാണ്. ചിലർ ഇതു പരസ്യമാക്കുകയും ചെയ്തു.

വില 250 ആയി നിജപ്പെടുത്തിയതിനെതിരെ മരുന്നുകമ്പനിയായ ബയോകോൺ ചെയർപഴ്സൺ കിരൺ മജുംദാറും രംഗത്തുവന്നിരുന്നു. നിലനിൽപ്പിനു പ്രയാസമാകുംവിധം തീരെ ചെറിയ തുകയാണിതെന്നും സർക്കാർ വഞ്ചിച്ചുവെന്ന തോന്നലാണ് വാക്സീൻ കമ്പനികൾക്കെന്നുമായിരുന്നു അവരുടെ പരാതി. ലോകാരോഗ്യ സംഘടന പോലും 3 ഡോളർ വിലയിട്ടപ്പോൾ അതിനെക്കാൾ താഴ്ത്തിയത് എന്തിനാണെന്നും അവർ ചോദിച്ചു. ട്രയൽ ഘട്ടങ്ങൾ പൂർത്തിയാകാത്ത വാക്സീനുകൾ നൽകുന്നതിലെ റിസ്ക്കും കുറഞ്ഞ ലാഭവുമാണ് ആശുപത്രികളെ പിന്നോട്ടടിക്കുന്നത്.
English Summary: World's Coronavirus Vaccine Market is in a Price War Now; What is the Indian Situation?