ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ ഡിസംബർ ആദ്യമാണ് സ്വർണക്കടത്ത് കേസ് പ്രതികളുടെ മൊഴി കേട്ട കോടതി ഡോളർ കടത്തിനു പിന്നിൽ പ്രവർത്തിച്ചവർ വമ്പൻ സ്രാവുകളാണെന്ന് അഭിപ്രായപ്പെട്ടത്. പ്രതികൾ വെളിപ്പെടുത്തിയ പേരുകൾ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇവരുടെ യഥാർഥ പങ്ക് തെളിയിക്കപ്പെടേണ്ടതുണ്ടെന്നുമായിരുന്നു കോടതി അന്നു പറഞ്ഞത്. ഇപ്പോൾ ആ പേരുകൾ പുറത്തു വരുമ്പോൾ കേരളം ശരിക്കും ഞെട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും നിയമസഭാ സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും യുഎഇ കോൺസൽ ജനറലുമായി നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ഡോളർ കടത്തിൽ ഇവർക്കു പങ്കുണ്ടെന്നുമായിരുന്നു സ്വപ്ന സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ നൽകിയ മൊഴി. നിരവധി പ്രമുഖർ കമ്മിഷൻ ഇനത്തിൽ പണം കൈപ്പറ്റിയതായും മൊഴിയിലുണ്ട്.

ഇരുവരുടെയും മൊഴികൾ പ്രകാരം സ്വർണക്കടത്തിൽ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ട്. ഇവർ അധികാര ദുർവിനിയോഗം നടത്തിയെന്നും യുഎഇ കോൺസുലേറ്റിലെ ഉന്നതരുമായി ഇവർക്കു ബന്ധമുണ്ടെന്നുമായിരുന്നു കോടതി നിരീക്ഷണം. ഇരുവരുടെയും വെളിപ്പെടുത്തലിലെ പേരുകൾ പുറത്തു പറയുന്നത് കേസിന്റെ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എം. ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള കസ്റ്റംസിന്റെ അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു അന്നു പ്രതികൾ കോടതിയിൽ നൽകിയ മൊഴികൾ പരിശോധിച്ച് ഈ നിരീക്ഷണം നടത്തിയത്.

ജയിലിൽ കഴിയുമ്പോൾ കടുത്ത പീഡനങ്ങളും ഭീഷണിയും നേരിടുന്ന സാഹചര്യത്തിലാണ് സ്വപ്ന സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ സിആർപിസി 164 പ്രകാരം മൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം ഉന്നയിക്കുന്നത്. ആദ്യം അതു നിരസിച്ച കോടതി പറയാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ ആവശ്യപ്പെടുകയായിരുന്നു. സ്വപ്നയുടെ അഭിഭാഷകൻ അത് നിരസിച്ചതോടെ കോടതി രഹസ്യമൊഴി രേഖപ്പെടുത്താൻ തയാറാകുകയായിരുന്നു. തുടർന്നായിരുന്നു സ്വപ്ന സുരേഷിന്റെ പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങളുടെ വെളിപ്പെടുത്തൽ. കേരള രാഷ്ട്രീയത്തിലെ പ്രമുഖരുടെ പേരുകളാണ് സ്വപ്ന വെളിപ്പെടുത്തിയത് എന്ന് കോടതി പരാമർശത്തിലൂടെ തന്നെ വ്യക്തമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ പേരുകൂടി ഉൾപ്പെടുന്നതാണ് ആ പട്ടിക എന്നു കേരളം പ്രതീക്ഷിച്ചിട്ടില്ല.

കേസിൽ മുഖ്യമന്തി ഉൾപ്പടെയുള്ളവരുടെ പേരുകൾ വന്നതോടെ ഡോളർ കടത്തു സംബന്ധിച്ച അന്വേഷണം ഏതാണ്ട് നിലച്ച അവസ്ഥയിലായിരുന്നു. ലൈഫ് മിഷൻ സിഇഒയെയും യുണിടാക് എംഡി ഉൾപ്പടെയുള്ളവരെയും ചോദ്യം ചെയ്യുന്നത് ഉൾപ്പെടെ നടന്നെങ്കിലും മറ്റു പ്രമുഖരിലേക്ക് അന്വേഷണം നീണ്ടില്ല. ഒരു ഘട്ടത്തിൽ നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് വ്യക്തമാക്കിയെങ്കിലും അതുണ്ടായില്ല. ഉന്നതരുടെ പേരുവിവരങ്ങൾ സംബന്ധിച്ച് കേന്ദ്രത്തെ വിവരം ധരിപ്പിക്കാനാണ് കേസ് അന്വേഷണം തൽക്കാലത്തേക്ക് നിർത്തിവച്ചതെന്നാണ് ഇക്കാര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ മറുപടി. ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം മരവിപ്പിച്ചത് ആരുടെ നിർദേശത്തിലാണ് എന്നു വ്യക്തമാക്കണം എന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പു നടക്കാനിരിക്കെ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ പേരു വിവരങ്ങൾ പുറത്തു വന്നത് ജനമനസുകളെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം പരമാവധി മുതലെടുക്കാനുള്ള ശ്രമം മറ്റു മുന്നണികളിൽ നിന്ന് ഉണ്ടാകുകയും ചെയ്യും. കിഫ്ബിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്ത് ചോദ്യം ചെയ്യലിനു വിളിപ്പിച്ചതിനു പിന്നാലെ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ആരോപണങ്ങളുയർത്തി സർക്കാർ രംഗത്തു വന്നിരുന്നു. കിഫ്ബി ഉദ്യോഗസ്ഥയെ കയ്യേറ്റം ചെയ്തു എന്നതുൾപ്പടെയുള്ള ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉയർത്തിയത്. കസ്റ്റംസ് വെളിപ്പെടുത്തലുകളോടെ രൂപപ്പെട്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി ഉൾപ്പടെയുള്ളവർ എന്തുപറയുമെന്നറിയാനാണ് കേരളം കാത്തിരിക്കുന്നത്. ഒപ്പം വെളിപ്പെടുത്തൽ ഗൗരവമാണ് എന്നിരിക്കെ കേസിന്റെ തുടർന്നുള്ള ഗതി എന്തായിരിക്കുമെന്നതും നിർണായകമാണ്.

Content Highlights: Diplomatic Baggage Gold Smuggling, Dollar Smuggling Case, M Sivasankar, Pinarayi Vijayan, Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com